മലാപ്പറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് മാനേജ്‌മെന്റ് സ്‌കൂളുകള്‍ പൂട്ടുവാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവിനെ സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നാല് സ്‌കൂളുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം കേരള എഡ്യൂക്കേഷന്‍ റൂള്‍സ് പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍മാരാണ് സ്‌കൂള്‍ പൂട്ടി വേറെ ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.
സ്‌കൂളുകള്‍ പൂട്ടി റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ മറ്റ് ബിസിനസ്‌ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് സ്‌കൂള്‍ പൂട്ടുന്നതെന്ന രക്ഷിതാക്കളുടെ വാദങ്ങളെ തള്ളിയാണ് മാനേജര്‍മാരുടെ അവകാശം ഹൈക്കോടതി അംഗീകരിച്ചത്. 100 ശതമാനം സാക്ഷരതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്‌കൂള്‍ പൂട്ടുക എന്നത് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത കാര്യമാണ്.
പക്ഷെ ഇപ്പോള്‍ നൂറോളം മാനേജര്‍മാരാണ് തങ്ങളുടെ സ്‌കൂളുകള്‍ പൂട്ടണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരുകൊല്ലത്തെ നോട്ടീസ് നല്‍കാതെ സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യമല്ലെന്ന നിബന്ധന കേരള എഡ്യൂക്കേഷണല്‍ റൂള്‍സിലുണ്ട്. സ്‌കൂളുകള്‍ പൂട്ടുന്നത് 2011 ലെ കുട്ടികളുടെ സൗജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധവുമാണ്.
ഹൈക്കോടതി പക്ഷെ മാനേജര്‍മാര്‍ക്ക് തങ്ങളുടെ സ്‌കൂളുകള്‍ പൂട്ടാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് ചെയ്തത്.
ഭാരതത്തിന്റെ സാക്ഷരതാനിരക്ക് 65.31 ശതമാനമാണെങ്കില്‍ കേരളത്തിന്റെ സാക്ഷരതാ നിരക്ക് 90.92 ശതമാനമായത് എല്ലാ മുക്കിലും മൂലയിലും സ്‌കൂളുകള്‍ ഉള്ളതിനാലാണ്. പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ക്കും കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതില്‍ സുപ്രധാന പങ്കുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളേക്കാള്‍ അധികം മാനേജ്‌മെന്റ് സ്‌കൂളുകളാണ് കേരളത്തിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നാല് മാനേജ്‌മെന്റ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന് തിരിച്ചടി നല്‍കുന്നതാണ് സ്‌കൂള്‍ പൂട്ടാനുള്ള തങ്ങളുടെ ഉത്തരവ് അനുസരിക്കണമെന്ന കോടതിയുടെ കര്‍ശന നിലപാട്.
രക്ഷാകര്‍ത്താക്കളുടെയോ ജനങ്ങളുടെയോ പ്രതിഷേധം കണക്കിലെടുക്കേണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കോടതിവിധി നടപ്പാക്കിയശേഷമായിരിക്കും സ്‌കൂള്‍ ഏറ്റെടുക്കല്‍. സംസ്ഥാനത്ത് 1000 സ്‌കൂളുകള്‍ പൂട്ടാന്‍ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കലിന്റെ സാമ്പത്തികബാധ്യതയും പ്രശ്‌നമാണ്. കേരള എഡ്യൂക്കേഷണല്‍ റൂള്‍സ് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതും ഇതിനാലാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.
ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പുളിക്കന്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ വന്‍ പോലീസ്‌സന്നാഹത്തോടെ അടച്ചുപൂട്ടുകയുണ്ടായി. സ്‌കൂള്‍ ലാഭകരമല്ലെന്ന് മാനേജര്‍ നല്‍കിയ അപേക്ഷയിലായിരുന്നു കോടതിവിധി. സ്‌കൂള്‍ പുട്ടുന്നതിന് അനുമതി നല്‍കിയാല്‍ കുട്ടികള്‍ കുറഞ്ഞ് പല സ്‌കൂളുകളും സമാന ആവശ്യവുമായി മുന്നോട്ടുവരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ കെട്ടിടവും ഭൂമിയും മാനേജ്‌മെന്റിനെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. ഇന്ന് ഭൂമിവില കുതിച്ചുയരുമ്പോള്‍ ഭൂമി കച്ചവടമാണ് സ്‌കൂള്‍ നടത്തിപ്പിനെക്കാള്‍ ലാഭകരമെന്ന തിരിച്ചറിവാണ് 1000 സ്‌കൂളുകള്‍ പൂട്ടാനുള്ള അപേക്ഷകള്‍ക്ക് പിന്നില്‍.
സ്‌കൂള്‍ പൂട്ടി റിയല്‍ എസ്‌റ്റേറ്റ് കച്ചവടം അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അധ്യാപകതസ്തികനിര്‍ണയം വഴി പുറത്താവുന്ന 3800 അധ്യാപകരെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല മുന്നിലിരിക്കെയാണ് സ്‌കൂള്‍ ഏറ്റെടുക്കല്‍ വിഷയവും സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. സംസ്ഥാനത്ത് 3557 സ്‌കൂളുകളാണ് അനാദായകരപട്ടികയിലുള്ളത്.
സ്‌കൂള്‍ പൂട്ടരുതെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കി.
വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എന്തുവിലകൊടുത്തും തടയേണ്ടതാണ്. കാലാകാലങ്ങളായി കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ വിദ്യാഭ്യാസരംഗം വര്‍ഗീയശക്തികള്‍ക്കും സ്ഥാപിതതാല്‍പര്യക്കാര്‍ക്കും തീറെഴുതിയതിന്റെ ദുരന്തഫലമാണ് ഇന്ന് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്നത്.
സ്വകാര്യമേഖലക്ക് ലാഭംകൊയ്യാന്‍ പൊതുവിദ്യാഭ്യാസം നശിക്കാനനുവദിച്ച ഭരണകൂടങ്ങളാണ് ഇത്രയുംകാലം കേരളത്തില്‍ നിലനിന്നത്. ഇക്കാര്യത്തില്‍ മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വംകൊടുത്ത കോണ്‍ഗ്രസിനും സിപിഎമ്മിനും കൈകഴുകാനാവില്ല. ഇപ്പോഴത്തെ അവസ്ഥക്ക് ഇരുപാര്‍ട്ടികളും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണികളും മറുപടി പറഞ്ഞേ തീരൂ.
















