രാക്ഷസരാജാവായ രാവണൻ തന്റെ സൈന്യങ്ങൾ നശിച്ച വിവരമറിഞ്ഞ് കുപിതനായി. പുഷ്പക വിമാനത്തിലേറി രാമനോട് യുദ്ധത്തിനു വന്നു. സ്വർഗത്തിൽ നിന്നു മാതലി കൊണ്ടുവന്നതായ ദേവരഥത്തിലേറി യുദ്ധത്തിനുവന്ന രാമനെ, രാവണൻ കൂർത്തുമൂർത്ത ശരങ്ങൾ ഏറ്റു മുറിപ്പെടുത്തി. രാമൻ രാവണനോട് പറഞ്ഞു. ‘‘ നീച രാക്ഷസനായ രാവണാ, നായ ഹവിസ്സിനെ എന്നപോലെ എന്റെ അസാന്നിദ്ധ്യത്തിൽ നീ സീതയെ അപഹരിച്ചുവല്ലോ.
നിർലജ്ജനായ നിനക്ക്,കർമം ചെയ്യുന്നവന് കാലമെന്നപോലെ, അതിന്റെ ഫലം ഞാനിതാ തരുന്നു.’‘ ഇങ്ങനെ അരുളിച്ചെയ്ത് ശ്രീരാമൻ ഉഗ്രമായ ബാണം രാവണന് നേരെ തൊടുത്തു. ആ ശരത്താൽ, രാക്ഷസനായ രാവണന്റെ ഹൃദയം പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോര ഛർദ്ദിച്ചുകൊണ്ട് രാവണൻ സ്വർഗത്തിൽ നിന്നു പുണ്യം ക്ഷയിച്ച സുകൃതി എന്ന പോലെ വിമാനത്തിൽ നിന്നു വീണു മരിച്ചു.
അയാളെ സ്‌നേഹിച്ച പ്രജകൾ ഹാ കഷ്ടം, കഷ്ടം എന്നു പറഞ്ഞു വിലപിച്ചു. മണ്ഡോദരിയും രാവണന്റെ പത്‌നിമാരായ മറ്റു സ്ത്രീകളും ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അന്തഃപുരത്തിൽ നിന്നു പുറത്തേക്കുവന്നു. ലക്ഷ്മണന്റെയും രാമന്റെയും ബാണങ്ങൾ ഏറ്റു മരിച്ച ബന്ധുക്കളുടെ കാൽക്കൽ വീണ് അവർ ദയനീയമായി കരഞ്ഞു. ‘‘ലോകങ്ങളെ മുഴുവൻ കരയിപ്പിച്ച രാവണാ! പ്രിയപ്പെട്ട നാഥ! അങ്ങ് മരിച്ചതോടെ ഞങ്ങളെല്ലാം നശിച്ചു.
ശത്രുക്കളാൽ ആക്രമിക്കപ്പെട്ട ലങ്കാ നഗരം, അങ്ങില്ലാതായ സ്ഥിതിക്ക് ഇനി രക്ഷിക്കാനാരാണ്. അങ്ങ് കാമവികാരത്തിനാൽ അടിമപ്പെട്ടതിനാൽ സീതയുടെ പാതിവ്രത്യ മാഹാത്മ്യം അറിയാതെ പോയി. അതാണ് ഈ വിധം അകാലമരണം പ്രാപിച്ചത്. ലങ്കാനഗരിയും അങ്ങയുടെ പത്‌നിമാരായ ഞങ്ങളും തികച്ചും അനാഥരായിത്തീർന്നിരിക്കുന്നു.
അങ്ങയുടെ ശരീരം കഴുകന്മാർക്ക് ആഹാരമായിത്തീരുവാൻ പോവുകയാണ്. ജീവൻ നരകത്തിലേക്ക് പോകും. ഇങ്ങനെയെല്ലാം പറഞ്ഞ് മണ്ഡോദരി ദീനദീനം വിലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: