ഇന്ദ്ര പുത്രനായ ബാലിയും സൂര്യപുത്രനായ സുഗ്രീവനും ഇന്ദ്രനും വൃത്രനും തമ്മിൽ എന്നപോലെ ഏറ്റുമുട്ടി. തീയും പുകയും വമിക്കുന്ന ഒരമ്പെടുത്ത്, ശ്രീരാമൻ സുഗ്രീവൻ ക്ഷീണിച്ച്കാലിടറുന്നതുകണ്ട് ബാലിയുടെ നെഞ്ചത്തേയ്‌ക്ക് അമ്പെയ്തു.
ഒരലർച്ചയോടെ വേദനകൊണ്ട് കണ്ണീരണിഞ്ഞ് ബാലി നിലത്തുവീണു. ‘‘ഇതാരുടെയമ്പ് ? ഏതുദേവനാണെന്നോട് ഇതുചെയ്തത് രാ എന്നും മ എന്നും കാണുന്നുണ്ടല്ലോ? ശിവശക്തി സമേതനായ ഈ അമ്പ് രാഘവനെയ്തതാണെങ്കിൽ എന്റെ മുമ്പിൽവരട്ടേ‘‘ (കമ്പരാമായണം) അപ്പോൾ രാമലക്ഷ്മണന്മാർ മുന്നിൽ വന്നു. അവരെക്കണ്ട് ധർമ്മാനുസൃതമെങ്കങ്കിലും പരുഷവാക്കുകളാൽ ബാലി പറഞ്ഞു. ‘‘ധർമ്മിഷ്ഠരെന്നുപേരുകേട്ട ഒരു ക്ഷത്രിയ കുലത്തിൽ ജനിച്ചതാങ്കൾ മറ്റൊരാളുമായി യുദ്ധം ചെയ്യുന്നനേരത്ത് ഒരുതെറ്റും നിങ്ങളോട് ചെയ്യാത്ത എന്നെ എന്തിനാണ് ഒളിയമ്പെയ്ത്‌വീഴ്‌ത്തിയത്. ചീത്തപ്പേരല്ലാതെ നിങ്ങൾക്കെന്തുനേടാനാണ് ഇപ്പണിചെയ്തത്.
സസ്യംകൊണ്ട് മൂടിയ ഒരു കിണർപോലെയും പുല്ലുകൊണ്ട് മൂടിയ അഗ്നിപോലെയും ധാർമ്മികനെന്നു നടിക്കുന്ന നിങ്ങൾ ചതിയന്മാരായിത്തീർന്നിരിക്കുന്നു. ഇനിയെങ്ങനെ സജ്ജനങ്ങൾക്കിടയിൽ നിങ്ങൾ മുഖം കാണിക്കും. രഘുകുലവംശജർക്കെന്താ അധർമ്മംകാട്ടാൻ മടിയില്ലെന്നായോ? അഞ്ചുനഖങ്ങളുള്ളതിന്നാൽ എന്റെ തോലോ, മാംസമോ, നഖമോ ഒന്നിനും കൊള്ളില്ല. ധർമ്മിഷ്ടനായ ദശരഥ ചക്രവർത്തിക്ക് ഇങ്ങനെയുള്ള മക്കളെങ്ങനെ പിറന്നു.
താങ്കൾ ഭരിക്കുന്ന ഭൂമി വിടന്റെ മുന്നിൽ കിട്ടിയ സാധ്വി സ്ത്രിയെപ്പോലെയാവില്ലേ? സീതയെ നേടാനാണ് സുഗ്രീവന്റെ കൂടെക്കൂട്ടി ഇതുചെയ്തതെങ്കിൽ രാവണനെനേയും ബന്ധിച്ച് സീതയെ കൊണ്ടുവന്നുതന്നേനെ. എങ്ങനെയാണ് താങ്കൾക്കിത് ന്യായായീകരിക്കാനാവുക. ഇങ്ങനെയെല്ലാം ചോദിച്ച ബാലിയോട് ഭഗവാൻ ഉത്തരം പറഞ്ഞു.
