ഇടുക്കി : കമ്പംമെട്ട് ടൗണില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. 35000 രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് അടുത്തടുത്തായുള്ള വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നത്. ബില്‍ഡിങിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയിരിക്കുന്നത്. എക്സോര്സ് മൊബൈല്‍സ് എന്ന മൊബൈല്‍ റിപ്പയറിങ് ഷോപ്പില്‍ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോയിരിക്കുന്നത്. ഇവിടെ റിപ്പയറിങ്ങിനായി നല്കിയ മൂന്ന് മൊബൈല്‍ ഫോണും മൂന്ന് ടാബ്ലെറ്റുമാണ് മോഷണം പോയിരിക്കുന്നത്. ഇതിന് സമീപത്തായുള്ള തായിത്ത എന്ന പലചരക്ക് കടയിലും മോഷ്ടാവ് കടന്നിട്ടുണ്ട്. ഇവിടെ നിന്നും 350 രൂപയുടെ ചില്ലറ നോട്ടുകളാണ് പോയിരിക്കുന്നത്. ഇതിനടുത്ത് തന്നെയുള്ള വളക്കടയിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇവിടെ പണം സൂക്ഷിക്കാത്തതിനാല്‍ കാര്യമായി ഒന്നും ലഭിക്കാതെ മോഷ്ടാവ് മടങ്ങുകയായിരുന്നു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും എത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലായെന്നാണ് വിവരം. അതേ സമയം മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്ഐ പി ജിതേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കട്ടപ്പനയിലും തൊടുപുഴയിലും മോഷണങ്ങള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: