കളമശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇരട്ടി പണം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ 6 ബീഹാര്‍ സ്വദേശികളെ കളമശേരി പോലീസ് അറസ്റ്റു ചെയ്തു. ബീഹാര്‍ മോത്തിഹാരി ജില്ലക്കാരായ ചനേഷ് സാഹ്നി(22), ബിനായി സാഹ്നി(25), ബികേഷ് സാഹ്നി(23), അസൂര്‍ സാഹ്നി(27), രാകേഷ് കുമാര്‍ (23), അരവിന്ദ് കുമാര്‍(19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്ന ഇതര തൊഴിലാളികളുടെ അജ്ഞത മുതലെടുത്ത് പണം നിക്ഷേപിക്കുവാനായി സഹായിക്കാന്‍ അടുത്തു കൂടി പണം കൈക്കലാക്കി മുങ്ങുന്ന രീതിയാണ് സംഘം ആദ്യം നടത്തിയിരുന്നത്. ഈ തട്ടിപ്പ് തൊഴിലാളികള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഈ സംഘം പുതിയ തട്ടിപ്പുമായി ഇറങ്ങിയത്.
തങ്ങളുടെ കൈയില്‍ കണക്കില്‍പെടാത്ത കുറെ അധികം പണം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ കൈവശമുള്ള പണം തന്നാല്‍ ഇരട്ടി തുക തിരികെ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. തട്ടിപ്പുകാര്‍ കൊണ്ടു വരുന്ന നോട്ടിന്റെ രൂപത്തില്‍ നോട്ടു ബുക്കുകള്‍ മുറിച്ചെടുത്ത് ഉണ്ടാക്കിയ പൊതി തൊഴിലാളികള്‍ക്ക് നല്കിയ ശേഷം പോലീസ് വരുന്നുണ്ട് ദൂരെ മാറി പോയി നിന്ന് എണ്ണി നോക്കിക്കൊള്ളുക എന്നു പറഞ്ഞ് പണം കൈക്കലാക്കി മുങ്ങുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്. തട്ടിപ്പിനിരയായവര്‍ പോലീസ് സ്റ്റേഷനിലെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പെരുമ്പാവൂര്‍, അലുവ ഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്ന് കളമശേരി പോലീസ് അറിയിച്ചു. മൂന്നു പ്രതികളെ കളമശ്ശേരി എച്ച്എംടിക്കു സമീപം നിന്നും, മൂന്നു പ്രതികളെ കോമ്പാറയില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. കളമശേരി മേഖലയില്‍ ധാരാളം ഇതര സംസ്ഥാന തൊഴിലളികള് തിരിച്ചറിയല്‍ രേഖകളില്ലാതെ താമസം തുടരുന്നതായി അറിവുണ്ടെന്നും അവര്‍ക്കെതിരെ ഉടനടി നടപടി ഉണ്ടാകുമെന്നും കളമശേരി പോലീസ് പറഞ്ഞു. കളമശ്ശേരി എസ്ഐ എം.കെ സജീവ്, അഡീഷണല്‍ എസ്ഐ പി.അര് ജയചന്ദ്രന് എന്നിവരും, സിറ്റി സ്നിപേഴ്സ് ടീം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: