പിറവം: കര്‍ക്കിടക പുണ്യം നേടുന്നതിനുള്ള നാലമ്പലദര്‍ശന തീര്‍ത്ഥയാത്ര 16ന് തുടങ്ങും. ഒരുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥയാത്ര ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ നാലമ്പല ദര്‍ശനപഥത്തിലെ പ്രധാനക്ഷേത്രങ്ങളായ മാമ്മലശ്ശേരി ശ്രീരാമസ്വാമി, മേമ്മുറി ഭരതപ്പിള്ളി, മുളക്കുളം ലക്ഷ്മണസ്വാമി, മാമ്മലശ്ശേരി കാവുങ്കടയിലെ ശത്രുഘ്ന സ്വാമി തുടങ്ങിയ ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയാണ് നാലമ്പലതീര്‍ത്ഥയാത്ര.
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥാടനം ആരംഭിച്ച് മേമ്മുറി ഭരതപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍നിന്ന് തിരിച്ച് മാമ്മലശ്ശേരി കാവുങ്കടയിലെ നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോഴാണ് തീര്ത്ഥാടനചക്രം പൂര്‍ണ്ണമാകുന്നത്. രാമമംഗലം പഞ്ചായത്തിലെ മാമ്മലശ്ശേരിയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം കുടികൊള്ളുന്നത്. മാന്വേഷംപൂണ്ട മായാവിയായ മാരീചനെ വധിച്ചശേഷം സീതാവിരഹിയായി വനത്തില്‍ കഴിയുന്ന ശ്രീരാമചന്ദ്രനാണ് മാമ്മലശ്ശേരി ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമബാണമേറ്റ മാരീചന്റെ ജഡം കിടന്നപ്രദേശം ആദ്യം മാന്മലച്ചേരിയായി, പീന്നീട് മാമ്മലശ്ശേരിയായി മാറുകായാണുണ്ടായത് എന്നാണ് ഐതിഹ്യം.
ശ്രീരാമസ്വാമി ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ വടക്ക്-കിഴക്ക് ഭാഗത്താണ് മേമ്മുറി ഭരതപ്പിള്ളിക്ഷേത്രം. ശ്രീരാമചന്ദ്രന്റെ വനവാസകാലത്ത് അദ്ദേഹത്തെ അന്വേഷിച്ച് വനത്തിലേയ്ക്ക് പുറപ്പെട്ട ഭരതസ്വാമി കൂട്ടംതെറ്റി വനത്തില്‍ ഒറ്റപ്പെട്ട്പോയ സ്ഥാനമാണ് മേമ്മുറി ഭരതപ്പിള്ളി ക്ഷേത്രമെന്നും വിശ്വസിക്കുന്നു. പടിഞ്ഞാറ് ദര്‍ശനമായി ചതുര ശ്രീകോവിലില്‍ കുടികൊള്ളുന്ന മുളക്കുളം ലക്ഷ്മണ സ്വാമിക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. രാമമംഗലം പഞ്ചായത്തില്‍ തന്നെ മാമ്മലശ്ശേരി കാവുങ്കടയിലാണ് നെടുങ്ങാട് ശത്രുഘ്ന സ്വാമി ക്ഷേത്രം. ശ്രീരാമചന്ദ്രനെ അയോദ്ധ്യയിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ വനത്തിലെത്തിയ ശത്രുഘ്നസ്വാമി കാട്ടില്‍ അകപ്പെട്ടു. അവിടുത്തുകാര്‍ പിന്നീട് നെടുക്കാട്ടുതേവര് എന്നുവിളിച്ച് ആചരിച്ച് തുടരുകയും ചെയ്തു. അഷ്ടമംഗല ദേവപ്രശ്നപ്രകാരം നെടുങ്ങാട് തേവര്‍ക്ക് ക്ഷേത്രം പണിത് കുടിയിരുത്തുവാന്‍ വിധിക്കുകയും തുടര്‍ന്ന് ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്.
ജില്ല നാലമ്പല തീര്‍ത്ഥാടനത്തിന് നാളെ വൈകിട്ട് 5ന് കളക്ടര്‍ രാജമാണിക്യം തിരിതെളിയിക്കും. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പിറവം എംഎല്‍എ അനൂപ് ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുന്വര്ഷത്തെപോലെതന്നെ നാലമ്പല തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വാഹനസൗകര്യവും ഭക്ഷണവും മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്ന് ലഭിക്കുമെന്ന് ജില്ലാ നാലമ്പല തീര്‍ത്ഥാടന സമിതി ഭാരവാഹികളായ പി.ആര്. ലക്ഷ്മണന്, പി.പി. സുരേഷ്കുമാര്‍, പി.ആര്. ശശികുമാര്‍, എ.എന്‍. പ്രദീപ് നമ്പൂതിരി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: