ഖട്വാംഗന്റെ പുത്രനായി ദീർഘബാഹുവും അദ്ദേഹത്തിന്റെ മകനായി കീർത്തിമാനായ രഘുവും ജനിച്ചു. രഘുവിന്റെ പുത്രനായി അജനും അദ്ദേഹത്തിന്റെ മകനായി ദശരഥനും അദ്ദേഹത്തിന് ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുണ്ടായി. ഭൂഭാരം തീർക്കുവാനായി ദേവന്മാരുടെ നിർദ്ദേശാനുസരണമാണ് ശ്രീരാമാവതാരം.
സീതാപതിയായ രാമന്റെചരിതം തത്ത്വജ്ഞരായ മഹർഷിമാർ വർണ്ണിച്ചത് പലതവണ അങ്ങു കേട്ടിരിക്കാനിടയുണ്ട്. ‘‘അച്ഛന്റെ സത്യത്തെ പാലിക്കുവാനായി അവിടുന്ന് രാജ്യം ഉപേക്ഷിച്ചു. സോദരനും പത്‌നിയുമായി ദണ്ഡകാരണ്യത്തിലേയ്‌ക്ക് കയറി. കല്ലും മുള്ളും ചവുട്ടിനടന്നു. അനുജൻ ലക്ഷ്മണനും ദാസനായ ഹനൂമാനും ദേവിയുടെ തളിർ പാദങ്ങളിൽ വേദന വരാതെ പ്രത്യേകം നോക്കിയിരുന്നു. അതിനായി കല്ലുകളും മുള്ളുകളും നീക്കി അവർ വഴിയൊരുക്കി.
ശൂർപ്പണഖയെ വിരൂപിയാക്കിയതിന്റെ പ്രതികാരത്താലായിരുന്നു സീതാപഹരണം. പ്രിയതമയുടെ വിരഹത്താൽ അത്യന്തം കോപത്തോടെ സമുദ്രതീരത്തെത്തി. ഭയത്തോടെ വരുണൻ ശ്രീരാമനെ വണങ്ങി. അദ്ദേഹം നിർദ്ദേശിച്ചവഴിയിലൂടെ ചിറകെട്ടി സേതു ബന്ധിച്ചു. ലങ്കാനഗരിയിലെത്തി രാവണാദികളെ വകവരുത്തിയശേഷം സീതാസമേതനായി അയോദ്ധ്യയിൽ തിരിച്ചെത്തി. അയോദ്ധ്യയിലെ രാജാവായി അഭിഷേകവും നടത്തി. അങ്ങനെയുള്ള ഭഗവാൻ നമ്മെയെല്ലാം രക്ഷിച്ചരുളുമാറാകണേ. ‘‘ ഇങ്ങനെ രാമായണത്തെ മുഴുവൻ സ്മരിച്ചുകൊണ്ട് ശ്രീരാമനെ നമസ്‌ക്കരിച്ചുകൊണ്ടാണ് ശ്രീശുക ബ്രഹ്മർഷി രാമായണവർണ്ണന തുടങ്ങുന്നത്.
വിശ്വാമിത്രന്റെ യാഗരക്ഷക്കുചെന്ന രാമൻ ലക്ഷ്മണൻ നോക്കിനിൽക്കെ ഒരു ശരംതൊടുത്ത് മാരീചനെ നൂറുയോജന ദൂരെ സമുദ്രത്തിൽ കൊണ്ടു വീഴ്‌ത്തി. സുബാഹു തുടങ്ങിയ രാക്ഷസരെ സംഹരിച്ചു. സീതാസ്വയം വരത്തിന് വീര പരീക്ഷയായി നിശ്ചയിച്ചിരുന്ന ത്രയംമ്പമെന്ന വില്ല് ആന കരിമ്പിനെ യെന്നവണ്ണം നിഷ്‌ക്കരുണം ഒടിച്ചു. രംഗവേദിയിലേയ്‌ക്ക് മുന്നൂറ് പേർ കൊണ്ടു വന്നുവച്ചവില്ലാണ് രാമൻ കുലച്ചുകെട്ടി തകർത്തത്. അങ്ങനെ സീതയെ വിവാഹം ചെയ്തു. സർവ ഗുണങ്ങളും തികഞ്ഞ തനിക്കു സർവഥാ അനുയോജ്യമായ ലക്ഷ്മീ ദേവിയുടെ അവതാരമാണ് സീതാദേവി. അയോദ്ധ്യയിലേയ്‌ക്ക് രാമന്റെയും സഹോദരന്മാരുടേയുംവിവാഹ സംഘം വരുന്ന വഴിയിൽ പരശുരാമന്റെ പ്രകടനവും അതിഗംഭീരമായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: