എന്തിനാണീ ഗ്രാമവാസികൾ നിന്നുയ്‌വിറക്കുന്നത്. അവരെല്ലാം ആരെയാണ് ഭയക്കുന്നത്.? ഏകചക്രഗ്രാമത്തിന്റെ അവസ്ഥ ദയനീയമാണ്. അവരുടെ ദുർവിധി കണ്ടോരില്ല. മലയോര ഗ്രാമമാണ് ഏകചക്ര. ഏപ്പോൾ വേണമെങ്കിലും കൊടുംവനത്തിലെ ബകൻ എന്ന അസുരൻ ചാടിവീഴാം. കിട്ടിയതെല്ലാം വലിച്ചുവാരിത്തിന്നുന്ന ശാപ്പാട്ടുരാമൻ. ഒടുവിൽ ഗ്രാമവാസികൾ ബകന്റെ മുന്നിൽചെന്നു. ഗ്രാമത്തിലെ സകല ജീവജാലങ്ങളേയും ഇങ്ങനെ വകവരുത്തിയാൽ പറ്റില്ല. അതിനൊരു പരിഹാരമായി നിത്യേന ചോറും കറികളും മാത്രമല്ല, വണ്ടി വലിക്കുന്ന പോത്തിനേയും വണ്ടിതെളിച്ചുവരുന്ന വണ്ടിക്കാരനേയും നിനക്ക് വേണ്ടു വോളം ഭക്ഷിക്കാം. ആ രാക്ഷസൻ അതിന് സമ്മതിച്ചു. കാരണം തടിയനങ്ങാതെ ഭക്ഷണം മുന്നിൽ വരും. തയ്യാറായിരുന്നാൽ മതി. നിത്യേന ഒരു വണ്ടിഭക്ഷണം ഏകചക്രയിൽനിന്നും മലയടിവാരത്തേക്ക് പോകും. അത് തിരിച്ചു വരില്ല. ഈ പതിവ് തുടർന്നു.
ഈ സമയത്താണ് വനവാസം അനുഷ്ഠിക്കുന്ന പാണ്ഡവർ കുന്തീ മാതാവുമായി ഏകചക്രയിൽ എത്തിച്ചേർന്നത്. അവർക്ക് അഭയം നൽകിയ കുടുംബത്തിൽനിന്നും ബകന് ഭക്ഷണം കൊടുത്തയക്കേണ്ട ദിവസമാണിന്ന്. അവിടെനിന്നും വണ്ടിതെളിച്ചുകൊണ്ട് പോകുവാൻ ഒരു ചെറിയകുട്ടിമാത്രം. അവിടുത്തെ അമ്മ ഇതും പറഞ്ഞ് വിലപിക്കുന്നത് കുന്തിദേവി തിരിച്ചറിഞ്ഞു. അവരെ സമാധാനിപ്പിച്ചു. ”നിങ്ങളുടെ കുട്ടിക്കുപകരം എന്റെ മകനാകും ബകാസുരനുമുന്നിൽചെല്ലുക. അവിടുന്ന് ഒട്ടും ഭയക്കാനില്ല.
എനിക്ക് ഒരുകുട്ടിയെ നഷ്ടപ്പെട്ടാലും ഒന്നും സംഭവിക്കില്ല. പിന്നെയും നാലുപുത്രന്മാർ അവശേഷിക്കുന്നുണ്ട്. എവിടെക്ക് പോകണം എന്ന് പറഞ്ഞാൽ മാത്രം മതി”. അവർ കരഞ്ഞുകൊണ്ട് പറഞ്ഞു നിങ്ങൾ ”എന്റെ അതിഥികളായി വന്നിരിക്കയാണ്. എന്റെ പുത്രന് പകരം നിങ്ങളുടെ പുത്രനെ കൊലയ്‌ക്കുകൊടുക്കാൻ എനിക്കു സമ്മതമല്ല”. ”കൊലക്കുകൊടുക്കയോ?’ ”അതേ കൊലയ്‌ക്ക്‌കൊടുക്കുകയാണ്.
ഭക്ഷണവുമായി പോകുന്നവനേയും വണ്ടി വലിക്കുന്ന പോത്തിനേയും തിന്നാണ് ബകാസുരൻ വിശപ്പടക്കുക.” ”എന്നാൽ ഇന്ന് അവന്റെ കഥകഴിക്കുവാൻ എന്റെ മകൻ മാത്രം മതി.” ഭക്ഷണവണ്ടിയും തെളിച്ച് ഭീമൻ ബകാസുരൻ വാഴുന്ന മലയുടെ അടിവാരത്തെത്തി. ഇനി ഭക്ഷണം കഴിച്ചാവാം അസുരന്റെ കാര്യം നോക്കുക. എന്നിങ്ങനെ ഭീമൻ നിശ്ചയിച്ച് ഭക്ഷണത്തിനിരുന്നു. വിശപ്പുസഹിക്കാനാവാതെ ബകൻ മലയിറങ്ങി വന്നപ്പോൾ ഒരു പടുകൂറ്റനായ ഒരാൾ ഭക്ഷണം മുഴുവൻ കഴിച്ചു കഴിഞ്ഞ് വിശ്രമിക്കുന്നു.
അവനെ അപ്പാടെ പിടിച്ചു വിഴുങ്ങുവാൻ ഓടിയടുത്ത ബകന് ആദ്യമായി തിരിച്ചടികിട്ടുന്നത് ഭീമനിൽനിന്നുമായിരുന്നു. അന്ന് ഘോരയുദ്ധമായി. ആ കൊടും കാട്ടിലെ വന്യജീവികളെല്ലാം ഭീകരയുദ്ധംകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഭീമന്റെ പ്രഹരം താങ്ങാനാവാതെ ബകാസുരൻ പരലോകം പൂകി.
















