കേരളാ സാഹിത്യ അക്കാദമി സ്വയംഭരണ സ്ഥാപനമാണ്. സാഹിത്യത്തിന്റെയും സാഹിത്യപ്രവര്‍ത്തകരുടെയും ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കക്ഷി രാഷ്‌ട്രീയത്തിനതീതമായി വേണം സാഹിത്യ അക്കാദമി പ്രവര്‍ത്തിക്കാനെന്നാണ് പൊതുധാരണ.
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതും സാഹിത്യ അക്കാദമിയുടെ കടമയാണ്. 1956ല്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലാണ് കേരളാ സാഹിത്യ അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയാണ് അക്കാദമിക്ക് തുടക്കമിട്ടത്. കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെയാണ് നിലകൊള്ളുന്നത്. 1958ലാണ് തൃശ്ശൂരിലേക്ക് അക്കാദമിയുടെ പ്രവര്‍ത്തനകേന്ദ്രം മാറ്റിയത്.
ജനങ്ങളില്‍ സാഹിത്യാഭുരുചി വളര്‍ത്താനുതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ട ചുമതലയും സാഹിത്യാക്കാദമിക്കുണ്ട്. മലയാള സാഹിത്യത്തെ അന്യഭാഷാ സാഹിത്യങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്താനും അന്യഭാഷാ സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്താനും സാഹിത്യ അക്കാദമി പദ്ധതികള്‍ നടപ്പിലാക്കണം. യുവ സാഹിത്യകാരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി സാഹിത്യ പഠന ക്യാമ്പുകള്‍ നടത്തല്‍, ഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റേയും മേഖലയിലെ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കല്‍, സാഹിത്യകാരന്മാര്‍ക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്‌ക്കും സ്‌കോളര്‍ഷിപ്പ് നല്‍കല്‍, പുസ്തക പ്രസിദ്ധീകരണത്തിന് സഹായം നല്‍കല്‍ എന്നിവയെല്ലാം സാഹിത്യ അക്കാദമി ചെയ്യണമെന്ന് അതിന്റെ രൂപീകരണ കാലത്ത് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ അര്‍ത്ഥത്തില്‍ സാഹിത്യ അക്കാദമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അക്കാദമിയില്‍ ഇപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളല്ല പ്രധാനമായി നടക്കുന്നത്. സാഹിത്യബാഹ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവിടുത്തെ ഭരണാധികാരികള്‍ക്ക് കൂടുതല്‍ താല്‍പര്യം.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സാഹിത്യ അക്കാദമിയെ അവരുടെ രാഷ്‌ട്രീയക്കളികള്‍ക്കുള്ള വേദിയാക്കി മാറ്റുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരും അതില്‍നിന്ന് മാറി ചിന്തിക്കുന്നില്ല. സര്‍ക്കാര്‍ മാറി വരുമ്പോള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടമൊരുക്കാനുള്ള ലാവണങ്ങളിലൊന്നായി സാംസ്‌കാരിക സ്ഥാപനങ്ങളെയും അവര്‍ മാറ്റുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സാഹിത്യ അക്കാദമി ഭരിക്കാന്‍ തയ്യാറായി സിപിഎം അനുഭാവികളായ സാഹിത്യപ്രഭൃതികള്‍ കരുനീക്കങ്ങള്‍ തുടങ്ങി. പുകസയുടെ പ്രസിഡന്റും പ്രമുഖ കഥാകൃത്തുമായ വൈശാഖന്‍, കവി സച്ചിദാനന്ദന്‍ എന്നിവരാണ് ഇപ്പോള്‍ സജീവമായി സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രംഗത്തുള്ളത്.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമി ഭാരവാഹിയായിരുന്ന സച്ചിദാനന്ദന്‍ സ്ഥാനം രാജിവച്ചിരുന്നു. അന്ന് അസഹിഷ്ണുതയുടെ പേരുപറഞ്ഞ് മോദി സര്‍ക്കാരിനെതിരെ സംസാരിച്ച് പുറത്തുപോയ അദ്ദേഹം പുതിയ ലാവണം തേടുകയാണിപ്പോള്‍. കേന്ദ്ര സാഹിത്യ അക്കാദമിയെ കറവപ്പശുവാക്കി കൊണ്ടുനടന്നിരുന്ന സച്ചിദാനന്ദന് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ പിടിവീഴുമെന്ന് ഭയന്ന് ബിജെപിയെ പഴിപറഞ്ഞ് പുറത്തു പോകുകയായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും പഴിപറച്ചിലിനു പിന്നിലുണ്ടായിരുന്നു. അന്നുമുതലേ സച്ചിദാനന്‍ മനസ്സില്‍ കരുതിവച്ചിരുന്നതാണ് കേരളാ സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം. അക്കാദമിയുടെ ഫെല്ലോഷിപ്പ് വാങ്ങിയ സച്ചിദാനന്ദന് ചട്ടമനുസരിച്ച് പ്രസിഡന്റാവാന്‍ കഴിയില്ല. ചട്ടങ്ങള്‍ മറികടന്നും പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാനുള്ള ചരടുവലിയിലാണ് ഇപ്പോള്‍ കവി. എന്നാല്‍ സജീവ സിപിഎം പ്രവര്‍ത്തകനായ വൈശാഖന് അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്നത് കവിക്ക് വലിയ ഭീഷണിയാണ്.
മുന്‍പ് ഇടതുസര്‍ക്കാര്‍ പി. വത്സലയെയും എം. മുകുന്ദനെയും സാഹിത്യ അക്കാദമിയില്‍ കൊണ്ടുവന്ന് സിപിഎമ്മുകാരാക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മുഴുവനായി സിപിഎം വരുതിക്ക് നില്‍ക്കാന്‍ മുകുന്ദനും വത്സലയ്‌ക്കും കഴിഞ്ഞില്ല. ആ അനുഭവം ഇപ്പോള്‍ ഉണ്ടാകില്ലെന്ന് കരുതാം. സച്ചിദാനന്ദന് എങ്ങനെയെങ്കിലും അക്കാദമിയില്‍ കയറിപ്പറ്റുകയല്ലാതെ മറ്റു വഴികളില്ല. ഇനി അടുത്ത കാലത്തെങ്ങും ദല്‍ഹിയിലെത്തി സാഹിത്യ അക്കാദമി ഭരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദന് നല്ലതുപോലെ അറിയാം. എന്തെങ്കിലും ഭാരവാഹിത്വമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത കവിക്ക് കടുത്ത സിപിഎമ്മുകാരനായി ജീവിക്കുകയല്ലാതെ മറ്റു വഴികളില്ല. സിപിഎമ്മുകാരനായ വൈശാഖന്‍ ഭീഷണിയായി മുന്നിലുണ്ടെന്നതുമാത്രമാണ് കവി നേരിടുന്ന പ്രതിസന്ധി.
ഫ്രഞ്ച് എമ്പസ്സിയില്‍ നിന്ന് ഉദ്യോഗം കഴിഞ്ഞ് കേരളത്തിലേക്കു പറിച്ചു നട്ടകാലത്താണ് മുകുന്ദനെ തങ്ങളുടെ വരുതിയിലാക്കാന്‍ സിപിഎം തീരുമാനിച്ചത്. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. അവര്‍ വച്ചുനീട്ടിയ സാഹിത്യ അക്കാദമി അധ്യക്ഷപദം വലിയ കാര്യമായി മുകുന്ദനും തോന്നി. തന്റെ കഥകളിലൂടെയും നിലപാടുകളിലൂടെയും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചിരുന്ന സാഹിത്യകാരന്‍ മുകുന്ദന്‍ സഖാവ് മുകുന്ദനായി മാറുകയായിരുന്നു. ഒരു കാലത്ത് മുകുന്ദന്‍ കഥകളിലെ സിപിഎം വിരുദ്ധത വായിച്ചും ചര്‍ച്ച ചെയ്തും കലിപൂണ്ട സിപിഎമ്മുകാരുടെ മുന്നില്‍ വിനീതവിധേയനായ പാര്‍ട്ടിക്കാരനായി അദ്ദേഹം. സിപിഎമ്മിലെ പിണറായി-വി.എസ് പോരില്‍ മുകുന്ദനും അക്കാലത്ത് ഭാഗമായി.
മൂന്നാറില്‍ മൂന്ന് ഉദ്യോഗസ്ഥ പൂച്ചകളെ ഇറക്കി വി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ കത്തി നില്‍ക്കുന്ന കാലം. പിണറായിയും വിഎസ്സും പരസ്പരം പോരടിച്ച് ആരു ജയിക്കുമെന്നറിയാന്‍ മത്സരിക്കുമ്പോഴാണ് മുകുന്ദന്റെ സാഹിത്യവാസന പിണറായിക്കു വേണ്ടി തൂലികയെടുക്കുന്നത്. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ”ദീനോസറുകളുടെ കാലം” എന്ന കഥ വി.എസ്സിനെതിരായ കുറ്റപത്രമായിരുന്നു. നല്ലതല്ലാതിരുന്നിട്ടു കൂടി ആ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് വി.എസ്സിനെതിരായതിനാലാണ്. അങ്ങനെ മുകുന്ദന്‍ നല്ല സാഹിത്യത്തെ കയ്യൊഴിഞ്ഞ് സിപിഎമ്മുകാര്‍ക്കു വേണ്ടി മുദ്രാവാക്യവുമെഴുതി. എന്നാല്‍ ഏറെക്കാലം മുകുന്ദന് പാര്‍ട്ടിക്കൊടിയുടെ തണലുപറ്റി സാഹിത്യ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ.ബേബി ഗൗതമനും, വിലാപവും, നെല്ലും, നിഴലുറങ്ങാത്ത വഴികളും എഴുതി വായനക്കാരനെ ആസ്വാദ്യതയുടെ മായികലോകത്തേക്കു കൊണ്ടുപോയ എഴുത്തുകാരി പി. വത്സലയെ സാഹിത്യ അക്കാദമിയിലെത്തിച്ചത്. വത്സല അക്കാദമി പ്രസിഡന്റായപ്പോള്‍ അവരുടെ എഴുത്ത് ഇഷ്ടപ്പെട്ടിരുന്ന ആസ്വാദക സമൂഹം ആശങ്കപ്പെട്ടു. സിപിഎമ്മിന്റെ കൊടിക്കീഴില്‍ അണിനിരത്തി അനുഗ്രഹീതയായ ആ സാഹിത്യകാരിയെ വിപ്ലവനായികയാക്കി രൂപാന്തരപ്പെടുത്തുമോ എന്നു ഭയന്നു.
ആ ഭയവും അസ്ഥാനത്തായിരുന്നു. സിപിഎം നേതാക്കള്‍ വരച്ച കളത്തിനുള്ളില്‍ നിന്ന് ചാടിക്കളിക്കാന്‍ വത്സലയെയും കിട്ടിയില്ല. സാഹിത്യ അക്കാദമിയില്‍ നിന്ന് പടിയിറങ്ങിയാല്‍ വത്സല ഏതെങ്കിലും ലോക്കല്‍ കമ്മിറ്റിയില്‍ ചേര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുമെന്ന് ധരിച്ചവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അവര്‍ പരസ്യമായി സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തി. പി. വത്സല എന്ന എഴുത്തുകാരിയുടെ നിലപാടുകള്‍ കക്ഷി രാഷ്‌ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തളച്ചിടാവുന്നതായിരുന്നില്ല. എന്നാല്‍ ഇത്തവണ സിപിഎമ്മിന് അബദ്ധം പറ്റില്ല. കേരളാ സാഹിത്യ അക്കാദമിയെ തൃശ്ശൂരിലെ ഒരു ലോക്കല്‍ കമ്മിറ്റിയാക്കി, സാഹിത്യകാരന്മാരെയെല്ലാം വരുതിക്കു കൊണ്ടുവരാനുള്ള തീരുമാനം അവര്‍ നടപ്പിലാക്കുക തന്നെ ചെയ്യും. സച്ചിദാനന്ദന്‍ സഖാവായാലും വൈശാഖന്‍ സഖാവായാലും അതിനൊപ്പം നില്‍ക്കുക തന്നെ ചെയ്യും.
പക്ഷേ, നശിച്ചു പോകുന്നത് മഹത്തായ ഒരു സ്ഥാപനമാണ്. സ്വതന്ത്രമായിരിക്കേണ്ട സാഹിത്യ അക്കാദമി ഭരണസമിതിയെ രാഷ്‌ട്രീയക്കാരുടെ വരുതിക്കുനിറുത്തുന്നതോടെ കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരെ രണ്ടോ മൂന്നോ ചേരിയാക്കി മാറ്റുകയാകും ചെയ്യുക. സര്‍ദാര്‍ കെ.എം. പണിക്കരും കെ.പി.കേശവമേനോനും പുത്തേഴത്തു രാമന്‍മേനോനും മഹാകവി ജി.ശങ്കരക്കുറുപ്പും കേശവദേവും പൊന്‍കുന്നം വര്‍ക്കിയും ലളിതാംബികാ അന്തര്‍ജ്ജനവും എംടി. വാസുദേവന്‍നായരുമെല്ലാം ഇരുന്ന കസേരയിലേക്കാണ് രാഷ്‌ട്രീയ കുതന്ത്രത്തിന്റെയും അധികാരാഹങ്കാരത്തിന്റെയും മത്തുപിടിച്ച സച്ചിദാനന്ദനെ പോലുള്ളവര്‍ കയറി ഇരിക്കാനൊരുങ്ങുന്നത്.
രാഷ്‌ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ഭരണമാണ് സാഹിത്യ അക്കാദമിയില്‍ ഉണ്ടാകേണ്ടത്. മലയാള സാഹിത്യത്തിന്റെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നതെങ്കില്‍ സാഹിത്യ അക്കാദമിയില്‍ രാഷ്‌ട്രീയ നിയമം നടത്തരുത്. ഒട്ടും സത്യസന്ധനല്ലാത്ത, നിലപാടുകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വെള്ളം ചേര്‍ക്കുന്ന സച്ചിദാനന്ദന് അക്കാദമിയില്‍ ഇരിപ്പിടം നല്‍കുകയുമരുത്. ഭാഷയോടും സംസ്‌കാരത്തോടും അതില്‍പരം അവഹേളനം ഉണ്ടാകാനില്ല.
















