കിം കൃതം ഗുരുണാ പശ്ചാദ് ഭൃഗു രൂപേണ വർത്തതാ
ഛലേനൈവ ഹി ദൈത്യാനാം പൗരോഹിത്യേന ധീമതാ
ഗുരു: സുരാണാമനിശം സർവ്വ വിദ്യാ നിധി സ്തഥാ
സുതാംഗിരസ ഏവാസൗ സ കഥം ഛലകൃന്മുനി:
ജനമേജയൻ ചോദിച്ചു: ‘ദേവഗുരു വ്യാജവേഷത്തിൽ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞു തന്നാലും മഹാമുനേ. അംഗിരസ്സിന്റെ മകനും സർവ്വജ്ഞനുമാണല്ലോ ബൃഹസ്പതി? അദ്ദേഹമെങ്ങിനെ ഈ വഞ്ചന ചെയ്യാൻ ഇടവന്നു? ധർമ്മത്തിന്റെ കാതൽ സത്യത്തിലാണല്ലോ? അതാണ് പരമാത്മ ലാഭം ലഭിക്കാനുള്ള വഴിയെന്നു മുനിശ്രേഷ്ഠന്മാർ പറഞ്ഞിരിക്കുന്നു.
എന്നാൽ ഈ ദേവഗുരു പോലും അസത്യം കൈക്കൊണ്ടു എങ്കിൽ ഗൃഹസ്ഥാശ്രമികൾ സത്യം പാലിക്കുമെന്ന് എങ്ങിനെ കരുതാനാകും? ബ്രഹ്മാണ്ഡത്തിലെ സകല വിഭവങ്ങളും മുന്നിൽ നിരത്തിവെച്ചാലും തനിക്ക് കഴിക്കാനാവുന്നതിൽ കൂടുതൽ ഒരുവന് ആഹരിക്കാൻ ആവില്ല. പിന്നെ അതിനായി മാമുനിമാർ പോലും കള്ളം പറയുന്നു എന്നതാശ്ചര്യം തന്നെ. പ്രമാണങ്ങൾ ആചരിച്ചു സംശുദ്ധമായി വാഴാൻ ആളില്ലെങ്കിൽ പ്രമാണങ്ങൾ വെറും ശബ്ദഘോഷം മാത്രമാണ്. വ്യാഴം (ബൃഹസ്പതി) വ്യാജനാണെങ്കിൽ ഗുരുവാക്യത്തിനെന്തുവിലയാണുള്ളത്? ദേവന്മാർ സാത്വികരും മനുഷ്യർ രാജസരും മൃഗാദികൾ താമസരും ആണെന്നാണല്ലോ ശാസ്ത്രം പറഞ്ഞിട്ടുള്ളത്?
എന്നാലീ ദേവഗുരുപോലും കള്ളം പറയുന്നുവെങ്കിൽ സത്യവാനായി ലോകത്ത് രജസ്തമോഗുണികളിൽ ആരുണ്ടാവും? ധർമ്മത്തിന്റെ നിലയോർത്ത് എനിക്ക് ആശങ്ക തോന്നുന്നു. മൂന്നു ലോകവും വ്യാജമാണെങ്കിൽ സകല ജന്തുക്കളുടെയും സ്ഥിതിയെന്താവും? ഹരിയും വിരിഞ്ചനും ദേവേന്ദ്രനുമെല്ലാം കള്ളത്തരം കാട്ടാൻ മിടുക്കുള്ളവരാണ്. പിന്നെ മനുഷ്യർക്ക് എന്തുമാവാമല്ലോ! മുനിമാരും മോശമല്ല. തപോധനരായ മുനിമാർപോലും കാമക്രോധാദികൾ കൊണ്ട് വലയുന്നവരാണ്. വസിഷ്ഠൻ, വാമദേവൻ, വിശ്വാമിത്രൻ, ദേവഗുരു, ഇവരൊക്കെ പാപബുദ്ധികളാണ്.
ഇന്ദ്രനും അഗ്‌നിയും ചന്ദ്രനും ബ്രഹ്മാവും പരദാരങ്ങളിൽ ഭ്രമിച്ച കഥകളും നമുക്കറിയാം. ഈ ലോകത്ത് എവിടെയാണ് ആര്യത്വം? ആരുടെ ഉപദേശമാണ് സ്വീകര്യമായുള്ളത്? ആരെയാണ് വിശ്വസിക്കുക?
ലോകം ശുഭവും അശുഭവും ചേർന്നതാണ്. ഭഗവാൻ ഹരി പോലും ചിലപ്പോൾ തപസ്സു ചെയ്യുന്നു. അല്ലെങ്കിൽ അദ്ദേഹം ലക്ഷ്മീ സമേതനായി ഉല്ലസിച്ചു കഴിയുന്നു. ചിലപ്പോൾ അസുരന്മാരുമായി യുദ്ധത്തിലാണദ്ദേഹം. ചിലപ്പോൾ അദ്ദേഹം അസുരബാണങ്ങൾ ഏറ്റു വലയുന്നു. ചിലപ്പോൾ വിജയിയാകുന്നു. സുഖദുഖങ്ങൾ അദ്ദേഹത്തിനും ബാധകം.
ചിലപ്പോൾ യോഗനിദ്രയിൽ അനന്തശായിയായി അദ്ദേഹം പള്ളികൊള്ളുന്നു. മറ്റുള്ളവരെപ്പോലെ തന്നെ അദ്ദേഹവും യോഗനിദ്രയിൽ നിന്നും ഉണരുന്നു, പ്രവർത്തനനിരതനാവുന്നു. ത്രിമൂർത്തികൾക്കും ഇന്ദ്രനും എല്ലാം നിയതമായ ആയുസ്സുണ്ട്. അത്രയും കാലമേ അവർക്കും ജീവിക്കാൻ കഴിയൂ. മുനിമാരുടെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. അന്ത്യരാത്രിയിൽ ഈ ചരാചരപ്രപഞ്ചം പോലും ഇല്ലാതാകും. എല്ലാവരും മരിച്ചു പിന്നെയും ജനിച്ചുവരും. കാമം മുതലായ മനോവസ്ഥകൾ ദേഹമെടുത്ത എല്ലാവരിലും ഉണ്ടാവും എന്നതിൽ സംശയമില്ല. അതുകൊണ്ട് അങ്ങ് പറഞ്ഞ യാതൊരു കാര്യത്തിലും വിസ്മയാവഹമായി ഒന്നുമില്ല.
സംസാരം എന്നും കാമക്രോധങ്ങൾ നിറഞ്ഞത് തന്നെയാണ്. എന്നാൽ ഇവയിൽ നിന്നുമെല്ലാം മുക്തനായി വരുന്നവർ തുലോം ദുർലഭം തന്നെ. സംസാരത്തെ ഭയപ്പെടുന്നവനാണെങ്കിലോ അവൻ ഗാർഹസ്ഥ്യം സ്വീകരിക്കുന്നുമില്ല. അവർ സർവ്വ സംഗപരിത്യാഗികളാണ്. ചന്ദ്രൻ തന്റെ ഗുരുവായ ബൃഹസ്പതിയുടെ പത്‌നിയെ കൈക്കലാക്കി. ഗുരുവോ, തന്റെ അനുജന്റെ പത്‌നിയെ പ്രാപിക്കുകയും ഉണ്ടായല്ലോ! ഗൃഹസ്ഥരായ ഇവരൊക്കെ ഗുണങ്ങൾക്ക് അധീനരാണ്. അതിനാൽ ഗൃഹസ്ഥനായി ഇരിക്കെ മുക്തനാവുക എന്നത് അസാദ്ധ്യം.
അതിനാൽ ഈ സംസാരത്തെ പാടെ ഉപേക്ഷിച്ചിട്ട് ചിദാനന്ദരൂപയായ പരമേശ്വരിയെ ആരാധിക്കുക എന്ന ഒരൊറ്റ മാർഗ്ഗമേയുള്ളു. വിശ്വമാകെയും മൂടപ്പെട്ടിരിക്കുന്നത് അവളുടെ മായകൊണ്ടാണല്ലോ. അതിന്റെ പ്രഭാവത്താൽ ലഹരി പിടിച്ചതുപോലെ എല്ലാമെല്ലാം ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ബുദ്ധിയുണ്ടെങ്കിൽ ദേവിയെ ഭജിക്കുക എന്നൊരു മാർഗ്ഗം മാത്രമേയുള്ളൂ എന്ന് ഒരുവന് ബോധമുണ്ടാവും. സകലത്തിനും അധിപയായ ആ ദേവിയെ സേവിക്കുക. സകലാധീശയായ ദേവിയെ ഭജിച്ചിട്ടും ഫലമില്ലെങ്കിൽ പിന്നെ ആരെ ഭജിച്ചാലാണ് രക്ഷ? ദുർലഭമായ മർത്യജന്മം ലഭിച്ചിട്ടും ദേവിയെ ആരാധിക്കാത്തവന്റെ ജന്മം കോണിയുടെ മുകളറ്റത്തുനിന്നും പിടി വിട്ടു വീണവന്റെ സ്ഥിതിയാവും. അഹങ്കാരം മൂടി നിൽക്കുന്ന ഈ ജഗത്ത് ത്രിഗുണാത്മികമാണ്.
അസത്താണത്. ഭുവനേശ്വരിയെ പൂജിക്കുക മാത്രമാണ് ഇതിൽ നിന്നും മോചനത്തിനുള്ള ഏകമാർഗ്ഗം.’
കപടകാവ്യന്റെ (ഗുരു) കഥയെന്തായി എന്നും ശുക്രാചാര്യൻ എപ്പോഴാണ് ദൈത്യരുമായി ബന്ധപ്പെട്ടതെന്നും രാജാവ് ചോദിക്കവേ വ്യാസൻ ഇങ്ങിനെ തുടർന്നു: ‘ഗുരു എന്നാൽ വ്യാഴം. കാവ്യനായി വേഷം കെട്ടിയ വ്യാഴം പറഞ്ഞ വാക്കുകൾ അസുരന്മാർ അപ്പാടെ വിശ്വസിച്ചു.
(തുടരും)
















