കൊച്ചി: കേരളപ്പിറവി ദിനത്തോടെ ജില്ലയെ സമ്പൂര്‍ണ ടോയ്‌ലെറ്റ് ജില്ലയാക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാന്‍ കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനമായി. ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം അദ്ധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
പഞ്ചായത്തില്‍ ആര്‍ക്കൊക്കെ ഇതിന്റെ ഗുണഫലം ലഭിക്കണമെന്നു അതതു പഞ്ചായത്തുകള്‍ കണ്ടെത്തി തീരുമാനമെടുക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളില്‍ അവരുടെ താമസസ്ഥലങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് പരിശോധന നടത്തണം. ജില്ലയിലെ ഒരു പഞ്ചായത്തില്‍ നാലുസെന്റില്‍ തീര്‍ത്ത 22 മുറികള്‍ മാത്രമുള്ള ഒരു ക്യാമ്പില്‍ 162 തൊഴിലാളികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഒക്‌ടോബറില്‍ ഇതിന്റെ പരിശോധനയും നടത്തും. 12,000 രൂപയാണ് ശുചിത്വമിഷനില്‍ നിന്നുള്ള വിഹിതം. ആകെ 15,400 രൂപ സഹായം ലഭിക്കും. അറ്റകുറ്റപ്പണിക്കു ബാധകമല്ല. തീരമേഖലയില്‍ ടോയ്‌ലെറ്റുകളുടെ ഔട്ട്‌ലെറ്റുള്‍ ജലാശയങ്ങളിലേക്കു തുറന്നുവിടുന്ന പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തുക തികയുന്നില്ലെങ്കില്‍ പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് വകയിരുത്തണം. ഈ പണം പിന്നീട് ലഭിക്കുന്നതാണെന്നു ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്. ജില്ലയിലെ പഞ്ചായത്ത് അദ്ധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ഷീല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. വിനയന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















