കണ്ണൂര്‍: സംസ്ഥാന ഭരണതലത്തിലും പാര്‍ട്ടിക്കകത്തും കണ്ണൂര്‍ ലോബിയുടെ സമ്പൂര്‍ണ്ണ ആധിപത്യം. സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ സജീവ ചര്‍ച്ചയാകുന്നു. ഏറ്റവും ഒടുവില്‍ പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനവും കണ്ണൂര്‍ ലോബിയില്‍പ്പെട്ട അറിയപ്പെടുന്ന നേതാവിന് നല്‍കികൊണ്ടാണ് ഒരിക്കല്‍ കൂടി സംസ്ഥാന നേതൃത്വത്തില്‍ കണ്ണൂര്‍ നേതൃത്വം പിടിമുറുക്കിയിരിക്കുന്നത്.
സിപിഎമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.വി.ഗോവിന്ദനെ മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായി നിയമിച്ചു കൊണ്ട് പാര്‍ട്ടി തീരുമാനം ഉണ്ടായിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടിപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ സ്ഥാനത്ത് കണ്ണൂരുകാരനും കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ പി.എം.മനോജിനെ നിയമിച്ചിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും സംസ്ഥാനഭരണത്തിലും പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ പിടിമുറുക്കുന്നത് കാലങ്ങളായി മലബാറിന് പുറത്തെ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. പാര്‍ട്ടിയെ പരിപൂര്‍ണ്ണമായും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂരിലെ നേതാക്കന്മാര്‍ മാത്രം നയിക്കുകയും കണ്ണൂരിലെ നേതാക്കളുടെ ഇംഗിതത്തിനനുസൃതമായി പാര്‍ട്ടി നയങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കി വരികയുമായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുളള അതൃപ്തി പുതിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും കണ്ണൂരുകാരായ രണ്ടു നേതാക്കള്‍ നിയന്ത്രിക്കുമ്പോള്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ തന്നെ ഭൂരിപക്ഷം പേരും കണ്ണൂരില്‍ നിന്നുളളവരാണ്. സംസ്ഥാന ഭരണത്തിലും വ്യക്തമായി കണ്ണൂര്‍ ലോബി പിടിമുറുക്കുന്നതിന്റെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിലുള്‍പ്പെടെ ഭരണത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ നടന്ന നിയമനങ്ങള്‍ കാണിക്കുന്നത്. മന്ത്രിസഭയില്‍ കണ്ണൂരുകാരനായ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനു പുറമേ വ്യവസായം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളും കണ്ണൂരുകാരാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി നിയമിതനായിട്ടുളള ജോണ്‍ ബ്രിട്ടാസ്, ഏതാനും ദിവസം മുമ്പ് സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാഗോപിനാഥും കണ്ണൂര്‍ സ്വദേശിനിയാണ്. കൂടാതെ വരുംദിവസങ്ങളില്‍ പലബോര്‍ഡുകളുടേയും കോര്‍പ്പറേഷനുകളുടേയും ഉന്നത സ്ഥാനങ്ങളില്‍ കണ്ണൂരില്‍ നിന്നുളള നേതാക്കളെ തിരുകി കയറ്റാനുളള നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
സിഐടിയു, ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള ഉപസംഘടനകളുടെ തലപ്പത്തും കണ്ണൂരിലെ യുവജന നേതാക്കളാണ് കണ്ണൂര്‍ ലോബിയിലെ നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായി കാലങ്ങളായി എത്തിച്ചേരാറുളളത്. ജനപ്രതിനിധികളായി മത്സരരംഗത്തെത്തേണ്ടവരെ തീരുമാനിക്കുന്ന ഘട്ടങ്ങളിലെല്ലാം തന്നെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് ഇഷ്ടമുളളവരെ തിരുകികയറ്റുകയും അനഭിമതരേയും പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുളള നേതാക്കളെയും പൂര്‍ണ്ണമായും അവഗണിക്കുന്ന സ്ഥിതിയാണ് പാര്‍ട്ടിക്കകത്തുളളതെന്ന അഭിപ്രായവും കാലങ്ങളായി പാര്‍ട്ടിക്കകത്ത് ശക്തമാണ്. കണ്ണൂരിലെ നേതാക്കളുടെ ശൈലിയെ പല ഘട്ടങ്ങളിലും വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളള തെക്കന്‍ ജില്ലകളില്‍ നിന്നുളള നേതാക്കള്‍ പരസ്യമായും രഹസ്യമായും പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലും അനുബന്ധ സംഘടനകളിലും ബൗദ്ധികതലത്തില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പുരോഗമന കലാ സാഹിത്യ സംഘടനകള്‍ പോലുളള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികളുമായി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് യോഗ്യതയുളള നിരവധി പേരുണ്ടെന്നിരിക്കെ കണ്ണൂര്‍ലോബിയില്‍പ്പെട്ട, പത്രപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത നേതാവിനെ പാര്‍ട്ടി പത്രത്തിന്റെ തലപ്പത്തിരുത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന ചോദ്യം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തെക്കു നിന്നുളള നേതാക്കളെ പൂര്‍ണ്ണമായും തഴഞ്ഞു കൊണ്ടുളള മലബാര്‍ ലോബിയില്‍പ്പെട്ട നേതാക്കളെ അവരോധിക്കുന്ന പാര്‍ട്ടിയുടെ നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
















