ലക്ഷ്മണന് ഏഴു ബാണങ്ങള്‍ തൊടുത്ത് രാവണന്റെ മനുഷ്യ ശിരസ്സുനാട്ടിയ കൊടിമരം തകര്‍ത്തു. ഒരു ബാണംകൊണ്ട് സാരഥിയുടെ തലയറുത്തു. അഞ്ചസ്ത്രങ്ങള് പ്രയോഗിച്ച് രാക്ഷസരാജാവിന്റെ വില്ലു മുറിച്ചു. ഗത്യന്തരമില്ലാതെ രാവണന് ഏറെക്കാലം പൂജിച്ചതും യമദണ്ഡംപോലെ തടുക്കാനാകാത്തതും മയന് മായകൊണ്ടു നിര്‍മ്മിച്ചതുമായ വേല് എടുത്ത് ലക്ഷ്മണനു നേരെയെറിഞ്ഞു.
വേല് തറച്ചുകയറി ലക്ഷ്മണന് ബോധംകെട്ടുവീണു. അത് ലക്ഷ്മണന്റെ ശരീരം തുളച്ച് മറുവശത്തെത്തി കുമാരന് വീണു. രാമന് രാവണനുനേരെ ശരമാരി ചൊരിഞ്ഞു. എന്നിട്ട് വേല് വലിച്ചൂരാന്‍ ശ്രമിച്ചു. അതിനെ ഒടിച്ചെടുത്ത് ദൂരെയെറിഞ്ഞു. ലക്ഷ്മണന് ബോധരഹിതനായിക്കിടക്കുന്നതുകണ്ട് ശ്രീരാമന് വൈദ്യനായ സുഷേണനെ വിളിച്ചു. ”ലക്ഷ്മണന് ഇങ്ങനെ കിടക്കുമ്പോള്‍ യുദ്ധം ചെയ്യാന്‍ തോന്നുന്നില്ല. വില്‍പ്പിടി മുറുകുന്നില്ല.” എന്നു പറഞ്ഞു അപ്പോള്‍ സുഷേണന് ലക്ഷ്മണനെ പരിശോധിച്ചു.”കുമാരന് മരിച്ചിട്ടില്ല. മോഹാലസ്യം മാത്രമേയുള്ളൂ.
ശരീരത്തിനു നിറക്കേടുണ്ടായിട്ടില്ല.” സുഷേണന് പറഞ്ഞു. ഉടന്‍ തന്നെ ഹനുമാനോട് ഹിമാലയത്തിലേക്കുപോയി ഔഷധം കൊണ്ടുവരണമെന്നു നിര്‍ദ്ദേശിച്ചു. വിശല്യകരിണിയാണു വേണ്ടത്. ഹനുമാന് ഋഷഭാദ്രിയിലേക്ക് പാഞ്ഞു. മരുന്ന് ഏതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ മുമ്പത്തെപ്പോലെ പര്‍വതശിഖരം തന്നെ പിഴുതെടുത്തു കൊണ്ടുവന്നു. സുഷേണന് മരുന്നു പറിച്ച് പിഴിഞ്ഞെടുത്ത് സസ്യം ചെയ്തപ്പോള്‍ ലക്ഷ്മണന് മോഹാലസ്യം തീര്‍ന്ന് എണീറ്റു. വാനരന്മാര് ആര്പ്പുവിളിക്കുവാന് തുടങ്ങി.
ആ സമയത്ത് ഹനുമാന് മരുന്നുമല പഴയസ്ഥാനത്തു കൊണ്ടുവച്ചിട്ടു വന്നു. രാമന് ലക്ഷ്മണനെ പുണര്‍ന്നുകൊണ്ടു പറഞ്ഞു.
”നിന്റെ പാരവശ്യം കാരണം എന്റെ ധൈര്യമൊക്കെപോയി. നീ മരിച്ചുപോയാല്‍ പിന്നെ എനിക്കീ ജീവിതം കൊണ്ട് പ്രയോജനമില്ല. വിജയം കൊണ്ടും പ്രയോജനമില്ല” അതുകേട്ട് ലക്ഷ്മണന് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു: ”എന്നെക്കരുതി ദുഃഖിക്കരുത്.
എന്റെ ജീവനെക്കാള്‍ വലുത് ദേവന്മാരോടും മഹര്‍ഷിമാരോടും മറ്റും ചെയ്തിട്ടുള്ള പ്രതിജ്ഞയാണ്. അത് അങ്ങു പാലിക്കണം. ഉടനെ രാവണനെ വധിക്കണം.”
ശ്രീരാമന് പൂര്‍വാധികം ശക്തിയോടെ അസ്ത്രപ്രയോഗമാരംഭിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: