എളമക്കരയിലെ മാധവനിവാസ് മോഹന്‍ജിയെക്കൂടാതെ പൂര്‍ണമാകുന്നില്ല. മാധവനിവാസിലെത്തുന്നവര്‍ ഇന്നും പ്രതീക്ഷിക്കുന്ന മുഖവും സ്‌നേഹവും ശബ്ദംപോലും മോഹന്‍ജിയുടേതാണ്. വരുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉത്‌സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ജി നമ്മെ പിരിഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്.
ഞാന്‍ കാര്യാലയപ്രമുഖായി ചുമതലയേല്‍ക്കുന്ന സമയത്ത് മോഹന്‍ജി എന്റെ കൈയില്‍ കുറെ മിഠായികള്‍ തന്നു. എന്നിട്ട് പറഞ്ഞു: ”ഇവിടെ ധാരാളം കുട്ടികള്‍ വരും. അവര്‍ക്ക് കൊടുക്കണം.” മറ്റ് കാര്യങ്ങള്‍ ഒന്നുംതന്നെ പറഞ്ഞതുമില്ല. കാര്യാലയമെന്നാല്‍ സംഘടനയിലെ ചുമതലപ്പെട്ടവരുടെ യാത്രകള്‍ക്കും വിശ്രമത്തിനും സഘടനാകാര്യങ്ങള്‍ക്കും അപ്പുറം ഒരു നാടിന്റെ ഒരു ജനകീയകേന്ദ്രവും ഇവിടെ വരുന്നവരുടെയെല്ലാം സ്വന്തവുമായി തോന്നി.
മോഹന്‍ജിയുടെ ജീവിതത്തിന്റെ അവസാനനിമിഷംവരെ അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും സന്ദേശവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടായിരുന്നു. ആരോഗ്യനില അവശതയിലെത്തി ഒരുഭാഗം തളര്‍ന്ന് ആശുപത്രിയിലായി. ചെറിയൊരു ബോധം വീണനേരം ചോദിച്ചു: ”എനിക്കിനി എഴുന്നേല്‍ക്കാനാകുമോ?” എല്ലാ വിഷമങ്ങളും മനസ്സില്‍വച്ച് ഞാന്‍ പറഞ്ഞു. ”ഈ ഡ്രിപ്പ് കഴിഞ്ഞാല്‍ രണ്ട് ദിവസംകൊണ്ട് നേരെയാകും.” മോഹന്‍ജി ഒന്നുചിരിച്ചു. സത്യത്തില്‍ ഗീതാകാരന്‍ പറഞ്ഞ സ്ഥിതപ്രജ്ഞയോഗി. അവിടെ ഒന്നും മറച്ചുവെക്കേണ്ടതില്ല.
യാഥാര്‍ത്ഥ്യത്തെ മൂടിവെക്കേണ്ടതില്ല. മൂന്നുമണിക്കൂര്‍ മുന്‍പ് സായംശാഖയില്‍ ഒരുമിച്ചുചൊല്ലിയ പ്രാര്‍ത്ഥനയുടെ നേരനുഭവം. മോഹന്‍ജിയുടെ എല്ലാം അറിഞ്ഞുകൊണ്ടുള്ള ആ ചോദ്യം ജൂണ്‍ മൂന്നാം തീയതി വൈകിട്ട് ഒമ്പതുമണിയോടെ അപ്രസക്തമായി.
ഇന്നും മാധവനിവാസില്‍ എത്തുന്നവര്‍ ആ മുഖം ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. മോഹന്‍ജിയുടെ സമ്പാദ്യങ്ങള്‍ ഒരു നിഷ്‌കാമകര്‍മ്മയോഗിയുടേതുതന്നെയായിരുന്നു. ഒരു കാലന്‍കുട, വടി, വാച്ച്, ടോര്‍ച്ച്, പഴങ്ങള്‍ മുറിക്കുന്ന ചെറിയൊരു കത്തി, ഒരു ജോഡി ഗണവേഷം, കുറെ കഥാപുസ്തകങ്ങള്‍… ലളിതവും ഗംഭീരവുമായ ജീവിതശൈലി. സരസ്വതീ വിദ്യാനികേതന്‍ വിദ്യാലയത്തിന്റെ വളര്‍ച്ച അദ്ദേഹത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പമായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഗോശാലക്കു മുന്നിലൂടെ പോകുമ്പോള്‍ പറയും ‘അതാ മോഹന്‍ജിയുടെ പശുക്കിടാവ്!’ മോഹന്‍ജിയുടെ പശുക്കള്‍ക്ക് ചപ്പാത്തിയും തീറ്റയുമായി കുട്ടികള്‍ വീണ്ടും അവധികഴിഞ്ഞെത്തിത്തുടങ്ങി.
മാധവനിവാസ് മോഹന്‍ജിയോടൊപ്പമല്ലാതെ അവര്‍ക്ക് കാണാന്‍ സാധ്യമല്ലാത്തവിധം സ്‌നേഹവും സാന്നിധ്യവും നിറഞ്ഞുനിന്നിരുന്നു. സാമൂഹ്യ, സാമുദായിക, ഉദ്യോഗ നേതൃത്വങ്ങളിലുള്ളവര്‍ ഇന്നും മോഹന്‍ജി തങ്ങള്‍ക്കിടയിലുള്ളതായി കരുതുന്നു.
വിശാലമായ ഒരു പ്രവര്‍ത്തനകേന്ദ്രം ശാന്തമായി ഏകോപിപ്പിച്ചുകൊണ്ട് തന്റെ കര്‍ത്തവ്യങ്ങള്‍ തെല്ലും പരിഭവമില്ലാതെ അക്ഷോഭ്യനായി, മാതൃകാപരമായി നാല് പതിറ്റാണ്ടോളം നിര്‍വഹിച്ച മോഹന്‍ജിയില്‍ മൗനതപസ്വിയായ സ്വയംസേവകനെ നമുക്കു കാണാം.
പുതിയ ലോകത്ത് പുതിയ കാര്യങ്ങളുടെ തിരക്കിലും മോഹന്‍ജിയുടെ ജീവിതശൈലി അറിഞ്ഞവര്‍ക്കും ലളിതവും ദൃഢവുമായ ആ കര്‍മപഥത്തിലൂടെ ചരിക്കാനാകും.
















