ശാസ്ത്രപഠനാനന്തരം ചിന്മയാനന്ദസ്വാമികള്‍ ഈ അറിവ് സാധാരണക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനാണ് ആഗ്രഹിച്ചത്. തപോവനം സ്വാമികള്‍ അറിവ് നേടണമെന്നുള്ളവന്‍ അതിനുവേണ്ടി സ്വയം ആചാര്യനെ തേടിയെത്തണം എന്ന സിദ്ധാന്തക്കാരനായിരുന്നു. പക്ഷേ ശിഷ്യന്‍ ഇത് പൊതുജനങ്ങളില്‍ പ്രചരിപ്പിക്കേണ്ട ആവശ്യകത ഗുരുവിനെ ബോധിപ്പിക്കുന്നതില്‍ വിജയിച്ചു. അങ്ങനെ ഗുരുവിന്റെഅനുമതിയോടെ തന്നെ ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ചെറിയ ചെറിയ യജ്ഞങ്ങള്‍ ആരംഭിച്ചു.
ആദ്യത്തെ യജ്ഞം പൂനൈയിലായിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ ആദ്യ ദിവസം സദസ്സിലുണ്ടായിരുന്നുള്ളൂ. ഇത് ക്രമേണ കൂടി യജ്ഞം വമ്പിച്ച വിജയമായി. പിന്നീട് നടന്ന സ്വാമികളുടെ യജ്ഞങ്ങളെല്ലാം തന്നെ വമ്പിച്ച വിജയമായിരുന്നു. ഇന്ത്യക്ക് പുറത്തും സ്വാമികള്‍ അനേകം ഗീതായജ്ഞങ്ങള്‍ നടത്തുകയുണ്ടായി. 1993 ആഗസ്റ്റ് 3 ാം തിയ്യതി സമാധിയാകുന്നത് വരെ ഒരു ദിവസം കുറഞ്ഞത് രണ്ട് പ്രഭാഷണങ്ങള്‍ എന്ന കണക്കില്‍ അവിരാമം പ്രയത്‌നിച്ചു.
അതുകാരണം സാധാരണക്കാരുടെ ഇടയില്‍, ദേശത്തും വിദേശത്തും, ഒരു പോലെ ഭഗവത്ഗീത അറിയപ്പെടുന്ന ഒരു മഹദ് ഗ്രന്ഥമായി. ഇന്ന് ഭഗവത്ഗീത ഹാര്‍വാര്‍ഡ് സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് മുതലായ വിഖ്യാതസര്‍വ്വകലാശാലകളിലെ പാഠ്യവിഷയമാണ്. ഈ അംഗീകാരത്തിന് നാം ചിന്മയാനന്ദസ്വാമികള്‍ക്ക് കടപ്പെട്ടിരിക്കുന്നു.
അതുല്യവാഗ്മി
വിവേകാനന്ദ സ്വാമികള്‍ക്ക്‌ശേഷം ഭാരതം ലോകത്തിന് കാഴ്ചവെച്ച ഏറ്റവും നല്ല പ്രാസംഗികന്‍ ചിന്മയാനന്ദസ്വാമികള്‍ തന്നെയാണ്. ഭഗവത്ഗീതപോലെയുള്ള ഗാംഭീരത്വമുള്ള വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കാനുള്ള സ്വാമികളുടെ കഴിവ് അതുല്യം തന്നെയാണ്. തന്റെ പ്രഭാഷണങ്ങള്‍ക്ക് യജ്ഞം എന്ന് ആദ്യമായി നാമകരണം ചെയ്യുന്നതും സ്വാമികള്‍ തന്നെ.
അമരകോശം ഈ വാക്കിന് ഹോമകുണ്ഡത്തിലേക്ക് ഹവിസ്സ് മുതലായ യജ്ഞവസ്തുക്കള്‍ അര്‍പ്പണം ചെയ്യുന്ന കര്‍മ്മം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നു. പ്രസ്ഥാനത്രയങ്ങള്‍ അനുസരിച്ച് സ്വാര്‍ത്ഥ തല്‍പരതയില്ലാതെ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും യജ്ഞങ്ങളാണ്. ആ അര്‍ത്ഥത്തില്‍ സാധാരണക്കാരെ പ്രബുദ്ധരാക്കാന്‍ വേണ്ടി ചെയ്യുന്ന പ്രഭാഷണവും “യജ്ഞം” തന്നെ. വളച്ചു കെട്ടാതെ തന്റെ അഭിപ്രായം തുറന്ന് പറയുന്ന പ്രകൃതമായിരുന്നു സ്വാമികളുടേത്.
പൂനൈയില്‍ യജ്ഞം തുടങ്ങുന്നതിനു മുന്നേ അദ്ദേഹം നിലവിലുള്ള ആചാരങ്ങളേയും അനാചാരങ്ങളേയും മുന്‍ നിര്‍ത്തി ഇങ്ങനെ പറഞ്ഞു. “ഹിന്ദുധര്‍മ്മം കേവലം നമ്മള്‍ ദൈനം ദിനം അനുഷ്ഠിക്കുന്ന ആചാരങ്ങളല്ല. അത് ഒരു സംപൂര്‍ണ്ണ ശാസ്ത്രമാണ്”. സസ്യാഹാരം നിര്‍ബ്ബന്ധമാണോ എന്ന ഒരു ഭക്തന്റെ ചോദ്യത്തിന് ചിന്മയാനന്ദസ്വാമികളുടെ ഉത്തരം ഇപ്രകാരമായിരുന്നു.:
















