കേരളം ശരിയാക്കാന്‍ എന്നുപറഞ്ഞാണ് ഇടതുമുന്നണി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ആവോളം പ്രതീക്ഷ നല്‍കിയ ഒരു സംവിധാനം പ്രവൃത്തിപഥത്തിലെത്തിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. എന്നാല്‍ അതിനുമുന്‍പെ ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും അവര്‍ക്ക് വിതയ്‌ക്കാനായി എന്നതാണ് സത്യം. ഇക്കണക്കിന് കാലവധിവരെ ഈ ഭരണം നിലനിന്നാല്‍ സംസ്ഥാനത്തിന്റെ അവസ്ഥയെന്താവുമെന്ന് നാനാകോണില്‍നിന്നും ഭീതിയോടെ ജനങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു.
ഭരണം എന്നാല്‍ സകലരേയും തങ്ങളുടെ വരുതിക്കുള്ളില്‍ നിര്‍ത്തുകയാണെന്ന ധാരണ മാര്‍ക്‌സിസ്റ്റുകളില്‍ രൂഢമൂലമായിരിക്കുന്നു. അതിനനുസരിച്ചുള്ള ശരീരഭാഷയും പ്രസംഗവും കൊടുമ്പിരികൊള്ളുകയാണ്. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞ് ഒരാഴ്ച പിന്നിടുംമുന്‍പാണ് എ.സി. മൊയ്തീന്‍ എന്ന മന്ത്രി പൊലീസുകാരുടെ മേക്കിട്ടുകയറിക്കൊണ്ടുള്ള പ്രകടനം നടത്തിയത്.
നടുറോഡില്‍ ജനങ്ങള്‍ക്ക് മുന്‍പാകെ ഉയര്‍ന്ന പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തിക്കൊണ്ട് നടത്തിയ അരങ്ങേറ്റത്തിനെതിരെ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും നീക്കമൊന്നും ഉണ്ടാകാഞ്ഞതിനാല്‍ അത് തുടരുകയാണ്.
മാടമ്പിമാരുടെ നിലയിലേക്ക് മന്ത്രിമാരും എംഎല്‍എ മാരും അധപ്പതിക്കുന്ന ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്. മൊയ്തീനുപിന്നാലെ ജയരാജന്‍ ബാറ്റണ്‍ വാങ്ങി മുന്നേറിയെങ്കില്‍ ഇപ്പോള്‍ അത് കൈയിലെടുത്തിരിക്കുന്നത് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയാണ്. ഭരണം കിട്ടിയതിന്റെ ഹുങ്ക് നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും അന്യപാര്‍ട്ടിക്കാര്‍ക്കുമെതിരെ തിരിച്ചുവിടുകയാണ്. നാട്ടിലങ്ങിങ്ങോളം അക്രമം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്ക് പിന്നണി പാടുന്ന സമീപനമാണ് കാണാനാവുന്നത്.
കഴിഞ്ഞദിവസം ചെര്‍പ്പുളശ്ശേരിയിലെ സംഘര്‍ഷമേഖലയില്‍ എത്തിയ പി.കെ. ശശി മാര്‍ക്‌സിസ്റ്റക്രമികള്‍ക്ക് തേര്‍വാഴ്ച നടത്താനുള്ള എന്‍ഒസി നല്‍കുകയായിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുത്ത സിഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎല്‍എ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി താക്കീതുചെയ്ത ഈ ജനപ്രതിനിധി കാക്കിയിട്ടില്ലെങ്കിലും തങ്ങള്‍ക്ക് ആളുകളെ കൈകാര്യം ചെയ്യാനറിയാമെന്ന് പറഞ്ഞു. നിയമത്തിനും നീതിക്കും മുന്‍പെ പറക്കുന്നവരാണ് തങ്ങളെന്ന തരത്തില്‍ ഒരു ഇളകിയാട്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറണമെന്നും അവര്‍ ജനങ്ങള്‍ക്കുവേണ്ട കാര്യങ്ങള്‍ ആദരവോടെ ചെയ്തുകൊടുക്കണമെന്നും പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തിട്ട് 48 മണിക്കൂര്‍ കഴിയും മുന്‍പാണ് ക്വട്ടേഷനെടുത്ത ഗുണ്ടയുടെ രീതിയില്‍ ഒരു എംഎല്‍എ പരസ്യമായി അക്രമത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
കൊടുങ്ങല്ലൂരില്‍ അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കുനേരെ പൊലീസ് നടപടിയെടുത്തത് മന്ത്രി മൊയ്തീനെ പ്രകോപിപ്പിച്ചുവെങ്കില്‍ ഷൊര്‍ണ്ണൂരില്‍ ശശിക്കാണ് പ്രകോപനമുണ്ടായത്. പാര്‍ട്ടി ഭരിക്കുമ്പോള്‍ തങ്ങളുടെ എറാന്‍മൂളികളായി പൊലീസ് നില്‍ക്കണമെന്ന അലിഖിത നിയമം എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ലെന്ന രോഷമാണ് എംഎല്‍എക്കുണ്ടായത്. ”ശുദ്ധതെമ്മാടിത്തം കാണിച്ച് കാക്കിയിട്ടോണ്ട് നടക്കുന്നു” എന്ന് ഒരു ജനപ്രതിനിധി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തുനോക്കിപ്പറയണമെങ്കില്‍ ധിക്കാരത്തിന്റെ അളവെത്രയെന്ന് ഊഹിക്കാനാവും.
രണ്ടാം അധികാരകേന്ദ്രമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറരുതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ് ജനപ്രതിനിധിയായ ഒരു സഖാവ് തനി ഗുണ്ടയെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ ഉറഞ്ഞുതുള്ളിയത്. ഇത്തരത്തിലുള്ളവര്‍ ഭരണായുധം ഉപയോഗിച്ച് ഇനിയെന്തൊക്കെ ചെയ്തുകൂട്ടുമെന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളത്. സൈ്വരവും സമാധാനവും മാര്‍ക്‌സിസ്റ്റുകളുടെ നിഘണ്ടുവില്‍ കാണില്ലെന്നത് ലോക സത്യമാണ്.
അതുകൊണ്ടു തന്നെയാണ് അവര്‍ അധികാരത്തിലിരുന്ന സ്ഥലങ്ങളില്‍ നിന്നൊക്കെ ജനങ്ങള്‍ തൊഴിച്ച് പുറത്തെറിഞ്ഞത്. എന്നിട്ടും പാഠം പഠിക്കാതെ ജനങ്ങളുടെ നെഞ്ചത്തു കയറാന്‍ തന്നെയാണ് ഭാവമെങ്കില്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ അക്രമികളെ നിലയ്‌ക്കുനിര്‍ത്താന്‍ ഒറ്റക്കെട്ടായി അവര്‍ രംഗത്തിറങ്ങും. ഭരണാധികാരത്തെ കൈയൂക്കായി കാണരുതെന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവം ഇവിടത്തെ ഫ്യൂഡല്‍ മാടമ്പി സ്വഭാവം പുലര്‍ത്തുന്ന മന്ത്രിമാരും എംഎല്‍എമാരും അവര്‍ക്കു താഴെയുളളവരും ഓര്‍ത്തുവെച്ചാല്‍ അത്രയും നന്ന്.
















