കണ്ണൂര്‍: സ്വകാര്യ കുത്തക സിമന്റ് കമ്പനികള്‍ സിമന്റിന് അന്യായമായി വിലവര്‍ദ്ധിപ്പിച്ച് സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കിയതുപോലെ സാധാരണക്കാരനെ സഹായിക്കാന്‍ 200 രൂപക്ക് താഴെ ഒരു ചാക്ക് സിമന്റ് എന്ന രീതിയില്‍ വിതരണം ചെയ്യുന്ന ജനകീയ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ലെന്‍സ്‌ഫെഡ്. കേരളത്തില്‍ സിമന്റ് തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുകയും അതിന്റെ ഭാഗമായി ജില്ലാതലങ്ങളില്‍ ഇതിന്റെ ശാഖ ആരംഭിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കിയാല്‍ മേഖലക്ക് ഏറെ ആശ്വാസമാകുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ ശാശ്വതപരിഹാരം എന്ന നിലയില്‍ നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുവാനും സര്‍ക്കാരിന് കഴിയേണ്ടതുണ്ട്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ നമ്മുക്കാവശ്യമായ സിമന്റിന്റെ പത്ത് ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിലെ സിമന്റ് ഉത്പാദകര്‍ ഇവിടുത്തെ നിര്‍മാണമേഖലയെ ചാകരയായി മുതലെടുക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അമ്പത് മുതല്‍ 75 രൂപ അധികമായിട്ടാണ് ഇവിടെ സിമന്റ് ലഭിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാവാത്തതും ഇവര്‍ക്ക് സഹായകരമാകുന്നു. നമ്മുക്കാവശ്യമായ സിമന്റിന്റെ 25 ശതമാനമെങ്കിലും ഉത്പാദിപ്പിക്കുവാന്‍ സാധിക്കണം. കെടുകാര്യസ്ഥതയുടെ പര്യായമായ മലബാര്‍ സിമെന്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ച് സാധാരണക്കാര്‍ക്ക് ന്യായവിലക്ക് നല്‍കാനുള്ള സംവിധാനം ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടി.സി.വി.ദിനേഷ്‌കുമാര്‍, എ.കെ.ജയചന്ദ്രന്‍, കെ.കമലാക്ഷന്‍, സി.കെ.പ്രശാന്ത് കുമാര്‍, വി.ഡി.ജഗത്പ്യാരി, ഡി.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.
















