മിലാന്‍: സ്‌പെയിനിലെ മാഡ്രിഡും ഇറ്റലിയിലെ മിലാനും തമ്മില്‍ അകലമേറെയുണ്ട്. യൂറോപ്പിലെ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ പ്രധാന നഗരങ്ങള്‍. എന്നാല്‍, കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ സമാനതകളേറെയുണ്ട് ഈ രണ്ട് നഗരങ്ങള്‍ക്ക്. യൂറോപ്യന്‍ ഫുട്‌ബോളിലെയെന്നല്ല, ലോക ഫുട്‌ബോളിലെ തന്ന പ്രബലമായ നാലു ടീമുകള്‍ ഈ നഗരങ്ങളില്‍ നിന്ന്. മാഡ്രിഡിന്റെ റയലും അത്‌ലറ്റികോയും മിലാന്റെ എസി മിലാനും ഇന്ററും. എന്നാല്‍, ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.15ന് എസി മിലാന്റെ സാന്‍ സിറോ ചരിത്രത്തിലേക്ക് കണ്ണയ്‌ക്കുന്നത് മറ്റൊരു രാജകീയ പോരാട്ടത്തിന്റെ പേരില്‍. മാഡ്രിഡിലെ വൈരികള്‍ റയലും അത്‌ലറ്റികോയും മുഖാമുഖമെത്തുന്നു. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ചക്രവര്‍ത്തി പദത്തിന് അവകാശവാദവുമായി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഇതു രണ്ടാം തവണയാണ് റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും കൊമ്പുകോര്‍ക്കുമ്പോള്‍ മാഡ്രിഡും മിലാനും മാത്രമല്ല യൂറോപ്പ് ഒന്നാകെ ഈ ഇറ്റാലിയന്‍ നഗരത്തിലേക്കാണ്. 2014ലെ ആദ്യ അങ്കത്തില്‍ റയല്‍ ചിരിച്ചു.
സ്പാനിഷ് ലീഗിലെ കണക്കെടുത്താല്‍ അത്‌ലറ്റികോയ്‌ക്ക് നേരിയ മുന്‍തൂക്കം. കഴിഞ്ഞ രണ്ടു നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒരു സമനിലയും ഒരു ജയവുമുണ്ട് അത്‌ലറ്റികോയ്‌ക്ക്. എന്നാല്‍, നിര്‍ണായകഘട്ടങ്ങളില്‍ കാലിടറുകയെന്ന പതിവ് ഇത്തവണയും അവര്‍ തുടര്‍ന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടീം, അവസാന കളികളില്‍ തോറ്റ് മൂന്നാമതായി. നിര്‍ണായകഘട്ടത്തില്‍ മികച്ച പ്രകടനം നടത്തി റയല്‍ മാഡ്രിഡ് അവസാനം കിരീട പ്രതീക്ഷയിലേക്കും ഒടുവില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണയ്‌ക്കു പിന്നില്‍ രണ്ടാമതും ഫിനിഷ് ചെയ്തു.
യൂറോപ്യന്‍ പോരാട്ടങ്ങളില്‍ എന്നും കരുത്തു തെളിയിച്ചിട്ടുണ്ട് റയല്‍. 2014 ഫൈനലില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, അവസാനം വരെ മുന്നിട്ടുനിന്നു അത്‌ലറ്റികോ. ഇഞ്ചുറി ടൈമില്‍ നായകന്‍ സെര്‍ജിയോ റാമോസിലൂടെ സമനില നേടി, അധിക സമയത്ത് തുടരെ ഗോളുകള്‍ വര്‍ഷിച്ച് കിരീടവുമായി മടങ്ങി റയല്‍. അതിന്റെ കണക്കു തീര്‍ക്കുകയാകും ഡീഗോ സിമിയോണിയുടെ അത്‌ലറ്റികോയുടെ ലക്ഷ്യം. അന്ന് കൈവിട്ടത് തിരികെപ്പിടിക്കാന്‍ സിമിയോണിക്ക് ഏറെ വ്യഗ്രയതുണ്ടാകും. എന്നാല്‍, കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കിരീടം സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തിയെന്ന നേട്ടത്തിലേക്ക് സിനദിന്‍ സിദാന് ജയം മാത്രമേ തുണയാകു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെന്ന സൂപ്പര്‍ താരം പരിക്കിന്റെ ആകുലതകളില്‍നിന്ന് മുക്തമായത് റയലിനെ ഏറെ ആശ്വസിപ്പിക്കുന്നു. കെയ്‌ലര്‍ നവാസ് കാവല്‍ നില്‍ക്കുന്ന വലയില്‍ തുടങ്ങുന്നു റയലിന്റെ കരുത്ത്. പ്രതിരോധത്തില്‍ നായകന്‍ സെര്‍ജിയോ റാമോസ്, പെപ്പെ എന്നിവര്‍ കുന്തമുനകള്‍. പരിക്കേറ്റ ഫ്രഞ്ച് താരം റാഫേല്‍ വരാനെയ്‌ക്ക് കളിക്കാനാകത്തത് തിരിച്ചടി. എങ്കിലും ഡനിലോ, ഡാനിയല്‍ കര്‍വാജല്‍, മാഴ്‌സലോ തുടങ്ങിയവരുണ്ട്. ഇസ്‌കോ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ജയിംസ് റോഡ്രിഗസ്, ജെസെ, കാസിമറോ എന്നിവരടങ്ങുന്ന മധ്യനിരയും സമ്പന്നം. വെയ്ല്‍സ് സൂപ്പര്‍ താരം ഗരത് ബെയ്ല്‍ ടീം ലിസ്റ്റില്‍ മധ്യനിരയിലെങ്കിലും മുന്നേറ്റത്തിലാകും അണിനിരക്കുക. കരിം ബെന്‍സമയും ക്രിസ്റ്റ്യാനോയുമാകും മുന്നേത്തിലുണ്ടാകുക. ലൂക്കാസ് വാസ്‌ക്വെസ്, ഡയസ് തുടങ്ങിയവരെയും പരീക്ഷിക്കാനാകും സിദാന്.
പ്രതിരോധ കരുത്തിലാണ് അത്‌ലറ്റികോ ഇതുവരെ മുന്നേറിയത്. ഒരിടപോലും നല്‍കാത്ത പ്രതിരോധത്തിനൊപ്പം എതിരാളിയുടെ പഴുതിലൂടെ കയറി ഗോള്‍ നേടുന്ന മുന്നേറ്റവും അത്‌ലറ്റികോയെ കരുത്തരാക്കുന്നു. ഒബ്ലെയ്‌ക്ക് കാക്കുന്ന വലയ്‌ക്കു മുന്നില്‍ ഡീഗോ ഗോഡിന്‍, ഹെര്‍ണാണ്ടസ്, ഗാമെസ്, ഫിലിപ്പ് ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവര്‍ പ്രതിരോധത്തില്‍. കോകെ, സൗള്‍, ഫെര്‍ണാണ്ടസ്, തിയാഗോ, ഒലിവര്‍ ടോറസ് തുടങ്ങിയവര്‍ മധ്യനിരയിലും ഫെര്‍ണാണ്ടോ ടോറസ്, അന്റോണിയോ ഗ്രീസ്മന്‍, ഏയ്ഞ്ചല്‍ കൊറയ എന്നിവര്‍ മുന്നേറ്റത്തിലും കരുത്താകും.
ഗ്രീസ്മന്നിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ അത്‌ലറ്റികോയുടെ മുന്നേറ്റത്തിനു പിന്നില്‍. ഇതിനു തുണയായി ടോറസും. അന്തിമ ഇലവനെക്കുറിച്ചുള്ള ധാരണകള്‍ വ്യക്തമാക്കിയിട്ടില്ല സിമിയോണി. ആരു ജയിച്ചാലും തത്കാലം യൂറോപ്യന്‍ ഫുട്‌ബോളിന്റെ അമരത്ത് സ്‌പെയിനിന്റെ ജൈത്രയാത്ര തുടരും.
















