മാധ്യമരംഗം നാലാം എസ്റ്റേറ്റ് എന്നാണറിയപ്പെടുന്നത്. രാഷ്‌ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും നടക്കുന്ന അനീതികള്‍ ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്‌ട്രീയ ശ്രദ്ധയില്‍ കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനങ്ങളും മറ്റും ജനങ്ങളിലെത്തിക്കാനും കടപ്പെട്ടവ. ഇപ്പോള്‍ അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പോരാട്ടത്തിന് കാരണം ഒരു ഹൈക്കോടതി അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചതും അയാളെ പോലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയാക്കിയതാണ്.
യുവതിയെ റോഡില്‍വെച്ച് കയറിപ്പിടിച്ച സംഭവത്തിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഒരാള്‍ ഈ കേസ് അന്വേഷിക്കുന്ന സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നു. തങ്ങളില്‍ ഒരാള്‍ നടത്തിയ സാമൂഹ്യവിരുദ്ധ പ്രവൃത്തി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഹൈക്കോടതി അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറുന്നതില്‍നിന്ന് വിലക്കി മര്‍ദ്ദിച്ച് അഞ്ചുപേരെ ആശുപത്രിയിലാക്കേണ്ടി വന്നത്. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനയാണെന്ന് അഭിഭാഷക രംഗത്ത് ഉള്ളവര്‍പോലും അഭിപ്രായപ്പെട്ടിരിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നതില്‍ പീപ്പിള്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘന പ്രതിഷേധിച്ചിരിക്കുന്നു. കോടതിയില്‍ നടക്കുന്നതറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. അഭിഭാഷകരുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കേണ്ടത് കോടതികളുടെയും കടമയാണ്. ഇത് നിഷേധിക്കപ്പെട്ടാല്‍ അതിനെ ജുഡീഷ്യല്‍ അടിയന്തരാവസ്ഥ എന്ന് വിശേഷിപ്പിക്കേണ്ടിവരും.
1956 ല്‍ ഹൈക്കോടതി തുടങ്ങിയ കാലംമുതല്‍ അവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
സുപ്രീംകോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിരുന്ന് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ മാന്യമായ ഇരിപ്പിടങ്ങള്‍പോലും സജ്ജമാണ്. ഇതിന്റെ സ്ഥാനത്താണ് കേരളത്തില്‍ നീതി ഉറപ്പാക്കാന്‍ സഹായിക്കേണ്ട നിയമപാലകര്‍ നിയമം കൈയിലെടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിട്ടത്. ആട് ആന്റണി എന്ന കുറ്റവാളിക്ക് ശിക്ഷ വിധിച്ചത് കോടതിക്ക് പുറത്തുനിന്ന് റിപ്പോര്‍ട്ടു ചെയ്യേണ്ട ഗതികേട് മാധ്യമപ്രവര്‍ത്തകര്‍ക്ക് വന്നുവെന്നത് പ്രബുദ്ധമെന്ന് വിചാരിക്കുന്ന കേരളത്തിന് ഒട്ടും ഭൂഷണമല്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തുന്നത്.
ഇക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള നടപടികള്‍ നീതിപീഠത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അഭിഭാഷകര്‍ അനീതിക്കുവേണ്ടിയാണ് കറുത്ത കോട്ട് ധരിച്ചിട്ടുള്ളതെന്ന് ആരും കരുതുന്നില്ലല്ലോ. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള മീഡിയ റൂം പോലും പൂട്ടിയിരിക്കുകയാണ്. ഇതുള്‍പ്പെടെ അഭിഭാഷകരുടെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോടതി ഉത്തരവുകളും നടപടികളും മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലെത്തുന്നത് എന്നതിനാല്‍ ഇതിനുള്ള അവസരം ഉറപ്പാക്കണമെന്ന് വിവരാവകാശ സംഘടന ആവശ്യപ്പെട്ടിരിക്കുന്നു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഹൈക്കോടതിയുടെയും മറ്റു കോടതികളുടെയും 200 മീറ്റര്‍ പരിധിയില്‍ പ്രതിഷേധ യോഗങ്ങള്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും ജനാധിപത്യത്തിന്റെ അന്തഃസത്തയ്‌ക്ക് നിരക്കുന്നതല്ല. ഇന്ന് നിരോധനം മാധ്യമങ്ങള്‍ക്കാണെങ്കില്‍ നാളെ അത് മറ്റ് രംഗങ്ങളിലേക്കും വ്യാപിച്ചേക്കാം. കേരളം ഇനിയും ഒരു അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമോ?
ഓപ്പണ്‍ കോര്‍ട്ട് എന്നത് ഭരണഘടനാപരമായ സൗകര്യമാണ്. കോടതി നടപടികള്‍ ജനങ്ങളെ അറിയിക്കുന്നത് പൊതുജന താല്‍പ്പര്യ സംരക്ഷണത്തിനാണ്.
അത് അവരുടെ അവകാശമാണ്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള ഇപ്പോഴത്തെ അഭിപ്രായഭിന്നതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപലപനീയമാണ്. മുഖ്യമന്ത്രിയെ സമീപിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ”ഇപ്പോള്‍ ഒന്നും പറയാനില്ല” എന്നായിരുന്നു മറുപടി. ഇത് നിരുത്തരവാദപരമായ ഒരു പ്രതികരണമാണെന്ന് പറയേണ്ടതില്ലല്ലോ. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ബാധ്യത ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടങ്ങള്‍ക്കുണ്ട്.
ഈ ചുമതല നിര്‍വഹിക്കുന്നതിനു പകരം തന്ത്രശാലിയായ ഒരു പാര്‍ട്ടി നേതാവിനെപ്പോലെ പിണറായി പെരുമാറുന്നത് ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മുഖ്യമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും വിവിധതലങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു. നീതിക്കായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ ഒരു അഭിഭാഷകന്റെ അനാശാസ്യ പ്രവൃത്തി റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെയാണ് ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റമാകുന്നത്. ഇങ്ങനെ ചിത്രീകരിക്കുന്നത് ലജ്ജാവഹം തന്നെയാണെന്ന് പറയാതെ വയ്യ.
















