കൊല്ലം: പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ വിസ്താരം തുടരുന്നു. മോഷ്ടാവ് ആട് ആന്റണി പ്രതിയായ കേസില്‍ ഇന്നലെ തമിഴ്‌നാട്ടിലുള്ള സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക സമയത്ത് ആട് ആന്റണി ഉപയോഗിച്ച ഒമ്‌നിവാന്‍ മുമ്പ് കൈവശം വച്ചവരെയാണ് വിസ്തരിച്ചത്. ചെന്നൈ തിരുവാണമരം സ്വദേശി ഭരണിധരനാണ് 2009ല്‍ ഈ ഒമ്‌നിവാന്‍ വാങ്ങുന്നത്.
അന്ന് വാനിന്റെ നിറം ചുവപ്പായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. പിന്നീട് ആറുപക്കം സ്വദേശി മണികണ്ഠന് വില്‍ക്കുകയായിരുന്നു. ടി.എന്‍.02 എ 2734 എന്ന വാഹനത്തിന്റെ ചുവപ്പ് നിറം മണികണ്ഠനാണ് വെള്ളയാക്കി മാറ്റുന്നത്. അപകട സൂചനയാണ് ചുവപ്പ് എന്നതിനാലാണ് താന്‍ ഒമ്‌നിയുടെ നിറം വെള്ളയാക്കിയതെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ ചെന്നൈയിലെ രായ്‌പേട്ടിലുള്ള ജീവയ്‌ക്ക് വാഹനം വിറ്റു. ഇയാള്‍ വാഹനം തിരിച്ചറിഞ്ഞു. ജീവ ചെന്നൈയില്‍ തന്നെയുള്ള സത്യപ്രകാശിന് വാഹനം മറിച്ചുവിറ്റു. സത്യപ്രകാശ് ചെന്നൈ തണ്ടായാര്‍ കോട്ട സ്വദേശിയായ രാജശ്രീക്ക് വാഹനം വിറ്റു.
തുടര്‍ന്ന് രാജശ്രീയുടെ മറ്റൊരുവാഹനം വില്‍ക്കാനുണ്ടെന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ട ആട് ആന്റണി ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അത് വിറ്റുവെന്ന് ഇവര്‍ പറയുകയും ഒമ്‌നിവാനുണ്ടെന്ന് പറയുകയുമായിരുന്നു. പിന്നീട് ആട് ആന്റണി ഈ ഒമ്‌നിവാന്‍ വാങ്ങിക്കുകയായിരുന്നു. 2011 നവംബര്‍ 18നാണ് ആട് ആന്റണി ഇത് വാങ്ങുന്നത്. അതേസമയം ഇരുവരുമായുള്ള കച്ചവടരേഖയില്‍ തമിഴ്‌നാട് അമ്പത്തൂരുള്ള ആന്റണിക്ക് വിറ്റുവെന്ന രേഖയാണ് ഉള്ളത്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ കേരളത്തിന്റെ അഡ്രസാണ് ഉണ്ടായിരുന്നത്.
അതേ സമയം പ്രതിഭാഗം നടത്തിയ ക്രോസ് വിസ്താരത്തില്‍ പോലീസ് തങ്ങളുടെ ആരുടെയും മൊഴി എഴുതി രേഖപ്പെടുത്തിയില്ലയെന്ന് ഇവര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് വിസ്താരത്തിന് വന്നത് എന്നതിനാല്‍ കോടതി പരിഭാഷിയെ നിശ്ചയിച്ചിരുന്നു. ബോയ്‌സ് സ്‌കൂള്‍ അദ്ധ്യാപകനായ ശിവപ്രകാശാണ് കോടതിയില്‍ പരിഭാഷപ്പെടുത്തിയത്. പ്രൊസിക്യൂഷന്‍വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജും, പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ഹസ്‌കറും മുഹമ്മദ് നിയാസും കോടതിയില്‍ ഹാജരായി.
















