നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനുശേഷം പ്രഖ്യാപിച്ച പല നയങ്ങളും കേരളത്തിന് വളരെ പ്രയോജനകരമാണെന്ന സത്യം അംഗീകരിക്കാത്തവര്‍ ചുരുങ്ങും. ഇടതു-വലതു മുന്നണികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് വെറും രാഷ്‌ട്രീയക്കളി മാത്രമല്ലേ? കേന്ദ്രം പുതിയ വ്യോമയാന നയം പാസ്സാക്കിയതോടെ വിമാനയാത്രക്കൂലി കുറയും. ഇനിമുതല്‍ അരമണിക്കൂര്‍ ദൂരമുള്ള യാത്രയ്‌ക്ക് 1200 രൂപയും ഒരു മണിക്കൂര്‍ യാത്രയ്‌ക്ക് 2500 രൂപയും മാത്രം നല്‍കിയാല്‍ മതി.
പതിവായി എസി ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ തുക നിസ്സാരമാകുകയും സമയം ലാഭിക്കുകയും ചെയ്യാം. ഇതില്‍ ഏറ്റവും സന്തോഷകരമായ വ്യവസ്ഥ കേരള സര്‍ക്കാരിന്റെ പദ്ധതിയായ എയര്‍ കേരളയ്‌ക്ക് പുതിയ വ്യോമയാന നയം പ്രയോജനകരമാകും എന്നതാണ്. അന്താരാഷ്‌ട്ര സര്‍വീസുകള്‍ നടത്തുന്നതിന് അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയതാണ് എയര്‍ കേരള യാഥാര്‍ത്ഥ്യമാകാന്‍ സഹായകരമാകുന്നത്.
ഗള്‍ഫ് മലയാളികള്‍ ധാരാളമുള്ള കേരളത്തിലെ യാത്രക്കാര്‍ കൊണ്ടുവരുന്ന ലഗേജിന് 15 കിലോയ്‌ക്കുപുറമെയുള്ള ഓരോ കിലോയ്‌ക്കും 100 രൂപ മാത്രമേ ഇനിമുതല്‍ ഈടാക്കുകയുള്ളൂ. പുതിയ വിമാന സര്‍വീസുകളായ എയര്‍ ഏഷ്യയ്‌ക്കും എയര്‍ വിസ്താരയ്‌ക്കും എയര്‍കേരളാ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിദേശത്ത് ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ കേരളയില്‍ സഞ്ചരിക്കാന്‍ അവര്‍ക്കാവും. പുതിയ വ്യോമയാന നയം യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം ലക്ഷ്യമിടുന്നത് വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവാണ്. ഇപ്പോള്‍ ആഭ്യന്തര ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന രണ്ടുശതമാനം സെസ് ഉപേക്ഷിക്കാനുള്ള തീരുമാനം യാത്രാച്ചെലവ് കുറയ്‌ക്കുമ്പോള്‍ വളരെയധികം സമയവും അസൗകര്യവുമുള്ള ട്രെയിന്‍ യാത്ര ഉപേക്ഷിക്കാന്‍ വലിയൊരു വിഭാഗം യാത്രക്കാര്‍ തയ്യാറാകും. സ്വാഭാവികമായും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നപോലെ വര്‍ധനവ് ഉണ്ടാകുകയും ചെയ്യും. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം 2027 ല്‍ 20 കോടിയായി ഉയര്‍ത്താനുള്ള വ്യോമയാന നയത്തിന്റെ ലക്ഷ്യവും ഇതുവഴി സാധ്യമാകും.
2022 ഓടെ ലോകത്തില്‍ മൂന്നാമത്തെ വ്യോമയാന മേഖലയായി ഭാരതത്തെ മാറ്റുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മറുനാടന്‍ മലയാളികള്‍ വളരെയധികമുള്ള കേരളത്തിന്റെ സംഭാവന അതുല്യമായിരിക്കും. വ്യോമയാന നയപ്രഖ്യാപനത്തിന് പുറമെ കേരളത്തിനുള്ള റെയില്‍വിഹിതത്തില്‍ 212 ശതമാനം വര്‍ധനവാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നപ്പോള്‍ കേരളത്തിന്റെ റെയില്‍വേ സംബന്ധിച്ച എല്ലാ ആവശ്യങ്ങളും നിരാകരിക്കപ്പെട്ട അനുഭവമാണുള്ളത്.
കേരളത്തെ ഭാരതത്തിലെ അവസാനത്തെ സംസ്ഥാനമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതെന്ന സുരേഷ് പ്രഭുവിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഇപ്പോഴത്തെ റെയില്‍വേ നയത്തില്‍ കേരളത്തിന് എന്‍ഡിഎ സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും റെയില്‍വേ മന്ത്രി പറയുകയുണ്ടായി. കേരളത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ച് തമിഴ്‌നാടിനെ പ്രീതിപ്പെടുത്തുന്ന രീതിയാണ് യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനം അട്ടിമറിക്കാന്‍ ചെന്നൈ ലോബി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ഇതു ശരിയുമായിരുന്നു.
എന്‍ഡിഎ സര്‍ക്കാരിലെ റെയില്‍വേ മന്ത്രി വ്യക്തമാക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ ലോബി മാത്രമാണുള്ളതെന്നാണ്. എറണാകുളത്തെ ഓള്‍ഡ് റെയില്‍വേസ്റ്റേഷന്‍ നവീകരിക്കുമെന്നും ഹാര്‍ബര്‍ ടെര്‍മിനസ് അടുത്തവര്‍ഷം മാര്‍ച്ചിന് മുന്‍പ് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളെ അവ സ്ഥിതിചെയ്യുന്ന നഗരങ്ങളുടെ ചിഹ്നങ്ങളാക്കി മാറ്റുന്നതരത്തില്‍ വികസിപ്പിക്കുന്ന പദ്ധതി ആരംഭിക്കും.
എറണാകുളം സ്റ്റേഷനില്‍ സൗജന്യ വൈ-ഫൈ സംവിധാനം ഉദ്ഘാടനം ചെയ്യവെയാണ് റെയില്‍ മന്ത്രി സുരേഷ് പ്രഭു ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അടിയന്തര വൈദ്യസഹായ കേന്ദ്രം, സസ്യഭോജനശാല, എസി കാത്തിരിപ്പുകേന്ദ്രം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. തൃശൂരും തിരുവനന്തപുരത്തും കോഴിക്കോട്ടും കൊല്ലത്തും സൗജന്യ വൈ-ഫൈ സംവിധാനം അടുത്തഘട്ടത്തില്‍ ആരംഭിക്കും. ധാരാളം അഭ്യസ്തവിദ്യരുള്ള, കേരളത്തിലെ പലയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഈ റെയില്‍വേ വികസനം അത്യന്തം പ്രയോജനകരമാകും. കക്ഷിരാഷ്‌ട്രീയം മാറ്റിവെച്ച് കേന്ദ്രസര്‍ക്കാരിന്റെ വികസന നയങ്ങളോടും നടപടികളോടും സഹകരിക്കാനുള്ള മാന്യത കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കണം.
















