പാരിസ്: ഫ്രാൻസിനെയും ജർമ്മനിയെയും ദുരിതത്തിലാഴ്‌ത്തി പ്രളയം രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളിലുമായി 17 പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയായി ഇരു രാജ്യങ്ങളിൽ തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും ജനജീവിതത്തെ ദുരിത പൂർണ്ണമാക്കുകയാണ്.
വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശനഷ്ടം സൃഷ്ടിച്ചത് ഫ്രാൻസിലാണ്. രാജ്യത്തിന്റെ പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേ തുടർന്ന് പാരീസിലെ മെട്രോ സ്റ്റേഷൻ അധികൃതർ അടച്ചിട്ടു. നഗരത്തിലെ റോഡുകൾ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കട കമ്പോളങ്ങൾ മിക്കതും പ്രവർത്തിക്കുന്നില്ല. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രാദേശിക ഭരണ കൂടങ്ങൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് പ്രത്യേക ധന സഹായം നൽകുമെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദ് പ്രഖ്യാപിച്ചു.

ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്ന കാഴ്ചയാണ് ജർമനിയിൽ നിന്നും ഫ്രാൻസിൽ നിന്നും കാണാൻ സാധിക്കുന്നത്. അതേസമയം ഓസ്ട്രിയൻ അതിർത്തി, ബവേറിയ തുടങ്ങിയ ഭാഗങ്ങളിലും ഫ്രാൻസിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 24 മണിക്കൂറിനിടെ 78 സെന്റി മീറ്റർ മഴയാണ് ഈ പ്രദേശങ്ങളിൽ ലഭിച്ചത്. ഇരുരാജ്യങ്ങളും ഊർജിതമായ രക്ഷാപ്രവർത്തനമാണ് നടത്തിവരുന്നത്.
















