കല്‍പ്പറ്റ: വയനാട് പരപ്പന്‍പാറ മലനിരകളിലെ ചോലനായ്ക്കര്‍ക്ക് കാനന വാസം മതിയായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇവര്‍ ഇവിടെ താമസിക്കുന്നു. മേപ്പാടി വടുവഞ്ചാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് വേണം നിലമ്പൂര്‍ അതിര്‍ത്തി പങ്കിടുന്ന പരപ്പന്‍പാറയില്‍ എത്താന്‍.
സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2100 മീറ്റര്‍ ഉയരത്തിലാണിത്. മാസത്തിലൊരിക്കല്‍ റേഷന്‍ വാങ്ങുന്നതിനുവേണ്ടിയാണ് ഇവര്‍ കാടിറങ്ങുക. വന്യമൃഗ ശല്യങ്ങള്‍ക്ക് പുറമേ മാവോയിസ്റ്റ് ഭീഷണിയായതോടെ ഇവര്‍ക്ക് ഇവിടം വിടേണ്ട സാഹചര്യമുണ്ടായി. മുമ്പ് തോക്ക് ധാരികളായ മാവോയിസ്റ്റുകള്‍ കോളനിയിലെത്തി ഇവരുടെ അരിയും സാധനങ്ങളും എടുത്തുകൊണ്ടുപോയിരുന്നു. ഇവരുടെ സംഘത്തില്‍ ചേരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ ഭീതിയിലായി.
ഏഴ് കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവരില്‍ മൂന്ന് കുടുംബങ്ങള്‍ കാടിറങ്ങി. ബാക്കിയുള്ളവരും കാടിറങ്ങാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം വയനാട് ജില്ലാ ജഡ്ജി ഡോ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് കമ്പിളിയും മറ്റും വിതരണം ചെയ്തിരുന്നു. തങ്ങളെ സ്വയം സന്നദ്ധ പുനരാധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: