അങ്കറ: തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു വധശിക്ഷ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിബ് എർഗോഗൻ.
ജനാധിപത്യത്തിൽ ജനാഭിപ്രായമാണു തീരുമാനങ്ങളെടുക്കുന്നതെന്നും, വധശിക്ഷ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പ്രതിക്ഷവുമായി ആലോചിച്ചു തീരമാനമെടുക്കുമെന്നും എർഗോഗൻ പറഞ്ഞു.കാര്യങ്ങൾ അധികം വൈകിപ്പിക്കാൻ സാധിക്കില്ല.
സൈനിക അട്ടിമറിക്ക് ശ്രമിച്ചവർ അതിനുള്ള വില നൽകേണ്ടി വരുമെന്നും പ്രസിഡന്റ് പറഞ്ഞു. വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആയിരക്കണക്കിന് ആളുകളാണ് ആവശ്യപ്പെടുന്നത്.
2004ലാണ് തുർക്കിയിൽ വധശിക്ഷ നിർത്തലാക്കിയത്. വെള്ളിയാഴ്ച അർധരാത്രിയാണ് സൈന്യത്തിലെ ഒരു വിഭാഗം പ്രസിഡന്റ് തയീപ് എർദോഗൻ നേതൃത്വം നൽകുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.
എന്നാൽ, തെരുവിലിറങ്ങിയ ജനങ്ങളുടെ പിന്തുണയോടെ സർക്കാർ അനുകൂല സൈന്യം അട്ടിമറിശ്രമം വിഫലമാക്കി. 265 പേരെങ്കിലും അക്രമങ്ങളിൽ കൊല്ലപ്പെട്ടു. നീക്കം പരാജയപ്പെട്ടതിനു പിന്നാലെ മുതിർന്ന സൈനിക ഓഫിസർമാർ ഉൾപ്പെടെ ആറായിരത്തോളംപേർ അറസ്റ്റിൽ. ഇതിൽ 2745 പേർ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരുമാണ്. 43 സൈനിക ജനറൽമാരും തടവിലാണ്.















