കൊച്ചി: വൈപ്പിന്‍ ദ്വീപിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് കേടുപാടുകള്‍ സംഭവിച്ച പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വൈപ്പിനിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.ജി. ആന്റണി സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ജലഅതോറിറ്റിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റയില്‍വേ ലൈനിനു കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിന് റയില്‍വേയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം സാങ്കേതിക-സാമ്പത്തിക പരിമിതികള്‍ കാരണം സാധിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രസ്തുത ജോലിക്കുള്ള കരാര്‍ റദ്ദ് ചെയ്ത് പുന:ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ജല അതോറിറ്റി അറിയിച്ചു.
ഇടക്കാല നടപടിയായി 400 മില്ലീ മീറ്റര്‍ പിവിസി പൈപ്പ് സ്ഥാപിക്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കൊച്ചി നഗരസഭയിലെ ഇളംകുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, ഇടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട വൈപ്പിന്‍ ദ്വീപിലെ ജലവിതരണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി സമ്മതിച്ചു. വാല്‍വുകള്‍ പുന:ക്രമീകരിച്ചും കൊച്ചി നഗരത്തിലേക്കുള്ള പമ്പിംഗില്‍ വ്യതിയാനം വരുത്തിയും പ്രശ്നങ്ങള്‍ ഏകദേശം പരിഹരിച്ചിട്ടുണ്ട്. ജിഡ ധനസഹായത്തോടെയുള്ള പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇളംകുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ജലവിതരണം നടത്താനാകുമെന്ന് ജലഅതോറിറ്റി വിശദീകരിച്ചു. കേസ് ജൂലൈ 21 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ ജസ്റ്റിസ് ജെ.ബി. കോശി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: