ന്യൂദല്‍ഹി: ജെഎന്‍യുവിലെ വിവാദമായ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ കനയ്യയും കൂട്ടരും ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നതിന് ഒടുവില്‍ ശാസ്ത്രീയ സ്ഥിരീകരണം. അനുസ്മരണ റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെ നാലു വീഡിയോകള്‍ വ്യാജമല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ തെളിഞ്ഞു. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ ് ജെ എന്‍ യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ റാലി നടത്തിയത്. തുടര്‍ന്ന് അനുസ്മരണത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആസാദ് കശ്മീരിനെ അനുകൂലിച്ചും മുന്നേറിയ റാലിയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളികളും മുഴങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം വ്യാജമാണെന്നായിരുന്നു ദല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഫോറന്‍സിക് പരിശോധനയ്‌ക്കു ശേഷം പുറത്തുവിട്ടത്. വ്യാജ വീഡിയോ ഉണ്ടാക്കിയെന്നും അത് എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിയാണു നിര്‍മ്മിച്ചതെന്നും മറ്റുമായിരുന്നു പ്രചാരണം. പല മാധ്യമങ്ങളും അത് വാര്‍ത്തയാക്കി.
കനയ്യയ്‌ക്കും മറ്റും കോടതി ജാമ്യം നല്‍കിയത് ഈ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ പുതിയ ആധികാരിക വിവരത്തോടെ കേസില്‍ കനയ്യയ്‌ക്കും കൂട്ടര്‍ക്കും എതിരേയുള്ള കേസില്‍ അവരുടെ വാദങ്ങള്‍ക്കെതിരായ തെളിവുണ്ടാകുമെന്ന് ഉറപ്പായി. ‘നിങ്ങള്‍ എത്ര അഫ്‌സല്‍ ഗുരുക്കന്മാരെ കൊന്നാലും ഓരോ വീട്ടിലും അഫ്‌സല്‍മാര്‍ ജനിക്കും’, ‘പാക്കിസ്ഥാന്‍ സിന്ദാബാദ്, കശ്മീര്‍ മാംഗേ ആസാദി, ലഡ്കര്‍ ലേംഗേ ആസാദി(യുദ്ധം ചെയ്ത് കശ്മീരിന് സ്വാതന്ത്ര്യം നേടിനല്‍കും)’, ‘കശ്മീര്‍ കീ ആസാദി തക് ജംഗ് രഹേംഗി’, ‘അഫ്‌സല്‍ കീ ഹത്യാ നഹീം സേഹംഗേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജെഎന്‍യുവില്‍ അന്ന് ഉയര്‍ന്നത്.
