‘‘ഇപ്പോൾ ഭരതൻ ഭരിക്കുന്ന ഈ ഭൂമിയിൽ എല്ലായിടത്തും ശരിയായ ധർമ്മ വ്യവസ്ഥ നിലനിർത്താനുള്ള ചുമതല ഇക്ഷ്വാകു വംശക്കാരുടേതാണ്. അനിയൻ മകനെപ്പോലെയും ജ്യേഷ്ഠൻ പിതൃ സമാനനുമാണെന്നാണ്. ഈഭൂമിയിൽ കൽപ്പിച്ചിട്ടുള്ളത്. അനിയന്റെ ഭാര്യയിൽ കാമം തീർക്കുന്നനീ വധാർഹനാണെന്നു തീരുമാനിച്ചാണ് ഞാനീക്കാര്യം ചെയ്തത്. സുഗ്രീവനുമായുള്ള സഖ്യവ്യവസ്ഥയുനുസരിച്ചും ഞാൻ സുഗ്രീവന്റെ രാജ്യവും ഭാര്യയേയും വീണ്ടെടുത്തു കൊടുക്കാൻസത്യം ചെയ്തിട്ടുണ്ട്.
അങ്ങനെ ഭരതന്റെ പ്രജയെന്നനിലയിലും സുഗ്രീവന്റെ സഖ്യകക്ഷിയെന്നനിലയിലുമാണ് ഞാനിതുചെയ്തത്. ഇതെന്റെ ധർമ്മം തന്നെയാണ്. രാജാവിനാൽ ശിക്ഷിക്കപ്പെട്ടയാൾ പാപവിമുക്തനാവുന്നു എന്നാണ് ശാസ്ത്രം. അതിന്നാൽ നീ പാപ വിമുക്തനായി പുണ്യലോകങ്ങൾ പ്രാപിക്കും. നീ വാനരനാണെന്ന് പറഞ്ഞല്ലോ? ആനിലയ്‌ക്ക് ക്ഷത്രിയനായ ഞാൻ നിന്നെ ഒളിയമ്പെയ്തത് വേട്ടക്കാരുടെ രീതിയിലാണ്. അതിലൊരുദോഷവുമില്ല.വേട്ട നടത്തുന്നത് ക്ഷത്രിയോചിതമാണ്. അതിനവരെ ആരും കുറ്റപ്പെടുത്താറില്ല. എന്ന് ശ്രീരാമചന്ദ്രൻ തന്റെ പക്ഷം ന്യായീകരിച്ചു.
കമ്പരാമായണത്തിൽ ഒളിയമ്പിന് കാരണം പറയുന്നത് നീയെന്നെവന്നു ശരണം പ്രാപിച്ചാൽ ഞാനെങ്ങനെ വാക്കു നിറവേറ്റും എന്നു ഭയന്നാണ് ഞാൻ അങ്ങനെ ചെയ്തത് എന്നാണ്.
ശ്രീരാമന്റെ ഉത്തരംകേട്ട് സന്തുഷ്ടനായ ബാലി ‘‘അങ്ങു പറഞ്ഞതൊക്കെ ശരിയാണ്. താങ്കൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല.
എനിക്കിനി എന്നേപ്പറ്റി ചിന്തയില്ല. എന്നാൽ താരയേയും അംഗദനേയും സുഗ്രീവൻ പാലിക്കുമെന്നുറപ്പു വരുത്തണം. വളരെ ലാളിക്കപ്പെട്ടു വളർന്ന ഒറ്റ മകനാണ് അംഗദൻ.’‘ ‘‘അംഗദനെ ഞാനും സുഗ്രീവനും മകനെപ്പോലെ പാലിക്കും‘‘ എന്നു രാമൻ ഉറപ്പുകൊടുത്തു. ‘‘ഇനി നീ മോഹങ്ങളെല്ലാം വെടിഞ്ഞ് മനസ്സിനെ ആത്മഭാവത്തിൽ സ്ഥിരമാക്കൂ.’‘ അപ്പോൾ ബാലി ഞാൻ വേദന മൂലം പറഞ്ഞതെല്ലാം ക്ഷമിക്കണം‘‘ എന്നുപറഞ്ഞ് പരിക്കുകൾ മൂലം ചോര വാർന്ന് മയങ്ങിപ്പോയി.
താരയോട് ബാലി മരിച്ച വിവരം പറഞ്ഞവാനരപ്രമുഖർ അംഗദനെ അഭിഷേകം ചെയ്ത് കിഷ്‌കിന്ധയുടെ എല്ലാവഴികളും സുരക്ഷിതമാക്കണം. എന്നുപദേശിച്ചു. എന്നാൽ താര നേരെ ബാലിയെ കാണാനാണ് പോയത്. ‘ആര്യപുത്രാ‘ എന്നു നിലവിളിച്ച് താര ബാലിയുടെ മേൽ വീണു. ‘‘ഇത്രയും നീച കർമ്മം ചെയ്ത താങ്കൾക്ക് ഹൃദയത്തിൽ വിഷമമില്ലെ?‘‘ എന്നു രാമനെ ആക്ഷേപിച്ചു.
‘‘അംഗദാ, മകനെ, അച്ഛനെ നന്നായിക്കണ്ടോ ഇനി കാണാൻ കിട്ടില്ല‘‘ എന്നു വിലപിക്കുന്ന താരയോട് ഹനുമാൻ ജീവിതം നീർക്കുമിളപോലെയാണെന്നും ദുഃഖിക്കരുതെന്നും പറഞ്ഞു, ‘‘ഞങ്ങളെ വിട്ടങ്ങ് എവിടേക്ക്‌പോയി? എനിക്കും അംഗദനുമിനി ദുരിതത്തിന്റെ നാളുകളാണ്’‘ എന്നു വിലപിച്ചുകൊണ്ട് താര ‘‘ഞാനും ബാലിയുടെ കൂടെ യാത്രയാവുന്നു. അംഗദനെ നിങ്ങൾ പരിരക്ഷിച്ചുകൊള്ളുക‘‘ എന്ന് ഹനുമാനോടും രാമനോടും പറഞ്ഞു.
ബാലി പതുക്കെ കണ്ണുതുറന്ന് സുഗ്രീവനെ നോക്കിപ്പറഞ്ഞു, നീ രാജാവാകണം, ഈ വിജയമാല നീ ധരിച്ചോ. നമുക്കൊന്നിച്ച് സുഖം വിധിച്ചിരുന്നില്ല, അത്രതന്നെ എനിക്കു പറയാനുള്ളൂ. മകനെ അംഗദാ, നീ സുഗ്രീവനിഷ്ടമില്ലാത്തവരോടുപോലും കൂട്ടുകൂടരുത്. അവന്റെ ശത്രുക്കളോട് തീർത്തും പാടില്ല. രാമകാര്യത്തിൽ ഈ അംഗദൻ എനിക്ക് തുല്യമായ വീറോടെ പ്രവർത്തിക്കും. താരാ പുത്രൻ പരാക്രമത്തിൽ എനിക്കു തുല്യനാണ്, ചെറുപ്പമാണെന്നേയുള്ളൂ‘‘ എന്നെല്ലാം പറഞ്ഞ് ആ വാനരശ്രേഷ്ഠൻ ദേഹം വെടിഞ്ഞു.
താര ശരീരത്തിൽ കെട്ടിപ്പിടിച്ച് വിലപിച്ചു. സുഗ്രീവനും തന്റെ ചെയ്തിയിൽ ദുഃഖിതനായി ഞാനിനി അഗ്നിപ്രവേശം ചെയ്യാൻ പോകുന്നു. കുലദ്രോഹംകൊണ്ട് നേടിയ ഈ സിംഹാസനം എനിക്കു വേണ്ട‘‘ എന്നു പറഞ്ഞു. താരയും അഗ്നി പ്രവേശനത്തിനു തയ്യാറായി. എന്നാൽ ലക്ഷ്മണൻ താരയോട് രാജീകയ പല്ലക്കുകൊണ്ടുവരുവിക്കൂ.എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജോചിതമായ അന്ത്യയാത്രയും സംസ്‌കാരവും ബാലിക്കുനൽകലാണ് ഇനിബാക്കിയുള്ളത്. അങ്ങനെ ചെയ്ത താരപിന്നെയും വിലപിച്ചുകൊണ്ടിരുന്നു.
വാനരികൾ അവളെതാങ്ങി ദൂരെയകറ്റി. രാജോചിതമായ രീതിയിൽ സുഗ്രീവനും അംഗദനും ചേർന്ന് ബാലിയെസംസ്‌കരിച്ചു. ‘‘ഞാനും അഗ്നിയിൽ പ്രവേശിക്കും അംഗദനെ നോക്കിക്കൊൾക.’‘ എന്നുരാമനോട് താര പറഞ്ഞു. ‘‘എന്നാൽ സമയവും ബോധവും ഓരോരോ സന്ദർഭങ്ങൾ ഒരുക്കുന്നതാണ് സൃഷ്ടിയും ജീവിതവും അതിനാൽ പ്രേത കർമ്മങ്ങൾ ചെയ്തശേഷം അംഗദനെ വാഴിച്ച് നന്നായി നോക്കുക‘‘എന്നു രാമൻ താരയെ ഉപദേശിച്ചു.
കിഷ്‌കിന്ധയിൽ വച്ച്, സുഗ്രീവൻ രാജ്യവും രുമയേയും(ഭാര്യ)വീണ്ടെടുത്ത് രാജാവായി മന്ത്രിമാരാലും ലക്ഷ്മണനാലും അഭിഷേകം ചെയ്യപ്പെട്ടു. അംഗദൻ യുവരാജാവായി. രുമ മഹാറാണിയായി.
മഴക്കാലമത്രയും രാമനും ലക്ഷ്മണനും ഒരുഗുഹയിൽ കഴിഞ്ഞു. മഴക്കാലത്തെ പ്രകൃതിയുടെ ഉണർവ്വും പുതുമയും ശ്രീരാമനിൽ വിരഹദുഃഖമുണർത്തി. ദുഃഖം പുരുഷാർത്ഥത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് ലക്ഷ്മണൻ ശ്രീരാമനെ ആശ്വസിപ്പിച്ചു.
അദ്ധ്യാത്മരാമായണത്തിൽ വിഗ്രഹപൂജയാണ് ക്രിയായോഗമെന്ന് ശ്രീരാമൻ ലക്ഷ്മണന് ഉപദേശം നൽകുന്നു. നിത്യപൂജചെയ്താൽ ഈശ്വരാനുഭൂതിയുണ്ടാവുമെന്നുംരാമൻ പറഞ്ഞു.
ഇന്നത്തെ സുഭാഷിതം
രാജാഭിർ ധൃതദണ്ഡേന കൃത്വാപാപിനി മാനവാഃ
നിർമ്മലാഃ സ്വർഗ്ഗ മായാന്തി സന്തഃ
സുകൃതിനേയഥാ
ശാസനാത് വാപിമോക്ഷദ്വാസ്‌തേനഃ
പാപാത് പ്രമുച്യതേ
രാജാ ത്വശാസൻ പാപസ്യ തദ്വാപ്‌നോതി
കാല്ബിഷം
കുറ്റകൃത്യം ചെയ്ത മനുഷ്യൻ രാജാവിനാൽ ശിക്ഷിക്കപ്പെട്ട് ശുദ്ധരാവുന്നു, സ്വർഗ്ഗലോകം വിശുദ്ധാത്മാക്കളെപ്പോലെ ഗമിക്കുന്നു. ശിക്ഷിക്കപ്പെട്ടാലും വെറുതെ വിട്ടാലും വിചാരണചെയ്യപ്പെട്ടവന്റെ പാപം തീരുന്നു. കുറ്റവാളിയെ ശിക്ഷിക്കപ്പെടാഞ്ഞാൽ രാജാവിനാപാപം ഏൽക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: