ജിഷമാര്‍ ഉണ്ടാകാതിരിക്കാന്‍ നാമെന്തുചെയ്തു? എല്ലാ ജീവജാലങ്ങളിലും ആണ്-പെണ് വിഭാഗങ്ങളുണ്ടെന്ന് നാം പാഠപുസ്തകങ്ങളില്‍ പഠിച്ചു. അപ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി മനുഷ്യന് മാത്രം എന്താണ് പ്രത്യേകത? മനുഷ്യരും അടിസ്ഥാനപരമായി ഒരു ‘ജീവി’ മാത്രമാണല്ലോ.
ആ മനുഷ്യന് ആന്തരികമായി വികസിച്ചു. അഥവാ മനോവികാസം നേടി. അപ്പോള്‍ മൃഗത്തിന്റെ ഒറ്റപ്പെട്ട അവസ്ഥയില്‍നിന്ന് കൂടുതല്‍ കൂടുതല്‍ സഹജീവികളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ഉള്‍ക്കൊള്ളലിന്റെ അളവ് വര്‍ദ്ധിച്ചതനുസരിച്ച് സംസ്ക്കാരവും വളര്‍ന്നു. അത്തരം വികാസപരിണാമങ്ങള്‍ക്കിടയില്‍ ഭാരതീയ ഋഷി പറഞ്ഞു മുഴുപ്രപഞ്ചവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന്. ഒന്നിന്റെ ചലനം മറ്റൊന്നിനെ നല്ലതായോ തീയതായോ ബാധിക്കും. അതുകൊണ്ട് പരസ്പരതയുടെ തത്വത്തില്‍ ജീവിക്കണം. ആ പരസ്പരത എന്തെന്ന് ബോധ്യപ്പെടുത്താന്‍ വ്യത്യസ്ത അവസ്ഥകളെ വിശദീകരിച്ചു. അത്തരം വിവിധ അവസ്ഥകള്‍ ഇല്ലെങ്കില്‍ പിന്നെ സ്ത്രീ പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിമാത്രം; അവള്‍ക്കു സഹവസിക്കാവുന്ന ഇണയായി പുരുഷനും.
എന്നാല്‍ സംസ്കാരത്തിന്റെ വികാസദശയില്‍ ഒരു സ്ഥാപനത്തെ നമ്മുടെ മുന്നില്‍ ഋഷി അവതരിപ്പിച്ചു; കുടുംബം. ഭാരതത്തിലേതുപോലെ കുടുംബ സങ്കല്പം വികസിച്ച ഒരു ജനസമൂഹം ലോകത്തില്‍ വേറെയില്ല. കുടുംബ ബന്ധത്തിന്റെ പശ്ചാത്തലമായാല്‍ സ്ത്രീയും പുരുഷനും എന്നുള്ളതു മാറുന്നു. ധര്‍മ്മത്തിന്റെ സാന്നിധ്യം അവിടം മുതലാണ് ആരംഭിക്കുന്നത്. ഒരു കുടുംബത്തില്‍ സ്ത്രീക്കും പുരുഷനും പല മുഖങ്ങളുണ്ട്; ധര്‍മ്മങ്ങളുണ്ട്. സ്ത്രീ മക്കളുടെ മുന്നില്‍ മാതാവാണ്. മാതാപിതാക്കളുടെ മുന്നില്‍ മകളാണ്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യയാണ്. സഹോദരന്റെ മുന്നില്‍ സഹോദരിയാണ്. അതുപോലെ പുരുഷനും. അച്ഛനാണ്, മകനാണ്, സഹോദരനാണ്, ഭര്‍ത്താവാണ്. ഓരോരുത്തരോടുമുള്ള സമീപനവും പെരുമാറ്റവും ഒന്നുപോലെയല്ല. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും ധര്‍മ്മത്തിന്റെ ചരടില്‍ ബന്ധിച്ചു. മാതൃധര്‍മ്മം, പിതൃധര്‍മ്മം, പുത്രധര്‍മ്മം, ഭ്രാതൃധര്‍മ്മം, ഭര്‍തൃധര്‍മ്മം, ഭാര്യാധര്‍മ്മം എന്നിങ്ങനെ ഒരേ ആളിനുതന്നെ ധര്‍മ്മം പലതായി. ഒരേ വ്യക്തിതന്നെ വ്യത്യസ്ത മാനസികാവസ്ഥയില്‍ പെരുമാറുന്നു. ഈ വ്യത്യസ്ത ധര്‍മ്മങ്ങള്‍ പ്രായോഗികമാക്കാനാണ് ധര്‍മ്മത്തിന്റെ സ്വയം നിയന്ത്രണപാഠങ്ങള് ശീലിപ്പിക്കുന്നത്.
ധര്‍മ്മത്തിന്റെ ഈ പാഠങ്ങള്‍ എടുത്തുകളയുകയോ വിലമതിക്കാതാവുകയോ ചെയ്താല്‍ പിന്നെ വെറും ആണും പെണ്ണും മാത്രം.മനോവികാസത്തോടൊപ്പം ബുദ്ധിയും വികസിച്ച മനുഷ്യന് ഭൗതികമായി വളരെ മുന്നേറി. സുഖഭോഗങ്ങള്‍ വര്‍ദ്ധിച്ചു. സ്വാതന്ത്ര്യം പെരുകി. മനുഷ്യസ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ പുതിയ പുതിയ നിയമങ്ങളുണ്ടായി. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിയമങ്ങളുള്ളത് മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായിരിക്കണം. അതിനിടയില്‍ ഒന്നു സംഭവിച്ചുകൊണ്ടിരുന്നത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നു കരുതേണ്ടിയിരിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനിടയില്‍ സമൂഹത്തിന്റെ അസ്തിത്വം ചര്‍ച്ചചെയ്യപ്പെടാതെപോയി.
സമൂഹമായി ജനങ്ങളെ കോര്ത്തുനിര്ത്തിയിരുന്ന ഘടകങ്ങള്‍ അവഗണിക്കപ്പെട്ടു. പരിഷ്കാരത്തിന്റെ വേലിയേറ്റത്തെ തടസ്സപ്പെടുത്തുന്ന കന്മതിലുകളായി സാമൂഹിക ബന്ധങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു. അത്തരം വേലികള്‍ പൊളിച്ചെറിയേണ്ടതാണെന്ന വാദം എവിടെയും മുഴങ്ങിക്കേട്ടു.സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളും ഈ വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായിരുന്നുവല്ലോ. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത സദാചാരമൂല്യങ്ങളെ ‘കപടം’ എന്ന വിശേഷണത്തില്‍ കുടുക്കി വ്യക്തിയെ നാം മോചിപ്പിച്ചു.
ധര്‍മ്മം സ്വയം നിയന്ത്രണമാണ്. നിയമം ബാഹ്യനിയന്ത്രണവും. നിയമം മാത്രം ചര്‍ച്ചചെയ്യുന്നിടത്ത് ആത്മനിയന്ത്രണമെന്ന സംസ്കാരം അനാവശ്യമായിത്തീരുന്നു. സ്വയം നിയന്ത്രണ ശീലത്തെയാണല്ലോ ധര്‍മ്മമെന്നു പഠിപ്പിച്ചത്. പുതിയ വിദ്യാഭ്യാസത്തില്‍ ധര്‍മ്മം അനാവശ്യമെന്നു വിശദീകരിച്ചപ്പോള്‍ സമൂഹസുരക്ഷക്ക് പിന്നെ ബാക്കിയുള്ളത് നിയമങ്ങള്‍ മാത്രമാണ്. നിയമസംവിധാനത്തെക്കുറിച്ച് അറിവുള്ള നിരീക്ഷകന്മാര് പറഞ്ഞുവച്ചിട്ടുള്ളത് അത് ചെറുമത്സ്യങ്ങള്ക്കുള്ളതാണെന്നാണ്. വന്‍സ്രാവുകള്‍ വലഭേദിച്ച് രക്ഷപെടും. നമ്മുടെ രാജ്യത്തെ അനുഭവം നൂറുശതമാനവും അതിനെ ബോധ്യപ്പെടുത്തും.
സാമൂഹികബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍, ധാര്‍മ്മിക സദാചാരമൂല്യങ്ങളുടെ അഭാവത്തില്‍ മനുഷ്യന് വെറും മൃഗം മാത്രം. അതിന്റെ അനുഭവങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
സമൂഹത്തില്‍ എപ്പോഴും രണ്ടുതരം ആള്ക്കാര് ഉണ്ടാകും; സദാചാരബോധമുള്ളവരും ഇല്ലാത്തവരും. മൂല്യബോധമില്ലാത്തവരെ നിയന്ത്രിക്കാനാണ് നിയമം. നിയമത്തിന്റെ അളവുകൂടുന്നതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. ധാര്‍മ്മികത വളര്‍ത്തലാണ് പ്രധാനം. കുറ്റവാസനകളുള്ളവരെയും ഉണ്ടായിക്കൊണ്ടിരിക്കുന്നവരെയും നിയന്ത്രിക്കാന്‍ കര്‍ക്കശമായ നിയമം വേണം. ഒപ്പം കുറ്റവാസനകള്‍ നിയന്ത്രിക്കാനും സദാചാര ജീവിതം നയിക്കാനുമുള്ള സംസ്ക്കാരം പകര്ന്നുനല്കുന്ന ശിക്ഷണവും ആവശ്യം. നിയമം മാത്രം ചര്‍ച്ചചെയ്യുന്ന സമൂഹം സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.
പുരോഗമനത്തിന്റെ പേരില്‍ നാം ഉപേക്ഷിച്ച ധാര്‍മ്മികതയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ? ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത വ്യക്ത്യധിഷ്ഠിത ജീവിതത്തിനു പകരം പരസ്പരം സംരക്ഷിക്കുന്ന ധര്മ്മാധിഷ്ഠിത ജീവിതം പുനരവതരിപ്പിക്കാന്‍ കഴിയുമോ?
അതു കഴിയണമെങ്കില്‍ ധര്‍മ്മവും മതവും ഒന്നാണെന്ന മൂഢധാരണ തിരുത്തണം. പരിഷ്കാരത്തിന്റെ പേരില്‍ നാം കുഴിതോണ്ടിയത് സ്വന്തം നിലപാടുതറതന്നെയാണെന്ന തിരിച്ചറിവുണ്ടാകണം. ധാര്‍മ്മികതയും സദാചാരവും പുനഃസ്ഥാപിക്കപ്പെടണം. അല്ലെങ്കില്‍ നിയമങ്ങളുടെ എണ്ണം കൂടുമ്പോഴും ജിഷമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: