ന്യൂദല്‍ഹി: നിലവാരം കുറഞ്ഞ ഉരുക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണടാങ്കറുകള്‍ നാവികസേനയ്‌ക്ക് വാങ്ങിയ എ. കെ ആന്റണിയുടെ 2009ലെ കരാര്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. നിലവാരം കുറഞ്ഞ സ്റ്റീല്‍ ഉപയോഗിച്ച് ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിച്ച എണ്ണടാങ്കറുകള്‍ വാങ്ങിയതാണ് പുറത്തുവന്നത്. കോടികളുടെ ക്രമക്കേട് നടന്നെന്ന് വ്യോമസേനാ മേധാവി തന്നെ വെളിപ്പെടുത്തിയ സംഭവത്തിന്മേല്‍ കേന്ദ്രപ്രതിരോധമന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഹെലിക്കോപ്റ്റര്‍ അഴിമതിയേക്കാള്‍ വലിയ അഴിമതിയാണ് എണ്ണടാങ്കറുകള്‍ വാങ്ങിയതില്‍ നടന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍കന്റേരിക്ക് വഴിവിട്ട നടപടികളിലൂടെ നല്‍കിയ കരാറിന്മേലാണ് വലിയ സംശയങ്ങളുയര്‍ന്നിരിക്കുന്നത്. 2010ല്‍ സിഎജി റിപ്പോര്‍ട്ടില്‍ വലിയ വിമര്‍ശനം കരാറിനെപ്പറ്റി ഉണ്ടായിട്ടുണ്ട്. വാങ്ങിയ രണ്ട് എണ്ണ ടാങ്കറുകളും രണ്ടുമൂന്നുവര്‍ഷത്തിനകം തന്നെ കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഐഎന്‍എസ് ദീപക്, ഐഎന്‍എസ് ശക്തി തുടങ്ങിയ രണ്ട് എണ്ണ ടാങ്കറുകളാണ് നിലവാരമില്ലാത്ത ഉരുക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തിയത്.
2011 ജനുവരി 21ന് ഐഎന്‍എസ് ദീപക്കും 2011 ഒക്ടോബര്‍ 1ന് ഐഎന്‍എസ് ശക്തിയും പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി കമ്മീഷന്‍ ചെയ്തതാണ്. എന്നാല്‍ ഇവയുടെ പലഭാഗങ്ങളും ദ്രവിച്ചു തുടങ്ങി. ഐഎന്‍എസ് വിക്രമാദിത്യയ്‌ക്കൊപ്പം റഷ്യയില്‍ നിന്നും യാത്രതിരിച്ച രണ്ടു എണ്ണ ടാങ്കറുകളും കേടുപാടുകളോടെയാണ് ഭാരത തീരമണഞ്ഞത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ടാങ്കറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്ന വാദമുയര്‍ന്നെങ്കിലും നിലവാരമില്ലാത്ത ഉരുക്കാണ് ടാങ്കറുകളുടെ പ്രധാന പ്രശ്‌നമെന്ന് നാവികസേന അന്വേഷണത്തില്‍ കണ്ടെത്തി. ആയുധ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉയര്‍ന്ന തരം ഉരുക്കിന് പകരം വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഉരുക്ക് ഉപയോഗിച്ചാണ് എണ്ണ ടാങ്കറുകള്‍ നിര്‍മ്മിച്ചത്.
ഭാരത പ്രതിരോധരംഗത്തെ ഏറ്റവും വേഗത്തിലുള്ള ഏറ്റെടുക്കല്‍ നടപടികളാണ് രണ്ട് എണ്ണടാങ്കറുകള്‍ വാങ്ങിയതിലൂടെ ചെയ്തതെന്ന് എ.കെ ആന്റണി അക്കാലത്ത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിലവാരമില്ലാത്ത ടാങ്കറുകള്‍ വില്‍ക്കാന്‍ ഇറ്റാലിയന്‍ കമ്പനിക്ക് ആരാണ് സഹായം നല്‍കിയെന്നത് സംബന്ധിച്ച അന്വേഷണമാണ് പ്രതിരോധമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ടാങ്കറുകള്‍ നിലവാരമില്ലാത്തതാണെന്ന് അക്കാലത്ത് തന്നെ ചില നാവിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും എ.കെ ആന്റണി അക്കാര്യം അവഗണിച്ചു.
റഷ്യ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ ടെണ്ടറുകള്‍ സമര്‍പ്പിച്ചെങ്കിലും ഇറ്റാലിയന്‍ കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. നിലവാരമുള്ള സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണ ടാങ്കറുകള്‍ റഷ്യയ്‌ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതു മറച്ചുവെച്ച് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍കാന്റേരിക്ക് പ്രതിരോധമന്ത്രാലയം കരാര്‍ നല്‍കി. ഇതില്‍ അപാകതയുണ്ടെന്ന് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് വെളിപ്പെടുത്തിയത്.
അറ്റ്‌ലാന്റിക് മുറിച്ചുകടക്കുമ്പോള്‍ ഐഎന്‍എസ് ദീപകിന് മാരകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഉരുക്കുപയോഗിച്ച് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലെന്ന് അഡ്മിറല്‍ രാജ മേനോനും പ്രതികരിച്ചിട്ടുണ്ട്.
തുടര്‍ക്കഥയായ നാവിക ദുരന്തങ്ങള്‍
മതിയായ അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്ന് 2013 ആഗസ്ത് 14ന് മുംബൈ തീരത്ത് അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിലെ സ്‌ഫോടനത്തില്‍ 18 നാവികര്‍ കൊല്ലപ്പെട്ടു. സപ്തംബറില്‍ രാജ്യത്തിന്റെ ഏക വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിനും സാങ്കേതിക തകരാര്‍ മൂലം തീപിടുത്തമുണ്ടായി. ഡിസംബര്‍ 4ന് ഐഎന്‍എസ് കൊങ്കണിന് വിശാഖപട്ടണത്ത് തീപിടിച്ചതും ഡിസംബര്‍ 23ന് ഐഎന്‍എസ് തല്‍വാറുമായി മീന്‍പിടുത്ത ബോട്ട് ഇടിച്ചതും ദുരന്തങ്ങളായി.
2014 ജനുവരിയില്‍ ഐഎന്‍എസ് വിപുലില്‍ ദ്വാരം കണ്ടെത്തിയിരുന്നു. ജനുവരി 17ന് ഐഎന്‍എസ് സിന്ധുഘോഷ് വേലിയിറക്ക സമയത്ത് മുംബൈ തുറമുഖത്ത് അടിത്തട്ടിലിടിച്ച സംഭവവും ഐഎന്‍എസ് ബേത്വയെ അജ്ഞാത വസ്തു ഇടിച്ചതും ഐഎന്‍എസ് തര്‍ക്കഷ് ജെട്ടിയില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചതും നാവികസേനയ്‌ക്ക് തിരിച്ചടിയായി. ഫെബ്രുവരി 3ന് ഐഎന്‍എസ് ഐരാവതിന്റെ പ്രൊപ്പല്ലര്‍ തകരാറിലായി.
മതിയായ അറ്റകുറ്റപ്പണികള്‍ നടത്താതെ നാവികസേനയുടെ ശക്തി ക്ഷയിപ്പിച്ചതിന്റെ പ്രധാന കാരണക്കാരന്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ്.
















