ബിഗ് ടിക്കറ്റ് പരിഷ്‌കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിഎസ്ടി (ചരക്കു സേവന നികുതി) ബില്ലിനെ തമിഴ്‌നാടൊഴികെ മറ്റുസംസ്ഥാനങ്ങള്‍ പിന്തുണക്കുന്നു. രാജ്യത്താകെ ബാധകമാകുന്ന ഒറ്റനികുതി നിയമത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സാണ്. 17-18 ശതമാനം നികുതി നിരക്കാണ് ജിഎസ്ടി നികുതിനിര്‍ണയ സമിതി ശുപാര്‍ശ ചെയ്യുന്നത്.
ഇത് ഏകീകൃത നികുതി വ്യാപാരം എളുപ്പമാക്കുമെന്നു മാത്രമല്ല, നികുതി നൂലാമാലകള്‍ ഒഴിവാക്കുകയും ചെയ്യും. കോണ്‍ഗ്രസിന്റെ വിരുദ്ധ നിലപാടാണ് എന്‍ഡിഎയ്‌ക്ക് മൂന്നില്‍ രണ്ടുശതമാനം ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഈ ബില്‍ പാസ്സാക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ബില്‍ പാസ്സായാല്‍ ഇ-കോമേഴ്‌സും ജിഎസ്ടിയുടെ പരിധിയില്‍ വരും. ഇത് ഇ-കോമേഴ്‌സിനെ വിപരീതമായി ബാധിച്ചേക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നീക്കം ജിഎസ്ടിയുടെ കീഴില്‍ കൂടുതല്‍ കമ്പനികളെ കൊണ്ടുവരാനാണ്. സെന്‍ട്രല്‍ എക്‌സൈസിന് ഇപ്പോഴുള്ള ഒന്നരക്കോടിയുടെ നികുതി 10 ലക്ഷമായി കുറയ്‌ക്കാനും നീക്കമുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ വ്യക്തമായ പ്രാതിനിധ്യം വേണമെന്നും തങ്ങള്‍ക്കുണ്ടായേക്കാവുന്ന റവന്യൂ നഷ്ടം അഞ്ചുകൊല്ലത്തേയ്‌ക്ക് കേന്ദ്രം പരിഹരിക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വില കുറച്ചു ലഭിക്കുമ്പോള്‍ അത് ഉപഭോഗവര്‍ധനയ്‌ക്ക് വഴിതെളിക്കും. ഇങ്ങനെ നോക്കുമ്പോള്‍ ജിഎസ്ടി എല്ലാവര്‍ക്കും പ്രയോജനകരമാണ്.
ഈ ബില്‍ പാസ്സാക്കാന്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും വേണം. ചരക്ക് സേവന നികുതി സുഗമമാക്കുന്ന ബില്ലാണിത്. ഇതുവഴി ഭാരതത്തിന് ഒരു പൊതുവിപണിയാണ് ലഭ്യമാകുന്നത്.
ഈ രീതിയാണ് ഇന്ന് ലോകത്തെമ്പാടും നിലനില്‍ക്കുന്നത്. ഇതുമൂലം വിലകുറയുമ്പോള്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല പലമടങ്ങ് നികുതി എന്ന രീതിയും അപ്രത്യക്ഷമാകും. ഇ-കോമേഴ്‌സ് ഈ ബില്ലിന്റെ പരിധിയില്‍ വരുമ്പോള്‍ കമ്പനികളുടെമേല്‍ കൂടുതല്‍ നികുതിഭാരം വരുമെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. തമിഴ്‌നാട് ആവശ്യപ്പെടുന്നത് അവരുടെ ആശങ്കകള്‍ കൂടി പരിഗണിക്കണമെന്നാണ്. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭ ബില്‍ പാസ്സാക്കിയെങ്കിലും രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉടക്കാണ് ഭരണഘടനാ ഭേദഗതി മുടക്കിയിരിക്കുന്നത്.
ജിഎസ്ടി ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന ഒറ്റക്കാരണത്താല്‍ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ അനാവശ്യ ഉടക്കിനില്ലെന്ന മമതയുടെ നിലപാട് കോണ്‍ഗ്രസിനുള്ള സന്ദേശം കൂടിയാണ്. ഇങ്ങനെയൊരു ബില്ല് അവതരിപ്പിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ഇതിന്റെ കുറവുകള്‍ പരിഹരിച്ച് പാസ്സാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി ഇതിന് അനുവദിക്കില്ലെന്ന പിടിവാശിയാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും അവര്‍ വഴങ്ങുന്നില്ല. ചില തൊടുന്യായങ്ങള്‍ പറഞ്ഞ് ബില്ലിനെ പിന്തുണയ്‌ക്കാതിരിക്കുകയാണ്. പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍വരെ ഇപ്പോള്‍ ബില്ലിന് അനുകൂലമായിരിക്കെ ഇനി കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.
ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ജനനന്മയല്ല, സ്വന്തം വളര്‍ച്ച മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയും സങ്കുചിത മനോഭാവമാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. ബില്ല് ഏപ്രിലില്‍ നിയമമാകേണ്ടതായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടാണ് ഇത് സംഭവിക്കാതെ പോയതിന് കാരണം. കോണ്‍ഗ്രസ് എന്നാല്‍ ഹൈക്കമാന്റ് എന്നാണല്ലൊ വ്യാഖ്യാനം. ചരക്കുസേവന നികുതി ബില്‍ നിലവില്‍ വന്നാല്‍ ഫഌപ് കാര്‍ട്ട്, സ്‌നാപ് ഡീല്‍ തുടങ്ങി ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് കാര്യമായ നികുതിവര്‍ധന നേരിടേണ്ടിവരില്ല. ഒരിടത്ത് മാത്രം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ആ സംസ്ഥാനങ്ങളില്‍ മാത്രമേ നികുതി അടയ്‌ക്കേണ്ടതുള്ളൂ.
എന്നാല്‍ രാജ്യമൊട്ടുക്കും വ്യാപാരം നടത്തുകയും ചെയ്യാം. ഭാരതത്തിന്റെ ഓണ്‍ലൈന്‍ വിപണി ഏതാണ്ട് 6.9 ലക്ഷം കോടി രൂപയുടേതാണ്. ഈ ബില്ലിലൂടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായിരിക്കും നടക്കുക. ആദ്യം ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ അംഗീകരിക്കണം. പിന്നീട് ഇത് സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. തുടര്‍ന്നുമാത്രമേ ജിഎസ്ടി ബില്‍ പാസ്സാക്കാനാവുകയുള്ളൂ. ബില്‍ പാസ്സായാല്‍ അതോടെ നിയമമാകുകയും ചെയ്യും. 162 വ്യവസ്ഥകളുള്ള നിയമത്തിന്റെ ലംഘനങ്ങള്‍ക്ക് ശിക്ഷ അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ്. വികസിത രാജ്യങ്ങളും രാജ്യാന്തര വ്യവസായികളും ഭാരതം ജിഎസ്ടി നിയമം നടപ്പാക്കുന്നത് കാത്തിരിക്കുന്നു.
















