പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാനസമിതി തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മുന്തിയ നേതാക്കളുമെല്ലാം യോഗത്തിലിരിക്കുന്നുണ്ട്. കൂലംകഷമായ ചിന്തയും ചര്‍ച്ചയുമെല്ലാം നടക്കുകയാണ്. സിപിഎം നല്ല വിജയം നേടുകയും ഇടതുമുന്നണി ഭരണത്തിലെത്തുകയും ചെയ്തശേഷമാണ് യോഗം നടക്കുന്നത്. യോഗത്തിലെല്ലാവരും തലപുകഞ്ഞ് ആലോചിച്ചത് ബിജെപിക്കെങ്ങനെ നേട്ടമുണ്ടാക്കാനായി എന്നും എങ്ങനെ സിപിഎം അഞ്ചിടത്ത് മൂന്നാം സ്ഥാനത്തായി എന്നതുമാണത്രെ.
ഒരു കാരണവശാലും ഒരു ബിജെപി അംഗം നിയമസഭയില്‍ കടന്നുകൂടാ എന്നതായിരുന്നു സിപിഎമ്മിന്റെ സുചിന്തിതമായ അഭിപ്രായവും തീരുമാനവും. ഇത് നടപ്പിലാക്കാന്‍ എന്തും ചെയ്യണമെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. അതുകൊണ്ടാണ് ബിജെപി ജയിച്ചേക്കുമെന്ന് വിശ്വസിച്ച മഞ്ചേശ്വരം, കാസര്‍കോഡ്, പാലക്കാട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സിപിഎം മൂന്നാംസ്ഥാനത്തേക്ക് ഒതുക്കപ്പെട്ടത്. ഇവിടങ്ങളിലെല്ലാം ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇതെങ്ങനെ സംഭവിച്ചു എന്ന സംശയം അസ്ഥാനത്താണ്. പാര്‍ട്ടി തീരുമാനം അണികള്‍ നടപ്പാക്കി. നിശ്ചിത ആളുകള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിച്ചു. ‘മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരുകാണാന്‍ മോഹിക്കുന്ന’വരെപോലെയായി. പക്ഷേ ഇവിടെ മകന്‍ ചത്തതല്ലാതെ മരുമകള്‍ക്ക് (ബിജെപിക്ക്) കണ്ണീര് പൊഴിക്കേണ്ടിവന്നില്ല. ഇരുമുന്നണികളെയും ഇടംവലം വെട്ടി വെന്നിക്കൊടി നാട്ടാന്‍ ബിജെപിയുടെ സമുന്നതനേതാവ് ഒ. രാജഗോപാല്‍തന്നെ സഭയിലുമെത്തി. ഇടതുമുന്നണി മൂന്നാംസ്ഥാനത്തായ പൂഞ്ഞാറും സിപിഎം അണികള്‍ പി.സി.ജോര്‍ജിന്റെകൂടെയാണ് നിലയുറപ്പിച്ചത്. ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു എന്നതല്ലെ? പാര്‍ട്ടിയായാല്‍ നേരും നെറിവും വേണം. നേതാക്കളെങ്കിലും സത്യവും ധര്‍മ്മവും പാലിക്കണം.
സമുന്നത സ്ഥാനത്തുള്ളവര്‍പോലും നേരുപറയില്ലെന്ന് നിര്‍ബന്ധമുണ്ടോ? ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎമ്മേ ജയിക്കൂ എന്നറിയാത്തവരില്ലെന്ന് അവിടെ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കുന്നു. അത് സിപിഎമ്മിന്റെ അണികള്‍ക്ക് ബോധ്യമുണ്ടായിരുന്നോ? ഇല്ലന്നല്ലെ വോട്ടെടുപ്പ് ദിവസം തെളിയിച്ചത്. ഉറപ്പായും ജയിക്കുന്ന മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തത് എന്തിനായിരുന്നു? കള്ളവും ചതിയും പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. അതുകൊണ്ടാണല്ലൊ അവിടെ കള്ളവോട്ടിടാന്‍ തയ്യാറായത്.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും ഫലപ്രഖ്യാപന ദിവസവും ഉറപ്പായും ജയിക്കുന്ന മണ്ഡലത്തില്‍ അക്രമരാഷ്‌ട്രീയത്തിന്റെ ആവശ്യമുണ്ടോ? ഇല്ലെന്നേ സര്‍വരും പറയൂ. പക്ഷേ അക്രമം നടത്തിയത് മറ്റ് ചിലരെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജൂണ്‍ 9ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. വര്‍ഗീയ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ നുണപ്രചാരണം അഴിച്ചുവിടുന്ന രീതിയാണ് ആര്‍എസ്എസ് ഇപ്പോള്‍ കേരളത്തിലും പിന്തുടരുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍, നുണ പ്രചാരണത്തില്‍ ആര്‍എസ്എസുകാര്‍ ബഹുമിടുക്കന്മാരാണെന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
”ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിച്ചതില്‍ ആഹ്ലാദപ്രകടനം നടന്നപ്പോള്‍ സാധാരണയില്‍ കവിഞ്ഞ് സ്ത്രീകളും കുട്ടികളും ധാരാളമായി പങ്കെടുത്തു. എന്റെ വീടിനടുത്തായി ആര്‍എസ്എസിന്റെ ഒരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍എസ്എസ് എന്നു പോലും അവരെ പറയാനാകില്ല. എന്നാല്‍, ആ ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കുന്നത് ആര്‍എസ്എസുകാരാണ്. ഈ സംഘമാണ് ആഹ്ലാദപ്രകടനമായി പോയ വാഹനത്തിന് നേരെ ബോംബെറിഞ്ഞത്. കുറേപ്പേര്‍ക്ക് പരിക്കേറ്റു. കുറേപ്പേര്‍ ഓടി. ഈസമയം വഴിയരികില്‍ നിന്നിരുന്ന ഒരു സിപിഎം പ്രവര്‍ത്തകന്റെ നേരെ ഈ സംഘം തങ്ങളുടെ ലോറി ഓടിച്ചു കയറ്റി. അങ്ങനെയാണ് അയാള്‍ കൊല്ലപ്പെട്ടത്.
”അതുപോലെ എല്‍ഡിഎഫ് മാത്രം ജയിക്കുന്ന മണ്ഡലമാണല്ലോ കാഞ്ഞങ്ങാട്. അവിടെ വിജയിച്ച ഇ. ചന്ദ്രശേഖരനെ വടികൊണ്ട് തല്ലി കൈയൊടിക്കുകയായിരുന്നല്ലോ. കാസര്‍കോട്ടെ പ്രധാന നേതാവാണല്ലോ ചന്ദ്രശേഖരന്‍. എന്ത് പ്രകോപനമുണ്ടായിട്ടാണ് ചന്ദ്രശേഖരനെ ആക്രമിച്ചത്. അപ്പോള്‍ ഇതാണ് ആര്‍എസ്എസിന്റെ രീതി.”
എത്ര സമര്‍ത്ഥമായിട്ടാണ് മുഖ്യമന്ത്രി പിണറായിയിലും കാഞ്ഞങ്ങാട്ടും ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചത്. ദേശീയ മാധ്യമങ്ങളടക്കമുള്ള മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രിയില്‍നിന്ന് ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് നേരായ വാക്കുകളാണ്. പക്ഷേ പിണറായി വിജയന്‍ പറഞ്ഞത് പലതും പച്ച നുണയാണെന്ന് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. 2016 മേയ് 25വരെ പിണറായി വിജയന്‍ എന്തുപറഞ്ഞാലും അതിന്റെ വരുംവരായ്‌കകള്‍ സിപിഎമ്മിനെ മാത്രം ബാധിക്കുന്നതാണ്. എന്നാല്‍ അതിനുശേഷം നേരുപറഞ്ഞില്ലെങ്കില്‍ അത് കേരളീയരെ മൊത്തമാണ് ബാധിക്കുക. മുഖ്യമന്ത്രി എല്ലാവരുടേതുമാണ്. ആര്‍എസ്എസുകാരന്റേയും ബിജെപിക്കാരന്റെയും കോണ്‍ഗ്രസുകാരന്റെയും ലീഗുകാരന്റെയും മതമുള്ളവന്റെയും മതമില്ലാത്തവന്റെയുമെല്ലാം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. പിണറായിയില്‍ നടന്നതെന്താണെന്ന് പിണറായി വിജയന് അറിയുമായിരുന്നില്ലെങ്കില്‍ അതനേ്വഷിച്ച് മറുപടി പറയേണ്ടിയിരുന്നു. പി. ജയരാജന്‍ പറയുന്നതുപോലെ മുഖ്യമന്ത്രി പറയരുത്.
മേയ് 19ന് പിണറായില്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ ലോറി കയറ്റികൊന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതെത്രമാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പറയേണ്ടതുണ്ടോ? അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ മുഖ്യമന്ത്രി പറഞ്ഞത്,അങ്ങ് ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുകയല്ലെ? സത്യമിതല്ലെങ്കിലും പോലീസുകാര്‍ക്ക് സത്യസന്ധമായി കേസ് കൊണ്ടുപോകാന്‍ ഇനി സാധിക്കുമോ? ഒരു സഖാവിന്റെ ദേഹത്ത് കയറിയ ലോറി ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടല്ലൊ? അതാരുടെതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തതാണോ? ‘കക്കോത്ത്’ എന്നാണ് ലോറിയുടെ പേര്, കക്കോത്ത് കുടുംബം പിണറായി വിജയന് അറിയാത്തതാണോ; കക്കോത്ത് രാജന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നില്ലെ? പിണറായിയുടെ വലംകൈ അല്ലെ? അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ലോറി ആര്‍എസ്എസുകാര്‍ക്ക് സിപിഎം കാരെ കൊല്ലാന്‍ കൊടുത്തിരിക്കുകയാണോ?
ലോറിക്കടിയില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പറഞ്ഞത് ആക്‌സിഡണ്ട് പറ്റിയതെന്നാണ്. പിന്നീടാണത് ആര്‍എസ്എസിന്റെ തലയില്‍ വച്ചുകെട്ടിയത്. അതിന്റെ പിന്നിലെ ബുദ്ധി ആരുടെതാണെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായിയിലെ പുത്തന്‍കണ്ടം എന്ന ഉള്‍നാടന്‍ പ്രദേശത്താണ് സംഭവം. അഞ്ചെട്ട് ലോറിയില്‍ ആളുകളെ കയറ്റി ആഹ്ലാദപ്രകടനമെന്നപേരില്‍ നടന്നത് ആഭാസത്തരമാണ്. റോഡരികിലെ വീടുകളിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ് അര്‍മാദിച്ചവരില്‍ പലര്‍ക്കും സ്വബോധംപോലുമുണ്ടായില്ല. മരണപ്പെട്ട വ്യക്തിയുടെ അവസ്ഥയും മറിച്ചല്ല. സിപിഎം ലോറിയില്‍നിന്നും തെറിച്ചുവീണ സഖാവിന്റെ ദേഹത്താണ് ‘കക്കോത്ത്’ ലോറി കയറിയത്. അത് കൊലപാതകമാക്കി ചാനലുകളിലൂടെ പ്രചരിപ്പിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
ഇ.ചന്ദ്രശേഖരനെ ആര്‍എസ്എസുകാര്‍ തല്ലി എന്നതും കല്ലുവച്ച നുണയാണ്. ചന്ദ്രശേഖരനോട് ആര്‍എസ്എസിനോ ബിജെപിക്കോ ഒരു ശത്രുതയുമില്ല. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിചെന്നപ്പോള്‍ വണ്ടിയില്‍നിന്ന് വീണ് പരിക്കേറ്റു എന്നാണ് പറഞ്ഞത്. അതെപ്പോഴാണ് ആര്‍എസ്എസുകാരുടെ അടിയായി മാറ്റിയത്. അദ്ദേഹം അങ്ങനെ പറയുമോ? കാഞ്ഞങ്ങാട് മാവുങ്കാലില്‍ സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉരസല്‍ ഉണ്ടായി എന്നത് നേരാണ്. അതിനിടയിലാണ് ആഹ്ലാദപ്രകടനവും വന്നത്.
തുറന്ന വാഹനത്തില്‍ വന്ന ചന്ദ്രശേഖരന്‍ വീണത് പെട്ടെന്ന് വണ്ടി ബ്രേക്കിട്ടപ്പോഴാണ്. അതും ആര്‍എസ്എസിന്റെ തലയില്‍. പറയുന്നതോ മുഖ്യമന്ത്രി. വര്‍ഗീയ അക്രമങ്ങള്‍ നടത്താന്‍ ആര്‍എസ്എസ് നുണപ്രചാരണം പതിവാണെന്നും അദ്ദേഹം പറയുന്നു. എവിടെയാണ് അങ്ങനെയൊരു വര്‍ഗീയ ആക്രമണം നടന്നത്. അക്രമം നടത്തുകയും പെരുംനുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ കുത്തകാവകാശം കേരളത്തില്‍ സിപിഎമ്മിന് മാത്രം ഉള്ളതാണ്. 1971ലെ തലശേരി കലാപവും നാദാപുരത്തെ മുസ്ലിംവേട്ടയും ഫസല്‍വധവും തളിപ്പറമ്പിലെ ഷുക്കൂര്‍ കൊലപാതകവുമെല്ലാം അതിന്റെ ഒന്നാന്തരം തെളിവാണ്.
തലശേരി കലാപം സിപിഎമ്മിന്റെ മാത്രം കള്ളപ്രചരാണത്തിന്റെയും ആസൂത്രണത്തിന്റെയും ഭാഗമാണ്. ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ അത് ശരിവച്ചിട്ടുണ്ട്. കമ്മിഷന് മുന്നില്‍ സിപിഐ നേതാക്കള്‍ നല്‍കിയ മൊഴികളിലും അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കലാപം നടക്കുമ്പോള്‍ മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന കുഞ്ഞിരാമനെന്ന സഖാവിനെ ആര്‍എസ്എസുകാര്‍ കൊന്നു എന്ന നുണപ്രചാരണം ഇന്നും അവര്‍ ആവര്‍ത്തിക്കുന്നു. കുഞ്ഞിരാമന്‍ മരിച്ചത് പള്ളിക്ക് മുന്നിലല്ല. നീര്‍വേലി എന്ന സ്ഥലത്ത് അളകാപുരി കള്ളുഷാപ്പിലെ തമ്മിലടിയിലാണ്. അതിലെ പ്രതികളാരും ആര്‍എസ്എസുകാരല്ല. 1988 ല്‍ എട്ടുപേരുടെ ജീവന്‍ ബലികൊടുത്ത നാദാപുരം സംഭവം സിപിഎമ്മിന്റെ മാത്രം സൃഷ്ടിയാണ്. സിപിഎമ്മുകാരനായ മേപ്പയ്യൂര്‍ എംഎല്‍എ എ.കണാരനെ ലീഗുകാര്‍ അക്രമിച്ചുവെന്ന് മൈക്ക് കെട്ടി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായ കൊള്ളയും കൊള്ളിവയ്‌പും കൊലയും നടന്നത്. നാദാപുരം സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിശ്ചയമില്ലെങ്കില്‍ 1988 ലെ പത്രവാര്‍ത്തകളും ഇതുസംബന്ധിച്ച് ഒക്‌ടോബറില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകളും പരിശോധിക്കാവുന്നതാണ്. ‘മുസ്ലിങ്ങളെ അക്രമിക്കുന്നത് ആര്‍എസ്എസുകാരല്ല സിപിഎമ്മുകാരാണൈ’ന്നാണ് അന്ന് ലീഗ് എംഎല്‍എ സീതിഹാജി പറഞ്ഞത്.
തലശേരിയില്‍ ‘ദേശാഭിമാനി’ ഏജന്റായിരുന്ന ഫസല്‍ അത് നിര്‍ത്തി ‘തേജസ് ‘പത്രം വിതരണം ചെയ്തതിലുള്ള പകയാണ് കൊലയിലെത്തിയത്. കൊന്നത് ആര്‍എസ്എസുകാരാണെന്ന് പ്രചരിപ്പിച്ചു. സിബിഐ അന്വേഷണത്തിലാണ് സത്യം തെളിഞ്ഞത്. തളിപ്പറമ്പില്‍ അരിയില്‍ ഷുക്കൂറിനെ കൊന്നതും നാദാപുരം സംഭവത്തിന് സമാനമായ പ്രചാരണം നടത്തിയാണ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ആക്രമിച്ചു എന്ന പ്രചാരണം നടത്തി ലീഗുകാരനായ ഷുക്കൂറിനെ അടിച്ചുകൊല്ലുകയായിരുന്നു. നുണപ്രചാരണം നടത്തുകയും വര്‍ഗീയ കലാപത്തിന് അണിയറ പ്രവര്‍ത്തനം നടത്തുകയും ചെയ്തത് ആരാണെന്ന് ഇതൊക്കെ വ്യക്തമാക്കുകയാണ്. എന്നിട്ടും ആര്‍എസ്എസിനെതിരെ പ്രചരണം. സിപിഎം നേതാവായ പിണറായി വിജയന്‍ ‘പരനാറി’ പ്രയോഗം നടത്തിയാലും ‘നികൃഷ്ടജീവി’ എന്നുവിളിച്ചാലും ‘കുലംകുത്തി’ എന്നാക്ഷേപിച്ചാലും അതിന്റെ ദോഷം സിപിഎമ്മിനുമാത്രമാണ്. ഇമ്മാതിരി പ്രയോഗം സംസ്ഥാന മുഖ്യമന്ത്രിയില്‍ നിന്നുണ്ടായാല്‍ കേരളമാകെ തലകുനിക്കേണ്ടിവരും. അതുകൊണ്ട് മുഖ്യമന്ത്രി സത്യത്തിന്റെ പാത സ്വീകരിക്കുക, ധര്‍മ്മത്തിന്റെ വഴി സഞ്ചരിക്കുക. അതാണ് കേരളം ആഗ്രഹിക്കുന്നത്.
















