വരുണദേവൻ സർവ്വാലങ്കാരവിഭൂഷിതനായി രാമനെ വന്നു വണങ്ങി. സർവ്വത്ര സുഗന്ധം പരന്നു. അങ്ങയെ തിരിച്ചറിയാനോ അങ്ങയുടെ ശക്തി മനസിലാക്കാനോ സാധിക്കാത്തതിന് ക്ഷമിക്കുക. സ്വതവേ ജഢമായ പഞ്ചതത്വങ്ങൾക്ക് മഹത്തുക്കളെയെങ്ങിനെയറിയാനാകും? മറുകര കടക്കാൻ വിശ്വകർമ്മ പുത്രനായ നളനെക്കൊണ്ട് ചിറകെട്ടിക്കുക. ഞാനെല്ലാവിധത്തിലും സഹകരിക്കാം” എന്നു പറഞ്ഞ വരുണനോട് ഈ അസ്ത്രം ഇനി ലക്ഷ്യം കണ്ടേ മടങ്ങൂ, ഇതെങ്ങോയട്ടയക്കണം എന്ന് ചോദിച്ചു.
ദ്രുമകുല്യ (ചിത്രദ്രുമം) എന്ന ദ്വീപിലുള്ളവർ എന്റെ ജലം വറ്റിക്കുന്ന ദുഷ്ടരാണ്. അവരെ സംരക്ഷിക്കാൻ ബാണം അങ്ങോട്ടയക്കൂ. രാമൻ തൊടുത്ത ബാണം കർത്തവ്യം നിർവ്വഹിച്ച് അതിവേഗം മടങ്ങിയെത്തി. ഉടനെ രാമൻ ചിറകെട്ടാൻ ആജ്ഞ നൽകി. വമ്പിച്ച ഉത്സാഹത്തോടെ മലകൾ പൊട്ടിച്ച് യന്ത്രങ്ങളിൽ കയറ്റി സമുദ്രത്തിൽ കെട്ടിയ കയറിനുള്ളിൽ ഇട്ട് കടൽ നികത്തി. ഈ സേതുബന്ധനം തുടങ്ങിയപ്പോൾ ശ്രീരാമൻ പരമശിവനെ പ്രീതിപ്പെടുത്താൻ ഒരു പ്രതിഷ്ഠ നടത്തി. രാമേശ്വരം എന്നു പേരായ ഈ തീർത്ഥം മുക്തിദായകമായിരിക്കുമെന്ന് ശ്രീരാമൻ വിളംബരം ചെയ്തു. അഞ്ചുനാൾ കൊണ്ട് ചിറ തീർത്തു.
വാനരസൈന്യം വൻ ഉത്സാഹത്തിമിർപ്പോടെ ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ അലറിക്കൊണ്ട് ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ എന്നിവരുടെ നേതൃത്വത്തിൽ അക്കരെ കടന്നു. ലക്ഷ്മണനോട് ശ്രീരാമൻ സൈന്യത്തെ വിന്യസിക്കാൻ പറഞ്ഞു. പിന്നെ ചാരനായ ശുകനോട് രാവണനോട് വിവരങ്ങളെല്ലാം പറയാൻ പറഞ്ഞ് അയാളെ വിട്ടയച്ചു.
ശുകൻ രാവണനടുത്തുചെന്ന് അതുവരെയുണ്ടായതെല്ലാം പറഞ്ഞു. മുഖ്യരായ വാനരവീരരെ പരാജയപ്പെടുത്തി. ഇനിയും സന്ധിചെയ്താൽ ലങ്കയും വാനരരും രക്ഷപ്പെടുമെന്നുപദേശിച്ചു. ഉപദേശിക്കാൻ ഭൃത്യനായനീയാര് എന്ന് ശാസിച്ച് രാവണൻ ശുകനെ അയച്ചു. പിന്നെ ശുകൻ, സാരണൻ എന്നിവരെ വീണ്ടുമയച്ചു. വിഭീഷണനെവരെ തിരിച്ചറിഞ്ഞു. സൈന്യമെല്ലാം കണ്ട്‌കൊള്ളൂ. എന്നിട്ട് നാളെ ഞാൻ ലങ്ക ചുട്ടുപൊടിക്കും എന്ന് രാവണനോട് പറയാൻ പറഞ്ഞ് അവരെ തിരിച്ചയച്ചു.
അവരും രാവണന് വാനരപ്രമുഖരെയും രാമലക്ഷ്മണവിഭീഷണന്മാരെയും പരിചയപ്പെടുത്തി. പിന്നെ രാമനോട് സന്ധിയാണ് നല്ലതെന്ന് പറഞ്ഞു. ഒരുകൂട്ടം വാനരരെക്കൂട്ടി ഒരുവൻ വന്നാൽ രാവണൻ ഭയക്കുമെന്നോ എന്നു പറഞ്ഞ് ശുകസാരണന്മാരെവഴക്കുപറഞ്ഞു. വാസ്തവത്തിൽ രാവണൻ ഭയന്നുതുടങ്ങിയിരുന്നു. ശത്രുവിന് പ്രിയമായതും രാജാവിന് അപ്രിയമായതും പറയുന്ന നിങ്ങളെപ്പോലുള്ള അമാത്യന്മാർ ഉണ്ടായിട്ടും ഞാനിതേവരെ ജീവിച്ചതുതന്നെ അത്ഭുതമാണെന്ന് രാവണൻ അഭിപ്രായപ്പെട്ടു.
ഇതിനിടെ രാവണമാതാവ് കൈകസിയുടെ പിതാവ് മാല്യവാൻ വന്നുചേർന്നു. ”സീതയിവിടെ വന്നതിൽപ്പിന്നെ ധാരാളം ദുർന്നിമിത്തങ്ങൾ കാണുന്നു. അങ്ങ് ദയവുചെയ്ത് സീതയുടെ മോഹം ഉപേക്ഷിക്കണം. സർപ്പം ഗരുഡനോട് വെറുക്കുക മുതലായ അപശകുനങ്ങൾ എത്രയോ കാണായിവരുന്നു. ഇങ്ങനെയെല്ലാം പറഞ്ഞപ്പോൾ രാവണൻ ”വൃദ്ധനായതിനാൽ ഞാൻ വിട്ടയക്കുന്നു.
രാമൻ പറഞ്ഞിട്ടാണോ ഇങ്ങോട്ടുവന്നത്? കുറച്ചു കുരങ്ങന്മാരെ ഒന്നിച്ചു കൂട്ടുന്നവർ മിടുക്കൻതന്നെ. അതിനു ഞാനവരെ ഭയക്കണോ? സമുദ്രത്തിൽ ഒരു ചിറകെട്ടിയതിന് സീതയെ ഞാനെന്തിന് കൈവിടണം” എന്നെല്ലാം പറഞ്ഞപ്പോൾ മാല്യവാൻ പിൻവാങ്ങി.
ഇതിനിടെ രാമന്റെ മായാശിരസും വില്ലും ഉണ്ടാക്കി കൊണ്ടുവരാൻ വിദ്യുത്മാലനോട് പറഞ്ഞിട്ട് സീതയോട് വാനരസൈന്യം ചത്തൊടുങ്ങി. വിഭീഷണനും രാമനും കൊല്ലപ്പെട്ടു. ലക്ഷ്മണൻ ഓടിപ്പോയി. രാമന്റെ തലയും വില്ലും കണ്ടോളൂ. ഇനി രാമ രാമ എന്നും പറഞ്ഞിരിക്കാതെ എന്റെ കൂടെ സുഖമായി കഴിയൂ എന്നിങ്ങനെ പറഞ്ഞു. സീതയോ ഞാൻ കാരണം രാമനും കൊല്ലപ്പെട്ടു ഞാനിനിയെന്തിനു ജീവിക്കണം എന്നു കരഞ്ഞ് അവശയായി.
ഇതിനിടെ പ്രഹസ്തൻ വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ രാവണൻ അവിടെനിന്ന് പോയി. മായാശിരസ്സും വില്ലും കാണാതായി. സരമ എന്ന സഖി ഇതെല്ലാം ചതിയാണെന്നു സീതയെ പറഞ്ഞു ബോധ്യപ്പെടുത്തി. ആശ്വസിച്ച സീത വിവരങ്ങളറിഞ്ഞുവരാൻ സരമയോടു പറഞ്ഞു. ഇതിനിടെ പടയെ ഒന്നിച്ചുകൂട്ടുന്ന പെരുമ്പറകൾ മുഴങ്ങി. സരമ തിരിച്ചുവന്ന് രാവണന്റെ പടയൊരുക്കങ്ങളെപ്പറ്റിയും സീതയെ ഒരു കാരണവശാലും വിടില്ലെന്ന തീരുമാനവും വന്നുപറഞ്ഞു.
രാവണന്റെ പരാജയത്തിന്റെ വലിയൊരു കാരണം എവിടെനിന്നോ ശത്രുസൈന്യം വന്നുചേർന്നിട്ടാണ് രാവണൻ പടയൊരുക്കം ആരംഭിക്കുന്നത് എന്നതാണ്.
ഇന്നത്തെ സുഭാഷിതം
ത്വങ്മാംസമേദോസ്ഥി മൂത്രമലങ്ങളാൽ
സമ്മേളിത മതി ദുർഗന്ധമെത്രയും
ഞാനെന്ന ഭാവമതിങ്കലുണ്ടായ്‌വരും
ജ്ഞാനമില്ലാത്ത ജനങ്ങൾക്കതോർക്ക നീ.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: