പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്രപരമാകുന്നത് അത് ഭാരതത്തെപ്പറ്റിയുള്ള അമേരിക്കന്‍ സങ്കല്‍പ്പത്തെ ഉടച്ചുവാര്‍ക്കുന്നു എന്നതിനാലാണ്. മോദിയുടെ ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ആഗോളതലത്തില്‍തന്നെ ഇതുവരെ ഇല്ലാതിരുന്ന ഒരു സ്ഥാനം ഭാരതം നേടിയിരിക്കുന്നു. ഇന്ന് ഭാരതം വളരുന്ന സാമ്പത്തികശക്തി മാത്രമല്ല, ഒരു വന്‍ശക്തികൂടിയായാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നരേന്ദ്രമോദി നടത്തിയ ഉജ്ജ്വലമായ പ്രസംഗം ഭാരതത്തിന് പുതിയൊരു പ്രതിഛായ തന്നെ നല്‍കിയിരിക്കുകയാണ്.
ഭീകരതയെ മതത്തില്‍നിന്ന് വേര്‍തിരിക്കണമെന്ന ഭാരതത്തിന്റെ നിലപാട് പ്രഖ്യാപിച്ച നരേന്ദ്രമോദി, ഭീകരപ്രവര്‍ത്തനം നടത്തുന്നവരെയും അവരെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ ഈ നയപ്രഖ്യാപത്തെയും പ്രസംഗത്തില്‍ അദ്ദേഹം അവതരിപ്പിച്ച മറ്റ് കാഴ്ചപ്പാടുകളെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കരഘോഷത്തോടെ സ്വീകരിച്ചത് വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഒരു ഭാരതപ്രധാനമന്ത്രിക്ക് അമേരിക്കയില്‍ കിട്ടുന്ന ഏറ്റവും ഹാര്‍ദ്ദവമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. ഏഷ്യന്‍ സുരക്ഷയ്‌ക്കും ഭാരത-യുഎസ് സഖ്യം ആവശ്യമാണെന്നു പറഞ്ഞ മോദി, ഇന്ത്യന്‍ മഹാസമുദ്ര മേഖല സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത് അമേരിക്കക്കും ആശ്വാസകരമാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിദ്ധ്യം നിയന്ത്രിതമാകുന്നതിനാലാണിത്.
ഭീകരത ഇന്ന് ആഗോളപ്രശ്‌നമാണ്. ഭാരതത്തിനും അത് കടുത്ത വെല്ലുവിളിയാണ്. വിദ്വേഷം, കൊലപാതകം, അക്രമം എന്നിങ്ങനെ പലപേരുകളിലാണ് ഭീകരത പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയും ഭീകരതയുടെ ഇരയാണല്ലൊ. മാനവികതയ്‌ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ഒത്തുചേര്‍ന്ന് ഈ വിപത്തിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു. തൊഴില്‍രംഗത്ത് ഭാരത യുവാക്കള്‍ക്ക് വൈദഗ്‌ദ്ധ്യം നേടുക, ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കുക, 108 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുക തുടങ്ങിയ ഇന്ത്യന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഭാരത-യുഎസ് പങ്കാളിത്തം സഹായകരമാകുമെന്നും മോദി പ്രസ്താവിച്ചു. ലക്ഷ്‌ക്കറെ തൊയ്ബ, താലിബാന്‍, ഐഎസ് തുടങ്ങിയ ഭീകരസംഘടനകള്‍ ഉയര്‍ത്തുന്ന വിപത്തുകള്‍ക്കെതിരെ സംഘടിതമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഭീകരതയ്‌ക്കെതിരെ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്‌ക്കല്‍, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഭാരത തുറമുഖങ്ങളില്‍ അടുക്കാനുള്ള അനുമതി മുതലായവ വാഗ്ദാനം ചെയ്തതോടൊപ്പം ന്യൂക്ലിയര്‍ സപ്ലൈയര്‍ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം വേണമെന്നും ഭാരതം ആവശ്യപ്പെട്ടു. ഭാരതത്തിന്റെ ലക്ഷ്യം ഇന്നവേഷന്‍, ഡിജിറ്റല്‍ എക്കോണമി മുതലായവയാണ്. യുഎസ് നിക്ഷേപകര്‍ 41 ബില്യണ്‍ ഡോളര്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ മുടക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതെല്ലാം നരേന്ദ്രമോദിയെ ഭാരതത്തിന്റെ ഏറ്റവും നല്ല ബ്രാന്‍ഡ് അംബാസഡര്‍ ആക്കുന്നു. മോദിസം ഇന്ന് ഒരു ‘കള്‍ട്ട്’ ആയി മാറിക്കഴിഞ്ഞു. ഇപ്പോള്‍ അത് ആഗോളതലത്തിലും വ്യാപിക്കുകയാണ്. മോദി ഭാരതത്തെ ഒരു ആഗോള സാമ്പത്തികശക്തിയാക്കി മാറ്റുമെന്ന പ്രതീക്ഷ ഇന്ന് പല ലോകരാഷ്‌ട്രങ്ങള്‍ക്കുമുണ്ട്.
മോദി നടത്തുന്ന വിദേശസന്ദര്‍ശനങ്ങള്‍ ഈ പ്രതീക്ഷയെ അരക്കിട്ടുറപ്പിക്കുന്നു.
വിദേശസന്ദര്‍ശകര്‍ക്ക് പുതിയ വിസ, യാത്രാ പ്ലാനുകള്‍ മുതലായവ ഉറപ്പാക്കി, യുഎസ് നിക്ഷേപകരെ മോദി സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരം ഇപ്പോഴത്തെ 100 ബില്യണ്‍ ഡോളറിന്റെ അഞ്ചിരട്ടിയാക്കാനും ധാരണയായി. നിക്ഷേപകരുടെയും കോര്‍പ്പറേറ്റുകളുടെയും സൗകര്യാര്‍ത്ഥം ഭാരത-യുഎസ് നിക്ഷേപ പദ്ധതിയും സ്മാര്‍ട്ട്‌സിറ്റി വികസനത്തില്‍ പങ്കാളിത്തവും നല്‍കാമെന്നും പ്രഖ്യാപിച്ചു.
ഭാരത-യുഎസ് സിവില്‍ ന്യൂക്ലിയര്‍ ഡീലിനും മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ ധാരണയായിട്ടുണ്ട്. നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനങ്ങളില്‍ അദ്ദേഹം നേടുന്ന വിജയത്തില്‍ പ്രതിപക്ഷത്തിന് അസൂയയാണ്. മോദിക്കെതിരായ പരിഹാസം അവര്‍ക്കുതന്നെ തിരിച്ചടിയാവും. ഒരുപതിറ്റാണ്ടുകാലം രാജവാഴ്ചപോലെ ഭാരതം ഭരിച്ച യുപിഎ സര്‍ക്കാരിന് നേടാനാവാത്ത കാര്യങ്ങള്‍ വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ മോദി നേടിയെടുക്കുന്നതാണ് കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും അസ്വസ്ഥരാക്കുന്നത്. വിദേശബന്ധങ്ങളെ എങ്ങനെ ഭാരതത്തിന് പ്രയോജനകരമാക്കാമെന്ന മാതൃകയാണ് നരേന്ദ്രമോദി ഭാരതത്തിന് കാണിച്ചുകൊടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചങ്ങാത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
















