കൊച്ചി: ഫ്രാന്‍സിസ് ടി. മാവേലിക്കരയെ സംഗീത നാടക അക്കാദമി ഉപാധ്യക്ഷനാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐ രംഗത്ത്.
തോപ്പില്‍ ഭാസിയെ കെപിഎസിയുടെ യോഗത്തില്‍ ”കച്ചവട നാടകക്കാരന്” എന്നു വിമര്‍ശിച്ചയാളാണ് ഫ്രാന്‍സിസ് എന്നതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഒരു നടിയുടെ പരാതി നിലനില്‍ക്കെ ഫ്രാന്‍സിസ് നടത്തിയ ഈ പരാമര്‍ശത്തെ തുടര്‍ന്ന്, കെപിഎസി അദ്ദേഹത്തിന്റെ നാടകങ്ങള്‍ സ്വീകരിക്കാതായിരുന്നു.
മുന്‍പ് ഇടതു ഭരണകാലത്ത് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്ന ഫ്രാന്‍സിസ്, ഉമ്മന്‍ചാണ്ടി ഭരണകാലത്ത് നാടകരചനയ്ക്ക് അക്കാദമി അവാര്‍ഡും നേടിയിരുന്നു; ഉമ്മന്‍ചാണ്ടിയുടെ ഭാര്യയെയും മകളെയും പരിഹസിക്കുന്ന സംഭാഷണം ഒരു നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടും ഇതു സംഭവിച്ചത്, കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നമായിരുന്നു. ഫ്രാന്‍സിസിന് അവാര്‍ഡ് നല്‍കേണ്ടെന്ന മന്ത്രി കെ.സി.ജോസഫിന്റെ നിര്‍ദ്ദേശം മറച്ചുവച്ചാണ്, അക്കാദമി അധ്യക്ഷന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ജോഷി മാത്യു, വി.ആര്.പ്രതാപന് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അന്നു വഴങ്ങിയത്.
കേരളത്തിലെ പ്രൊഫഷണല്‍ നാടക സംഘങ്ങളും സര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. 250 ലേറെ നാടകങ്ങള്‍ എഴുതിയ ഫ്രാന്‍സിസ്, പ്രതിവര്‍ഷം 14 മുതല്‍ 20 വരെ നാടകങ്ങള്‍ പ്രൊഫഷണല്‍ സംഘങ്ങള്‍ക്ക് നല്‍കാറുണ്ട്. അക്കാദമി വര്‍ഷംതോറും പ്രൊഫഷണല്‍ നാടക മത്സരം നടത്തുമ്പോള്‍, ഈ നാടകങ്ങളും മത്സരത്തിനെത്തും. ഫ്രാന്‍സിസ് ഉപാധ്യക്ഷനായാല്, ഈ നാടകങ്ങളുടെ വിധി എന്താകും എന്നാണ്, സംഘങ്ങളുടെ ഉത്കണ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: