ഹരിപ്പാട്: കേരളത്തില്‍ യൂ.ഡി.എഫിന്റെ അഴിമതി രാഷ്‌ട്രീയവും എല്‍ഡിഎഫിന്റെ അക്രമ രാഷ്‌ട്രീയവും അവസാനിപ്പിച്ച് ബിജെപിയുടെ വികസന രാഷ്‌ട്രീയം കൊണ്ടുവരണമെന്ന് കേന്ദ്ര രാസവളം വകുപ്പുമന്ത്രി അനന്തകുമാര്‍ പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ കുടിയേറ്റവും കുംഭകോണവും കൂട്ടുകച്ചവടവുമാണ്.
ഇടതുമുന്നണിയുടേയും കോണ്‍ഗ്രസ്സിന്റേയും മാറിമാറിയുള്ള ഭരണമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. കേരളത്തിലെ യുവാക്കളുടെ ടാലന്റിന് അനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതിനാല്‍ യുവാക്കള്‍ ജോലിതേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു.
കേരളത്തില്‍ വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് മന്ത്രി പറഞ്ഞു. ബാര്‍ കുംഭകോണവും ലാവ്‌ലിന്‍ കുംഭകോണവുമാണ് മറ്റ് പ്രശ്‌നങ്ങള്‍.
അഴിമതി രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. മൂന്നാമത്തെ പ്രശ്‌നം കൂട്ടുകച്ചവടമാണ്. ഇടത് മുന്നണിയും കോണ്‍ഗ്രസ്സും ഇവിടെ കൂട്ടുകച്ചവടം നടത്തുന്നു. പശ്ചിമ ബംഗാളിലെ കൂട്ടുകച്ചവടം പരസ്യമാണെങ്കില്‍ കേരളത്തിലെ കൂട്ടുകച്ചവടം രഹസ്യമാണ്. പട്ടിണിമരണവും ബലാല്‍സംഗവും കൊലപാതകവും മുമ്പൊക്കെ ബീഹാറിലും ഒറീസയിലുമാണ് കേട്ടിട്ടുള്ളത്. ഇപ്പോള്‍ കേരളത്തിലും ഇത് പതിവായിരിക്കുന്നു. എല്‍ഡിഎഫും, യുഡിഎഫുമാണ് ഇതിന് ഉത്തരവാദികള്‍.
കോണ്‍ഗ്രസ്സ് മുക്ത ഭാരതം വേണം, കോണ്‍ഗ്രസ് മുക്ത കേരളം വേണം, കോണ്‍ഗ്രസ്സ് മുക്ത ഹരിപ്പാട് വേണം. ഇതാണ് നമ്മുടെ ആഗ്രഹം. തീരുമാനമെടുക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയും സ്വപ്‌നം കണ്ട് നടക്കുന്ന രമേശ് ചെന്നിത്തലയുമാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഇരുമനസ്സുകാരനാണ്.
സിപിഎം അക്രമത്തിന്റെ രാഷ്‌ട്രീയവും മോദി നയിക്കുന്ന ബിജെപി വികസനത്തിന്റെ രാഷ്‌ട്രീയവുമാണ് നയിക്കുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ഞാന്‍ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന് ഉത്തരം പറയാന്‍ എല്‍ഡിഎഫും യുഡിഎഫും ഉത്തരം പറയേണ്ടിവരും. കുമാരപുരം പഞ്ചായത്ത് ജങ്ഷനില്‍ കൂടിയ യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജി. ജയദേവ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം. സോമന്‍, ബി.ജെ.പി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രണവം ശ്രീകുമാര്‍, അഡ്വ. അജിത് ശങ്കര്‍, സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ്, റ്റി. മുരളി, എന്‍. ചിത്രാംഗദന്‍, അജിത്കുമാര്‍, ലതിക രാജേഷ്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
















