തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ എവിടെയാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, പരസ്യ ചര്‍ച്ചക്ക് തയ്യാറാകണം. മുഖ്യമന്ത്രിക്ക് ഹിന്ദി അറിയില്ലെങ്കില്‍ പരിശീലകരെ വെച്ച് അഭ്യസിക്കണം, കുമ്മനം പരിഹസിച്ചു.
പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതായി തെളിയിക്കാന്‍ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണ്ണറെ സമീപിക്കും. യൂണിസെഫ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ പല ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും പരിതാപകരമാണെന്ന് വ്യക്തമാക്കിയതാണ്. 2013 ല്‍ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന് അട്ടപ്പാടി സൊമാലിയയാണെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. സിപിഎം സഹയാത്രികനായ ഡോ. ബി. ഇക്ബാല്‍ എഴുതിയ ലേഖനങ്ങളിലും വയനാട് ഡെപ്യൂട്ടി കളക്ടറായിരുന്ന കെ. പാനൂര്‍ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിലും അട്ടപ്പാടിയെ സൊമാലിയയോട് ഉപമിച്ചിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അപമാനം ഇപ്പോള്‍ തോന്നുന്നത് തെരഞ്ഞെടുപ്പായതു കൊണ്ട് മാത്രമാണ്.
വിഎസിനെതിരെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കേസ് കൊടുക്കാത്തത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണം സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയാണ്. മനുഷ്യസ്നേഹിയായ നരേന്ദ്ര മോദി ആദിവാസികളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിച്ചത്. ഈ സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ആ ജാള്യം മറയ്ക്കാനാണ് ഇരു കൂട്ടരും മോദിക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: