Categories: Cricket

സണ്‍റൈസേഴ്‌സിന്റെ കുതിപ്പിന് വിരാമം

Published by

ഹൈദരാബാദ്: മലയാളി താരം സഞ്ജു വി. സാംസന്റെയും റിഷഭ് പാന്തിന്റെയും പ്രകടനത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് ദല്‍ഹി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 150 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജുവും 26 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സെടുത്ത റിഷഭ് പാന്തും ചേര്‍ന്നാണ് ഡെയര്‍ ഡെവിള്‍സിനെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഡെയര്‍ ഡെവിള്‍സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പരാജയപ്പെട്ടെങ്കിലും 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതിനിടെ ഐപിഎല്‍ റണ്‍വേട്ടയില്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു വി. സാംസണ്‍ 1000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സഞ്ജു തന്നെ. വിരാട് കോഹ്‌ലിയെയാണ് സഞ്ജു മറികടന്നത്. ദല്‍ഹിക്ക് വിജയം സമ്മാനിച്ച സിക്‌സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടത്. തന്റെ 48-ാം ഐപിഎല്‍ മത്സരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 26 പന്തില്‍ രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജു റണ്‍നേട്ടം 1004ല്‍ എത്തിച്ചു. അഞ്ച് അര്‍ദ്ധസെഞ്ചുറികള്‍ ഉള്‍പ്പെടെ നാലു സീസണുകളിലായാണ് സഞ്ജു 1000 റണ്‍സ് നേട്ടം പിന്നിട്ടത്. കഴിഞ്ഞ സീസണില്‍ നേടിയ 76 റണ്‍സാണ് ഐപിഎലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 48 മല്‍സരങ്ങളില്‍നിന്ന് 25.74 ശരാശരിയിലാണ് സഞ്ജു 1000 കടന്നത്. ഐപിഎലില്‍ കളിച്ച സീസണിലെല്ലാം 200 റണ്‍സ് പിന്നിട്ടുവെന്ന നേട്ടവും സഞ്ജുവിന് സ്വന്തം. ഈ വര്‍ഷത്തെ ലേലത്തില്‍ 4.20 കോടി രൂപ മുടക്കിയാണ് ദ്രാവിഡ് സഞ്ജുവിനെ ദല്‍ഹി നിരയിലെത്തിച്ചത്.

സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 3000 റണ്‍സും പിന്നിട്ടു. ക്രിസ് ഗെയിലിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരമാണ് വാര്‍ണര്‍. 94 കളികളില്‍ നിന്നാണ് വാര്‍ണര്‍ നേട്ടം സ്വന്തമാക്കിയത്. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ആറ് റണ്‍സ് നേടിയപ്പോള്‍ വാര്‍ണര്‍ നാഴികക്കല്ല് പിന്നിട്ടു. 3040 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയിട്ടുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by