കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിംഗിന് ഇടമില്ലാത്ത നഗരവീഥികളുടെ വശങ്ങളില്‍ ഇടം പിടിച്ചിരുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതോടെ അനധികൃതമായ പാര്‍ക്കിംഗിന് ശമനമായി. എന്നിട്ടും നഗരത്തില്‍ മണിക്കൂറുകളോളം സ്തംഭിപ്പിക്കുന്ന ഗതാഗത രുരുക്കാണ് അനുഭവപ്പെടുന്നത്. ഈ കുരുക്കുകളുടെ ഉത്തരവാദികള്‍ ആരെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുക അധികാരികളെന്നായിരിക്കും. എംസിറോഡിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ നഗരംവിട്ട് പുറത്തുപോകണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട ഗതികേടിലാണ്. നിര്‍മ്മാണത്തിലിരിക്കുന്ന എംസിറോഡില്‍ ശക്തമായ മഴയില്‍ രൂപപ്പെട്ടിട്ടുള്ള മഴക്കുഴികളാണ് നഗരത്തെ യഥാര്‍ത്ഥത്തില്‍ കുരുക്കിലാക്കുന്നത്. ഈ ചതിക്കുഴികള്‍ ആര് ആടയ്‌ക്കും എന്ന വാശിയിലാണ് പൊകുമരാമത്ത് വകുപ്പും കെഎസ്ടിപിയും. റോഡ് നിര്‍മ്മാണത്തിനായി റോഡ് കെഎസ്ടിപിയ്‌ക്ക് വിട്ടുനല്‍കയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന മട്ടിലാണ് പൊതുമരാമത്ത് വിഭാഗം. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് തങ്ങളല്ലെന്ന വാദത്തില്‍ കെഎസ്ടിപിയും നിലകൊള്ളുന്നു. ഇവരുടെ കുടിപ്പകയില്‍ പൊറുതി മുട്ടുന്നത് സാധാരണ യാത്രക്കാരാണ്. അപകടക്കെണികളായി മാറുന്ന ചെറുകഴികളാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇന്ന് പ്രധാന കാരണമാകുന്നത്. ഈ കുഴികളില്‍ ചാടി ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും വീഴുന്നത് പതിവാണ്. കോടിമത മുതല്‍ ഏറ്റുമാനൂര്‍വരെ വലുതും ചെറുതുമായ നിരവധി കുഴികളുണ്ട്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടസാധ്യതയും കൂട്ടുന്നു. ആഴമറിയാതെ വാഹനങ്ങള്‍ ഈ കുഴികളില്‍ ചാടുന്നു. രോഗികളും കുട്ടികളും പ്രായമായവരും അടക്കമുള്ളവര്‍ ആടിയുലഞ്ഞാണ് യാത്ര. മുന്‍വര്‍ഷങ്ങളില്‍ ഇരുചക്ര വാഹനയാത്രികരായ ചിലര്‍ കുഴികളില്‍ വീണ് മരിച്ചു. അപകടം നടന്ന്, പരാതികള്‍ മുറുകുമ്പോള്‍ അറ്റകുറ്റപ്പണി നടത്തി അധികൃതര്‍ തടിതപ്പും. മരണം പതിയിരിക്കുന്ന റോഡുകള്‍ കണ്ടില്ലെന്ന ഭാവത്തിലാണ് അവര്‍.പുളിമൂട് കവലയ്‌ക്ക് സമീപം രൂപപ്പെട്ടിരിക്കുന്ന ചെറുകുഴികളാണ് ഇവയില്‍ വില്ലന്‍. ഒരു കപഴിയില്‍ ഇറങ്ങി വിയന്ത്രണം വിടുന്ന വാഹനം ഒന്നുവെട്ടിച്ച് മാറ്റുമ്പോള്‍ പിന്നെ ചെന്നുപതിക്കുന്നതും കഴിയിലേക്കുതന്നെ. ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ നാഗമ്പടം ക്ഷേത്രംവരെയുള്ള ചെറുകുഴികള്‍ വന്‍ അപകടകാരികളാണ്. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെയുള്ള കാല്‍നടയാത്ര ഏറെ ബുദ്ധിമുട്ടാണ്. ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്ന് രക്ഷ നേടണം. വെള്ളക്കുഴിയിലേക്ക് കാല്‍ തെന്നി വീഴാതിരിക്കാന്‍ പ്രത്യേക പരിശീലനം അത്യാവശ്യം. എന്നാല്‍ ചെങ്ങന്നൂര്‍ ഭാഗത്തെ കുഴികളില്‍ കൈസ്ടിപി മെറ്റില്‍ നിറച്ചിരുന്നു. മഴ മാറി വെയിലാകുമ്പോള്‍ ടാര്‍ ചെയ്യുമെന്നാണ് ഇധികൃതരുടെ വിശദീകരണം. റോഡ് ടാര്‍ ചെയ്തില്ലെങ്കിലും അപകടകാരികളായ ഈ കുഴികള്‍ അടച്ചുതരണം എന്നുമാത്രമാണ് നാട്ടുകാരുടെ ആവശ്യം.
















