ന്യൂദല്‍ഹി: ബോളിവുഡ് സിനിമ ‘ഉഡ്താ പഞ്ചാബ്’ പ്രദര്ശിപ്പിക്കുന്നതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹ്യൂമന്‍ റൈറ്റ്സ് അവയര്‍നസ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ബോംബെ ഹൈക്കോടതി നടത്തിയ ഉത്തരവില്‍ ഇടപെടില്ലെന്ന് അറിയിച്ചു കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഒരു പരാമര്‍ശം മാത്രം ഒഴിവാക്കിയാല്‍ ‘ഉഡ്താ പഞ്ചാബ്’ പ്രദര്‍ശന യോഗ്യമാണെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
ഹര്‍ജി തള്ളിയെങ്കിലും എന്‍ജിഒയ്ക്ക് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്നും വിദേശത്ത് സിനിമ ഇപ്പോള്‍ത്തന്നെ റിലീസ് ചെയ്തെന്നും നിര്‍മാതാക്കളായ ഫാന്റം ഫിലിംസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ അറിയിച്ചു. രാജ്യത്തുടനീളം 8000 തിയറ്ററുകളിലാണ് വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യുന്നത്.
പഞ്ചാബില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെ പ്രമേയമാക്കി ചിത്രീകരിച്ചതാണ് ഉഡ്താ പഞ്ചാബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: