അമ്മേ, ലോകാര്ത്തികളെയെല്ലാം സംഹരിക്കുന്നവളേ, ഞങ്ങളില്‍ പ്രസാദിച്ച് ഭൂഭാരം കൂട്ടുന്ന അസുരവര്‍ഗ്ഗത്തെ നശിപ്പിച്ച് ഞങ്ങള്‍ക്കും സജ്ജനങ്ങളായ എല്ലാവര്ക്കും സുഖം നല്‍കണേ. ദേവന്മാരായ ഞങ്ങള്‍ക്ക് ഒരമ്പു തൊടുക്കണമെങ്കില്പ്പോലും നിന്റെ സഹായം കൂടിയേ തീരൂ. പണ്ട് യക്ഷരൂപം ധരിച്ചു ‘ഒരു പുല്ലുപോലും എരിക്കാന്‍ നിനക്കാവുമോ’ എന്ന് അഗ്നിയോട് ചോദിച്ചതിലൂടെ നിന്റെ സഹായമില്ലാതെ ഒന്നും ചലിക്കുന്നില്ല എന്ന് ഞങ്ങള്‍ അറിഞ്ഞു.
വായുവിനും അത്തരമൊരു പാഠം നീ തന്നെ പകര്‍ന്നു നല്കിയല്ലോ. കംസന്, നരകന്, കാലയവനന്, കേശി, പൂതന, ബകന്, ശാല്വന്, ഖരന് ഇങ്ങനെ ഭൂഭാരം കൂട്ടി വിലസുന്ന അസുരന്മാര് അനേകമുണ്ട്. അവരെ ഇല്ലാതാക്കാന്‍ അമ്മേ, നിന്റെ സഹായം കൂടിയേ കഴിയൂ.
വിഷ്ണുവിനോ ഇന്ദ്രനോ വധിക്കാന്‍ കഴിയാതിരുന്നവരെ ഇല്ലാതാക്കാന്‍ അമ്മ സുസ്മേരവദനത്തോടെ, വെറുമൊരു ലീലയായി തൊടുത്തു വിടുന്ന ശരങ്ങള്‍ മാത്രം മതിയായിരുന്നല്ലോ! നിന്റെ ശക്തിയുടെ പ്രാഭവമില്ലായെങ്കില് ഹരിഹരവിരിഞ്ചന്മാരൊക്കെ നിസ്സഹായരാണ്. ഭൂമിയെ താങ്ങാന്‍ അനന്തന് കഴിയുന്നത് പോലും നിന്റെ ധാരണാബലത്തിന് നിദാനമാണ്.’
ഇന്ദ്രന് പറഞ്ഞു: ‘സരസ്വതീ ദേവിയെക്കൂടാതെ ബ്രഹ്മാവും, ലക്ഷ്മീദേവിയെക്കൂടാതെ വിഷ്ണുവും, ഗിരിജയെക്കൂടാതെ ശിവനും സൃഷ്ടി സ്ഥിതി സംഹാര വേലകള്‍ ചെയ്യാന്‍ അശക്തരാണെന്ന് ഞങ്ങള്‍ക്കറിയാം. അതത് ശക്തികളോട് ചേരുമ്പോള്‍ ഈ ത്രിമൂര്‍ത്തികള്‍ സമര്‍ത്ഥരായി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നു
വിഷ്ണു പറഞ്ഞു. ‘ശരിയാണ്, ഞങ്ങള്‍ മൂവരും നിന്റെ ശക്തിയുടെ അംശങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. സമസ്തഭുവനേശ്വരിയായി സദാ വിജയിക്കുന്നത് അമ്മേ, നീ മാത്രമാകുന്നു.’
ഇങ്ങനെ സ്തുതിക്കപ്പെട്ടു സംപ്രീതയായ ദേവി ചോദിച്ചു: ‘എന്താണിപ്പോള്‍ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദേവകാര്യത്തിനായി ഞാന്‍ എന്തും സാധിപ്പിച്ചുതരാം. നിങ്ങള്‍ക്കും ഭൂമിക്കും എന്താണ് ദുഃഖം?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: