രണ്ടാം ലോകയുദ്ധത്തിന്റെ തീച്ചൂളയിലായിരുന്നു അന്ന് ലോകം. ഭാരതവും സ്വാതന്ത്യസമരത്തിലെ ഉജ്വലമായ പ്രക്ഷോഭത്തിന് ഈ സമയത്ത് വേദിയാകുകയായിരുന്നു, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്. യുദ്ധത്തിന് ഭാരതത്തിന്റെ പൂര്‍ണ്ണപിന്തുണ തേടിയാണ് ബ്രിട്ടനിലെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സര്‍ക്കാരിലെ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് 1942 മാര്‍ച്ചില്‍ ഭാരതത്തില്‍ എത്തിയത്. സ്വാതന്ത്യ സമരനേതാക്കള്‍ ഈ ദൗത്യം തള്ളി.
ദൗത്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, പ്രക്ഷോഭത്തിന് ഉചിതസമയമെന്ന് കണ്ടറിഞ്ഞാണ് ബ്രിട്ടീഷുകാര്‍ ഭാരതം വിടണമെന്ന ആവശ്യമുന്നയിച്ച് 1942 ആഗസ്റ്റ് എട്ടിന് മുംബൈയില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം എഐസിസി പാസാക്കിയത്. സ്വാതന്ത്ര്യം നേടിയെടുക്കുക, അല്ലെങ്കില്‍ മരിക്കുകയെന്ന ആഹ്വാനമടങ്ങിയ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം തടങ്കലിലാക്കിയാണ് ബ്രിട്ടീഷുകാര്‍ തിരിച്ചടിച്ചത്. മിക്കവര്‍ക്കും ലോകയുദ്ധം കഴിയുംവരെ ജയിലില്‍ കിടക്കേണ്ടിയും വന്നു.
ആഗസ്റ്റ് ഒന്‍പതിനാണ് അരുണ ആസഫലിയുടെ നേതൃത്വത്തില്‍ മുംബൈ ഗോവാലിയ ടാങ്ക് മൈതാനത്ത് കോണ്‍ഗ്രസ് പതാക പാറിച്ചത്. ഇതോടെ പ്രക്ഷോഭത്തിന് തുടക്കമായി. നേതാക്കള്‍ അറസ്റ്റിലായി. ദിശനഷ്ടപ്പെട്ട സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.
ഇടതുപക്ഷവും അഖിലേന്ത്യാ മുസ്ലിംലീഗും വൈസ്രോയി കൗണ്‍സിലും പോലീസും സിവില്‍ സര്‍വ്വീസുകാരും ബ്രിട്ടീഷുകാരെയാണ് തുണച്ചത്.
ലോകയുദ്ധത്തില്‍ തങ്ങള്‍ക്ക് ഇത് പ്രശ്‌നമാകുമെന്ന് ഭയന്നാകാം, അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് ചര്‍ച്ചിലുമായി ചര്‍ച്ച നടത്തി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭകര്‍ക്ക് അനുകൂലമായ ചില തീരുമാനങ്ങള്‍ എങ്കിലും എടുക്കാന്‍ പ്രേരിപ്പിച്ചു.പക്ഷെ ചര്‍ച്ചില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള തീരുമാനത്തിലായിരുന്നു.
അച്ചുതണ്ട് ശക്തികളെ (ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി) തോല്‍പ്പിച്ച് സഖ്യസേന വിജയം കൈവരിച്ചശേഷമേ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കൂയെന്ന് ചര്‍ച്ചില്‍ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെനേതൃത്വത്തിലുള്ള ഐഎന്‍എ അച്ചുതണ്ട് ശക്തികള്‍ക്കൊപ്പമായിരുന്നു. അവര്‍ വിജയം നേടിയാല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നേതാജി.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യമെങ്ങും സമരങ്ങളും അരങ്ങേറി. ആയിരക്കണക്കിന് പേരെയാണ് ബ്രിട്ടീഷുകാര്‍ അന്ന് തുറുങ്കിലടച്ചത്. ഇവര്‍ക്കെല്ലാം 1945ല്‍ ലോകയുദ്ധം അവസാനിക്കുംവരെ ജയിലുകളില്‍ കഴിയേണ്ടിവന്നു. സമരം മുറുകിയതോടെ പലയിടങ്ങളിലും അക്രമങ്ങളും ഉണ്ടായി.
ഇവയും, ഇവമൂലമുണ്ടായ നഷ്ടങ്ങളും ബ്രിട്ടന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. അക്രമങ്ങളെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തലിന്റെആയുധമായ തോക്കുകളും ബോംബുകളും എടുത്തു. വെടിവയ്‌പ്പിലും ബോംബാക്രമണങ്ങളിലും ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളാണ് സ്വാതന്ത്ര്യത്തിന്റെ ബലിക്കല്ലില്‍ ജീവന്‍ അര്‍പ്പിച്ചത്. നേതാക്കള്‍ അറസ്റ്റിലായി ദിശനഷ്ടപ്പെട്ടതിനാലാണ് സമരം ലക്ഷ്യംകാണാതെ പോയത്.
ആഗസ്റ്റ് ക്രാന്തി മൈതാന്‍
ആഗസ്റ്റ് ക്രാന്തി മൈതാന്‍ എന്നറിയപ്പെടുന്ന ഗോവാലിയ ടാങ്ക് മൈതാന്‍
ക്വിറ്റ് ഇന്ത്യാ സമരത്തിന് ആഗസ്റ്റ് ക്രാന്തി (ആഗസ്റ്റിലെ വിപ്‌ളവം) എന്ന പേരുമുണ്ടായിരുന്നു. ഗോവാലിയ ടാങ്ക് മൈതാനത്തായിരുന്നു സമരത്തിന്റെ തുടക്കം. മധ്യമുംബൈയിലെ ഈ മൈതാനത്തിന്റെ ഇപ്പോഴത്തെ പേര് ആഗസ്റ്റ് ക്രാന്തി മൈതാന്‍ എന്നാണ്. രാജ്യം കണ്ട ഏറ്റവും വലിയ നിയമലംഘന സമരമാണ് അന്ന് തുടങ്ങിയത്. ഇവിടെ തടിച്ചുകൂടിയവരെ സാക്ഷിയാക്കിയാണ് അരുണാ ആസഫലി കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്.
ഭരണകൂടം മര്‍ദ്ദിച്ചും വെടിവച്ചും സമരക്കാരെ അടിച്ചൊതുക്കി. അരുണയടക്കം മിക്കനേതാക്കളും ഒൡവില്‍ പോകുകയായിരുന്നു.
പശുക്കളെ കുളിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ കുളം മൈതാനത്ത് ഉണ്ടായിരുന്നു. അങ്ങനെയാണ് ഗോവാലിയ ടാങ്ക് എന്ന പേരുവന്നത്.
ഈ കുളം നികത്തിയാണ് പിന്നീട് വലിയ മൈതാനമുണ്ടാക്കിയത്. (ഇന്ന് ഇവിടെ വലിയ റെയില്‍വേ ടെര്‍മിനലും ഉണ്ട്. മുന്‍പ് ട്രാമുകളുടെ സര്‍വ്വീസുകള്‍ ഇവിടെ നിന്നാണ് തുടങ്ങിയിരുന്നത്.) മൈതാനം ഇന്ന് വലിയ ക്രിക്കറ്റ് ഗ്രൗണ്ടാണ്. ഇതിനോടു ചേര്‍ന്ന് നാലു ചെറിയ ഗ്രൗണ്ടുകളുമുണ്ട്.
രണാങ്കണത്തിലെ അരുണോദയം
ക്വിറ്റ് ഇന്ത്യാ സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു അരുണാ ഗാംഗുലി, എന്ന അരുണാ ആസഫ് അലി. അവരും ജയപ്രകാശ് നാരായണനും ചേര്‍ന്നാണ് ഗാന്ധിയുടെ അഭാവത്തില്‍ സമരത്തെ നയിച്ചത്.
1909 ജൂലൈ 16ന് പഞ്ചാബിലെ കല്‍ക്കയില്‍ ജനിച്ചു. അച്ഛന്‍ ഉപേന്ദ്രനാഥ് ഗാംഗുലി, അമ്മ അംബികാ ദേവി. അരുണയുടെ സഹോദരി പൂര്‍ണ്ണിമ ബാനര്‍ജി നിയമനിര്‍മ്മാണ സഭാംഗമായിരുന്നു.
കൊല്‍ക്കത്തയിലെ ഗോഖലെ സ്മാരക സ്‌കൂളിലെ അധ്യാപികയായിരുന്നു അരുണ. പിന്നീട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയും ധീരയായ സ്വാതന്ത്യസമര സേനാനിയായും മാറി. ഈ കാലത്താണ് ആസഫ് അലിയുമായി പരിചയത്തിലായതും. 1928ല്‍ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ആ വിവാഹം. അരുണ ബ്രാഹ്മണ യുവതി. ആസഫ് മുസ്ലിം. മാത്രമല്ല വിവാഹസമയത്ത് അരുണയ്‌ക്ക് പ്രായം 22. അസഫിന് 42. എതിര്‍പ്പുകള്‍ തള്ളി ഇരുവരും ഒന്നിച്ചു.
ഉപ്പുസത്യഗ്രഹത്തില്‍ സജീവമായി പങ്കെടുത്ത അരുണ ആസഫ് അലിയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കാന്‍ 1931ല്‍ ഗാന്ധി-ഇര്‍വിന്‍ കരാര്‍ ആയശേഷവും അവരെ വിട്ടയച്ചില്ല.
ഗാന്ധിയുടെ നേതൃത്വത്തില്‍ വീണ്ടും വലിയ പ്രക്ഷോഭം നടത്തിയ ശേഷമാണ് അരുണയെ മോചിപ്പിച്ചത്. തിഹാര്‍ ജയിലില്‍ കഴിയവേ 1932ല്‍ അവര്‍ നിരാഹാര സമരമനുഷ്ഠിച്ചു. ഈ സമരം ബ്രിട്ടീഷുകാര്‍ക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. സമരം വിജയിച്ചു, രാഷ്‌ട്രീയതടവുകാര്‍ക്ക് ജയിലുകളില്‍ മെച്ചപ്പെട്ട പരിഗണനയും ലഭിച്ചു. പക്ഷെ അരുണയെ തിഹാറില്‍നിന്ന് അംബാല ജയിലിലേക്ക് മാറ്റി, ഏകാന്തതടവായിരുന്നു പിന്നീട് അവരെ കാത്തിരുന്നത്.
പിന്നീട് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അരുണ ഒളിവിലായി. പിന്നീട് ഒളിവിലിരുന്നായി പ്രവര്‍ത്തനം. ബ്രിട്ടീഷുകാര്‍ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി വിറ്റു.
അക്രമം, അക്രമരാഹിത്യം തുടങ്ങിയ ഒരു കാര്യവുമില്ലാത്ത ചര്‍ച്ചകള്‍ മതിയാക്കി സമരത്തിനിറങ്ങാന്‍ അരുണ യുവാക്കളെ ആഹ്വാനം ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ വാഗ്ദാനം ചെയ്ത് ബ്രിട്ടീഷുകാര്‍ ഉത്തരവിറക്കി. ദൗത്യം വിജയിച്ച സാഹചര്യത്തില്‍ കീഴടങ്ങാന്‍ ഗാന്ധി അവരോട് നിര്‍ദ്ദേശിച്ചെങ്കിലും 1946ല്‍ തനിക്കെതിരായ വാറന്റ്പിന്‍വലിച്ചശേഷമാണ് അവര്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്.
സ്വാതന്ത്യാനന്തരം കോണ്‍ഗ്രസിനെ മടുത്ത അവര്‍ 1948ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് അവര്‍ തലശേരിക്കാരനായ പാട്രിയറ്റ് പത്രാധിപര്‍ എടത്തട്ട നാരായണനൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയും വിട്ടു. 53ല്‍ ആസഫ് അലി മരിച്ചു. ആസഫുമായി പിരിഞ്ഞ അരുണ എടത്തട്ടയ്‌ക്ക് ഒപ്പമായിരുന്നു.
50കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 56ല്‍ സ്റ്റാലിനിസം മടുത്ത് പാര്‍ട്ടിവിട്ടു. 58ല്‍ അവര്‍ ദല്‍ഹിയിലെ ആദ്യമേയറായി. എടത്തട്ടയും അരുണയും ചേര്‍ന്ന് പാട്രിയറ്റ് എന്ന പത്രവും ലിങ്ക് എന്ന വാരികയും തുടങ്ങി. സഖാക്കളുടെ അത്യാഗ്രഹവും അത്യാര്‍ത്തിയും കണ്ട് അതില്‍ മനംമടുത്ത് അവര്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അകന്നുമാറി. 64ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പതുക്കെ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 96 ജൂലൈ 29ന് 87-ാം വയസില്‍ വിടപറഞ്ഞു. മരണാനന്തരം, 97ല്‍ അവരെ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു.
അരുണ എഴുതി
ക്വിറ്റ് ഇന്ത്യാ സമരകാലത്തെ തന്റെ ജീവിതത്തെപ്പറ്റി അരുണ ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: നേതാക്കളുടെ അറസ്റ്റിനുശേഷം പ്രക്ഷോഭത്തിന് ദിശയില്ലാതെ കറങ്ങുന്ന സമയം, അന്ന് ഞാന്‍ ഒളിവിലായിരുന്നു.
ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് ലാലാ ഹന്‍സ് രാജ് ഗുപ്തയുടെ വസതിയിലായിരുന്നു താമസിച്ചത്. പത്തു പതിനഞ്ചു ദിവസം അവിടെയാണ് തങ്ങിയത്. നല്ല സുരക്ഷയും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. ജോലിക്കാര്‍ക്കുപോലും ഇത് അറിയില്ലായിരുന്നു. അവിടെനിന്ന് ലാല്‍ജിയുടെ ഭാര്യ നല്‍കിയ ചുനരികൊണ്ട് മുഖംമറച്ചാണ് മറ്റൊരിടത്തേക്ക് പോയത്.
ഗുരുജിയും ക്വിറ്റ് ഇന്ത്യയും
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗുരുജിയെന്ന മാധവസദാശിവ ഗോള്‍വല്‍ക്കറായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്. അന്ന് ആയിരക്കണക്കിന് സ്വയംസേവകരാണ് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഗാന്ധി സമരത്തിന് ആഹ്വാനം നല്‍കിയത്. അതിന്റെ ഫലമായി നേതാക്കളെല്ലാം അറസ്റ്റിലായി. സമരക്കാര്‍ കടുത്ത ആശക്കുഴപ്പത്തിലുമായി.
അന്ന് ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വയംസേവകര്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തത്. വിദര്‍ഭയിലെ ചിമൂര്‍ അഷ്ടിയില്‍ അവര്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുകവരെ ചെയ്തു. ദല്‍ഹി-മുസാഫര്‍ റെയില്‍വേ ലൈന്‍ തകര്‍ത്തത് സ്വയംസേവകരായിരുന്നു.
മീററ്റിലെ മേവാനിലെ തഹസീല്‍ദാര്‍ ഓഫീസിനുമുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും അവര്‍ ്രശമിച്ചു. വെടിയുണ്ടകളെ നേരിട്ടാണ് അവര്‍ ഇതിന് തുനിഞ്ഞത്. ഒരു സ്വയംസേവകന്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.
അരുണാ ആസഫ് അലിക്കും ജയപ്രകാശ് നാരായണനും ദല്‍ഹിയില്‍ ഒളിവില്‍ താമസമൊരുക്കിയത് ദല്‍ഹി സംഘചാലക് ലാലാ ഹന്‍സ് രാജ ഗുപ്തയായിരുന്നു. പൂനെ സംഘചാലക് ബാവു സഹേബ് ദേശ്മുഖിന്റെ വസതിയിലാണ് അച്യുത് പട്‌വര്‍ദ്ധനും ആര്‍എസ്എസ് വിമര്‍ശകനായിരുന്ന ഗാന്ധിയന്‍ സാനെ ഗുരുജിയും ഒളിവില്‍ കഴിഞ്ഞത്. അവധ് സംഘചാലക് എസ്ഡി സത്‌വേല്‍ക്കറുടെ വസതിയിലാണ് നാനാ പാട്ടീല്‍ രഹസ്യമായി താമസിച്ചത്.
















