കേരളത്തിന്റെ വൈചാരിക സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ ചലനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷനുമായ പി. പരമേശ്വരന് കേരളത്തിന്റെ വര്‍ത്തമാനത്തെ വിലയിരുത്തുന്നു.
ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയ സാഹചര്യം ഉളവാക്കിയ ആശങ്കകള്‍, എല്ലാതരം എതിര്‍പ്പുകളെയും അതിജീവിച്ച് ബിജെപിയുടെ വിജയമുന്നേറ്റവും നിയമസഭാ പ്രവേശവും പരമേശ്വര്‍ജി ചര്‍ച്ച ചെയ്യുന്നു. വികസന വിചാരത്തിലും പ്രയോഗത്തിലും ഏറ്റവും പിന്നാക്കം നില്ക്കുന്നവന്റെ കരുതലിനായിരിക്കണം മുന്‍ഗണനയെന്ന വീക്ഷണവും പരമേശ്വര്‍ജി വായനക്കാരോട് പങ്കുവെക്കുന്നു.
മൂകാംബികാദേവി ദര്‍ശനത്തിനായി ഇക്കഴിഞ്ഞ ദിവസം കൊല്ലൂരിലെത്തിയപ്പോള്‍ കൊല്ലൂര്‍ ധര്‍മ്മപീഠത്തില്‍ വച്ച് ജന്മഭൂമിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
? കേരളത്തില്‍ ഭരണമാറ്റം ഉണ്ടായിരിക്കുന്നു. എങ്ങിനെയാണ് ഇതിനെ വിലയിരുത്തുന്നത്.
- ഇടതുപക്ഷത്തേക്കുള്ള ഭരണമാറ്റം സംസ്ഥാനത്തെ ജനങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. വിപ്ലവത്തെക്കുറിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ വീക്ഷിക്കുന്നതില്‍ അതിശയമില്ല. കേരളത്തില്‍ ഭരണമാറ്റം ഉണ്ടായ ഉടനെ സംസ്ഥാന വ്യാപകമായി അരങ്ങേറിയ അക്രമങ്ങള്‍ ജനങ്ങളുടെ ആശങ്ക ശരിവെക്കുന്നതാണ്. ഭരണകൂടം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം നല്കുന്നതാകണം. നിലവിലുള്ള ആശങ്കയെ ദൂരീകരിക്കേണ്ടത് ഭരണകക്ഷിയുടെ ചുമതലയാണ്.
? ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയമസഭാപ്രവേശം കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയമസഭാപ്രവേശം ശുഭസൂചകമാണ്. അഖിലേന്ത്യാതലത്തില്‍ ഉണ്ടായിട്ടുള്ള മാറ്റത്തിനൊപ്പിച്ച് കേരളത്തിലും എല്ലാ രംഗങ്ങളിലും പുരോഗതി ഉണ്ടാക്കുവാന്‍ പുതിയ മാറ്റം സഹായകമാവും. ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഇരുമുന്നണികളും ഒരുമിച്ച് നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയും നേമം മണ്ഡലത്തില്‍ പാര്‍ട്ടി വിജയിക്കുകയും മറ്റു മണ്ഡലങ്ങളില്‍ നല്ല മുന്നേറ്റം കൈവരിക്കുകയും ചെയ്തിരിക്കുന്നു. കേരള രാഷ്ട്രീയരംഗത്ത് ഇത് ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കും. അതോടൊപ്പം ഭാരതീയ ജനതാപാര്‍ട്ടിക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് ഈ ആദ്യവിജയം.
? വികസന സമീപനത്തില്‍ എന്ത് മാറ്റങ്ങളാണ് കേരളത്തിന് ഉണ്ടാവേണ്ടത്.
- വികസന സമീപനങ്ങളില്‍ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടത് ആവശ്യമാണ്. വികസനത്തിന്റെ ആദ്യ ഗുണഭോക്താക്കള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരായിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ കക്ഷികള്‍ കേരളം ഭരിച്ചിട്ടും പാവപ്പെട്ടവരുടെ നിലയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. ഭാരതീയ ജനതാ പാര്‍ട്ടിയെക്കുറിച്ചുള്ള പ്രചാരണം അത് വരേണ്യവര്‍ഗത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കുന്നു എന്നതാണ്. അടിസ്ഥാനരഹിതമായ ഈ പ്രചാരണത്തെ മാറ്റിയെടുക്കാന്വേണ്ടിയുള്ള കനകാവസരമായി പുതിയ സാഹചര്യത്തെ ഉപയോഗിക്കാന്‍ കഴിയണം. നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തനത്തിലൂടെ ആ ധാരണ മാറ്റിയെടുക്കാന്‍ ഒ. രാജഗോപാലിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: