മകന്റെ മരണം ഓര്‍ത്ത് രാവണന് വിലപിക്കുന്നത് ‘എന്നെയാര്‍ക്കും പേടിയില്ലാതായല്ലോ’ എന്നാണ്. വിഭീഷണന്, ലക്ഷ്മണന് എല്ലാവരും ജീവിച്ചിരിക്കുമ്പോള്‍ നീ മാത്രം എവിടെ മകനേ എന്നത് ഒരച്ഛന്റെ ദീനരോദനമാണ്. എന്നാലടുത്ത ക്ഷണം ഈ സീതമൂലമല്ലേ ഇതെല്ലാം ഉണ്ടായത്. സീതയെ കൊല്ലണമെന്ന ദുശ്ചിന്തയിലേക്കു തിരിഞ്ഞു. ഇതെല്ലാംതന്നെ രാവണന്റെ ചിന്താപദ്ധതി സ്വകേന്ദ്രീകൃതം മാത്രമാണ് എന്നു കാണിക്കുന്നു.
സീതാപഹരണമായിരുന്നു തെറ്റ് എന്നയാള്‍ മനസിലാക്കുന്നേയില്ല. പകരം സീതയുടെ അസ്തിത്വമാണ് പ്രശ്നകാരണമെന്ന് തെറ്റായ നിഗമനത്തിലെത്തുന്നു. സുപാര്‍ശ്വന്‍ കുലമഹിമ ഓര്‍മ്മിപ്പിച്ച് പിന്തിരിപ്പിച്ചതുകൊണ്ടുമാത്രം ചിരസ്ഥായിയാവുമായിരുന്ന ഒരു നാണക്കേടുംകൂടി ചെയ്യുന്നതില്‍നിന്ന് രക്ഷപ്പെട്ടു.
പിന്നെ ചെല്ലുന്നത് ഗുരു ഉപദേശം തേടാന്‍ ശുക്രാചാര്യരുടെ അടുത്താണ്. ഗുരുപദേശം തെറ്റുപറ്റാതിരിക്കാന്‍ മുന്‍കൂട്ടി തേടണം, എല്ലാം പറ്റിപ്പോയതിനുശേഷമല്ല. ഹോമം നടത്തി ശസ്ത്രാശ്വരഥങ്ങള് നേടാനാണ് ശുക്രോപദേശം. ഇവിടെ ഹോമം എന്നത് മായാവിദ്യയൊന്നുമല്ല. ഗവേഷണ പഠനങ്ങളാണ് എന്നതു വ്യക്തം. പഠനം, ഗവേഷണം, നിര്‍മ്മാണം ഇതാണല്ലോ ശസ്ത്രവ്യവസായം. എന്നാല്‍ ആശ്ചര്യമെന്നു പറയാം സ്വതന്ത്രഭാരതം ഇതു മൂന്നുമല്ല ഇറക്കുമതിയാണ് ആയുധപൂര്ത്തിക്ക് വഴിയായി തെരഞ്ഞെടുത്തത്.
ഇന്നും ഒരൊറ്റ ശസ്ത്ര സര്‍വ്വകലാശാലയും നമുക്കില്ല. വിഭീഷണന്റെ അഭിപ്രായം അംഗീകരിച്ച് രാവണന്റെ ക്ഷമയും ശ്രദ്ധയും ഇല്ലാതാക്കാന്‍ ഹനുമാന് അംഗദാദികള്‍ പുറപ്പെടുന്നു. ശ്രീരാമനാണ് അനുമതി നല്‍കിയത്.
‘ഹോമം മുടക്കുന്നതു പാപമല്ലേ?’ എന്ന ഒരു ചോദ്യം ഇന്നുവരെ ആരും ചോദിച്ചിട്ടില്ല. ശൂര്‍പ്പണഖയുടെ അംഗഛേദം, ബാലിവധം, സീതാപരിത്യാഗം ഇതെല്ലാം ചര്‍ച്ച ചെയ്യുന്നവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എന്തു നടക്കുമായിരുന്നു, -രാമന്റെ ഏക പത്നീവ്രതലംഘനവും സങ്കരസന്താന ഉല്പാദനവും അഹങ്കാരിയും ഭോഗിയുമായ ബാലി രാമസഖ്യം നേടി അജയ്യനാവുന്നത്. ഇത്തരമൊന്നും ചിന്തിക്കാത്തവരോ അങ്ങനെ വേണമെന്നാഗ്രഹിക്കുന്നവരോ ആണ്.
ഭീകരനെ കൊന്നില്ലെങ്കില്‍ വേണ്ടതു ചെയ്യുമായിരുന്നു എന്ന് ചിന്തിക്കാതെ ഭീകരന്റെ മനുഷ്യാവകാശം എന്നു പറയും.
ഹനുമാന്റെ നേതൃത്വത്തില്‍, ഹോമസ്ഥലം സരമയുടെ സൂചനമൂലം കണ്ടുപിടിച്ച വാനരസേന, അവിടെയുള്ള എല്ലാ രാക്ഷസരേയും കൊന്നു. മണ്ഡോദരിയെ വലിച്ചിഴച്ച് വിവസ്ത്രയാക്കി തല്ലി. ത്രിലോകവാസികളും പേരുകേട്ട മാത്രയില്‍ ഭയന്നുവിറച്ചിരുന്ന രാക്ഷസേശ്വരന്റെ അവസ്ഥ നോക്കൂ, മണ്ഡോദരി ഉറക്കെ ‘പേടിത്തൊണ്ടാ, ഭാര്യയെ തല്ലുന്നതും അവഹേളിക്കുന്നതും കണ്ട് മിണ്ടാതിരിക്കുന്നോ?’ എന്ന് നിന്ദിച്ചുസംസാരിച്ചപ്പോള് രാവണന്റെ ക്ഷമകെട്ടു.
വാളുമായി അയാളെത്തും മുന്‍പേ കാര്യം സാധിച്ച വാനരവീരര്‍ തിരിച്ച് എത്തി. ക്ഷമ നശിച്ചാല്‍ തപോബലം നശിക്കുമല്ലോ?
രാവണന് ഭാര്യയെ ആശ്വസിപ്പിക്കുന്നു. തത്വചിന്ത തടിയൂരാന്‍ അഥവാ സ്വന്തം തെറ്റ് ഒളിപ്പിക്കാന്‍ ഉപകരിക്കുന്നിടത്ത് അത് പറയല്‍ ചിലരുടെ സ്വഭാവമാണ്. ഞാനിതാ പോരിനു പോവുന്നു. ഞാന്‍ മരിച്ചാല്‍ നീ സീതയെക്കൊന്ന് തീയില്‍ ചാടി ശരീരം വിടണം. താന്‍ ജീവിച്ച വിടന്റെ ജീവിതം മറന്ന് ഭാര്യയെ പാതിവ്രത്യം പഠിപ്പിക്കുന്നു.
ഇനിയെവിടെ യുദ്ധംചെയ്യാന്‍ സേന എന്നു ഭയന്ന രാവണനോട് മഹോദരന്‍ സഖ്യസേനകളായ ദ്വീപ് സമുദ്രവാസികളെ വിളിക്കാന്‍ പറഞ്ഞു. അങ്ങനെ ആയിരം സൈന്യവ്യൂഹങ്ങളെത്തി. അവരെക്കണ്ട വാനരസൈന്യം ഭയന്നുവിറച്ചു (ക.രാ).
അസംഖ്യം ചതുരംഗസേനാവ്യൂഹങ്ങളുമായി രാവണന് പുറപ്പെട്ടു. ദശമുഖന്റെ വരവുകണ്ട ദാശരഥി എല്ലാ സേനാപതികളോടും ഒറ്റക്ക് സാഹസം കാട്ടരുത് എന്നു പറഞ്ഞു. സുഗ്രീവന്റെ ആദ്യശ്രമം ഓര്‍ത്തായിരിക്കണം ശ്രീരാമനതു പറഞ്ഞത്. നേതൃത്വത്തില്‍ വിശ്വാസവും നിര്‍ദ്ദേശം അനുസരിക്കലുമാണ് ഏത് കാര്യത്തിലും വിജയത്തിന്റെ ആദ്യപടി.
രാമന് പദവികൊണ്ടല്ല ഗുണനിലവാരം കൊണ്ടാണ് നേതൃത്വം വഹിക്കുന്നത്. വെറും പന്ത്രണ്ട് നാഴികൊണ്ട് രാക്ഷസസൈന്യത്തെ സംഹരിച്ച് കാര്‍മേഘമൊഴിഞ്ഞ വാനില്‍ സൂര്യനെപ്പോലെ അജ്ഞാനമൊഴിഞ്ഞ മനസ്സില്‍ ബ്രഹ്മത്തെപ്പോലെയോ ശ്രീരാമചന്ദ്രന് വീണ്ടും തിളക്കത്തോടെ കാണാറായി. എല്ലാ വാനരപ്രുഖരും സൗമിത്രി വിഭീഷണന്മാരും വന്ദിച്ചു മാനിച്ചുനിന്നു.
ബന്ധുക്കള്‍ മരിച്ച രാക്ഷസസ്ത്രീകള്‍ രാവണന്റെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്വഭാവത്തെയും പഴിച്ച് അലമുറയിട്ടു. വിരാധന്, കബന്ധന്, ഖരഭൂഷണാദികളും പതിനാലായിരം സേനയും ബാലി ഇവരെല്ലാം സംഹരിക്കപ്പെട്ടത് വേണ്ടത്ര മുന്നറിയിപ്പായിരുന്നില്ലേ എന്നവര്‍ ചോദിക്കുന്നു. അന്നും ഇന്നത്തെപ്പോലെ സ്ത്രീകള്‍ വിവേകശാലികളായിരുന്നെന്നു ചുരുക്കം.
യുദ്ധക്കെടുതികളെപ്പോലും സ്ത്രീകളും വൃദ്ധരും കുട്ടികളുമാണല്ലൊ അനുഭവിക്കുന്നത്. ദുഷ്ടന് യുദ്ധം ചെയ്യുമെന്നതുകൊണ്ട് സജ്ജനങ്ങള്‍ക്കും യുദ്ധം അനിവാര്യമായിത്തീരുന്നു. എന്തായാലും യുദ്ധവും നാശവും ഒരു തുടര്‍ക്കഥയുടെ ആവര്‍ത്തനമാണ്.
രാക്ഷസപടനായകന്മാരെ കൊന്ന് സുഗ്രീവന് തിരിച്ചടിക്കു തുടക്കംകുറിച്ചു. ദിവ്യാസ്ത്രങ്ങള് എയ്ത് രാക്ഷസന്മാരെ സംഹരിക്കുന്ന രാമന്റെ ഇത്തരം ദിവ്യാസ്ത്രങ്ങള് ഈവിധം എയ്ത് ശത്രുസംഹാരം നടത്താന്‍ എനിക്കോ പരമശിവനോ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സുഗ്രീവനോട് മന്ത്രിച്ചു. രാവണന്റെ യുദ്ധസാമര്‍ത്ഥ്യം ഒന്നു വേറിട്ടതുതന്നെയായിരുന്നു. അയളെല്ലായിടത്തും ഒരേസമയം കാണപ്പെട്ടു.
ഇന്നത്തെ സുഭാഷിതം
ഏതദസ്ത്ര ബലം ദിവ്യം
മമവാ ത്രൈയംബകസ്വവാ
(ഇത്തരം ദിവ്യ ശസ്ത്രോപയോഗബലം
എന്റെയടുക്കലോ ശിവന്റെയടുക്കലോ
മാത്രമേ ഉള്ളൂ.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: