കോഴിക്കോട്: ചേകന്നൂര്‍ മൗലവി അനുസ്മരണവും, ഭീകരവിരുദ്ധ ദിനാചരണവും, പുസ്തക പ്രകാശനവും നാളെ നടക്കുമെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ. സാലിംഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചേകന്നൂര്‍ മൗലവിയെ മത ഭീകരവാദികള്‍ ചതിച്ചു കൊലപ്പെടുത്തിയിട്ട് 23 വര്‍ഷം പൂര്‍ത്തിയാകുകയാണ്. കോഴിക്കോട് തളി ജൂബിലി ഹാളില്‍ രാവിലെ 10 മുതലാണ് അനുസ്മരണ പരിപാടികള്‍. കെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജലീല്‍ പുറ്റെക്കാട് രചിച്ച ”പത്ത് കല്പനകള്” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.മതരഹിത സമൂഹമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നതെന്നും ആശയതലത്തില്‍ വായിക്കപ്പെടേണ്ട വേദഗ്രന്ഥമാണ് ഖുര്‍ ആനെന്നും, ഇത് തിരിച്ചറിയാതെ പാരമ്പര്യ അറബി വ്യാഖാനങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് പഠിപ്പിച്ചുവരുന്നതാണ് മതഭീകരതക്കും തീവ്രതക്കും കാരണമാകുന്നതെന്നും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അനുസ്മരണ സമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ,കവി പി.കെ. ഗോപി, എ.പി. അഹമ്മദ്, ഡോ.പി.ജെ.വിന് സെന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുപുറമെ കര്‍ണ്ണടക, പോണ്ടിച്ചേരി, തമിഴ്നാട് സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും. മതഭീകരതക്കെതിരായ വിശാല കൂട്ടായ്മക്ക് സമ്മേളനം രൂപം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഡോ. ജലീല്‍ പുറ്റെക്കാട്, എ.എസ്.റഷീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: