തൊടുപുഴ: വഴിതര്ക്കത്തിന് മദ്ധസ്ഥതയ്ക്കെത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീട്ടമ്മയെ കയ്യേറ്റം ചെയ്തതായി പരാധി. സംഭവത്തില്‍ തൊടുപുഴ കിഴക്കേയറ്റം ഐസി കോളേജിന് സമീപം താമസിക്കുന്ന വടക്കേല്‍ ഗീത (54) യ്ക്ക് പരിക്കേറ്റു. തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെതിരെയാണ് വീട്ടമ്മ പരാധി നല്‍കിയിരിക്കുന്നത്. ഇവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെപ്പറി ഗീത പറയുന്നതിങ്ങനെ; വര്‍ഷങ്ങളായി തങ്ങളുള്‍പ്പെട്ട മൂന്ന് വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് സമീപത്തെ സ്ഥലം ഉടമയുമായി തര്‍ക്കം നടന്ന് വരികയാണ്. കോടതിയുടെ പരിഗണയില്‍ കേസും നടക്കുന്നുണ്ട്. ഈ സമയത്താണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ എതിര്‍കക്ഷിയുടെ നിര്‍ദ്ദേശ പ്രകാരം ഇവിടെ ലോറിയില്‍ കല്ലടിക്കുന്നത്. നിലവില്‍ എതിര്‍കക്ഷിയായ വനിത വിദേശത്ത് ഡോക്ടറാണ്. ഇവര്‍ നല്കിയ പവര്‍ഓഫ് അറ്റോണിയുടെ ബലത്തില്‍ ചുങ്കം സ്വദേശിയാണ് ഇവിടെ കല്ലിടുന്നതിന് നിര്‍ദ്ദേശിച്ചത്. വഴി തടസ്സപെടുത്തി ഇറക്കിയ കല്ല് രാവിലെ തന്നെ നാട്ടുകാരുടെ സഹായത്തോടെ മാറ്റി. പകല്‍ വീണ്ടും വണ്ടിയെത്തിയപ്പോള്‍ തടയുകയും മടക്കി അയക്കുകയും ചെയ്തു. പിന്നീട് വീണ്ടും സിഐയുടെ സഹായത്തോടെ ലോറിയില്‍ കല്ലടിക്കാന്‍ ആളുകളെത്തി. വൈകീട്ട് നാലുമണിയോടെയാണ് ആറോളം പോലീസുകാരുമായി വണ്ടിയെത്തുന്നത്. ഇത് തടയാന്‍ ശ്രമിച്ച തന്നെയും ഭര്‍ത്താവ് ബിജുവിനെയും സിഐ നാട്ടുകാര്‍ നോക്കി നില്‍ക്കെ മോശമായ രീതിയില്‍ ചീത്ത വിളിച്ചു. മൊബൈലില്‍ പടം പകര്‍ത്താന്‍ ശ്രമിച്ച തന്റെ കൈക്ക് പിടിച്ച് തള്ളി വീഴിക്കുകയായിരുന്നു. പിടിച്ച് വാങ്ങിയ മൊബൈല്‍ പിന്നീടാണ് കൈമാറിയത്. വീഴ്ചയില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് സിഐ മടങ്ങുകായായിരുന്നു. സംഘത്തില്‍ വനിത പോലീസ് ഇല്ലായിരുന്നുവെന്നും ഗീത പറയുന്നു. കല്ല് ഇറക്കിയതിനാല്‍ വഴി തടസ്സപെട്ടിരിക്കുകയാണ്. അതേ സമയം തൊടുപുഴ ഡിവൈഎസ്പി തല്‍സ്ഥിതി തുടരാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ എസ്ഐയ്ക്ക് നല്കിയ പരാധിയില്‍ രാത്രി തന്നെ പോലീസെത്തി ഗീതയുടെ മൊഴിയെടുത്ത് കേസെടുത്തിട്ടുണ്ട്. വഴിയുമായി ബന്ധപ്പെട്ട് കേസുനടക്കുന്നതിനാല് കോടതി അലക്ഷ്യത്തിന് കൂടി കേസ് നല്‍കാനും ഇവര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: