പാനൂര്‍: കൂത്തുപറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചച്ചൂടിലെത്തി നില്ക്കുമ്പോള് വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം. കഴിഞ്ഞ തെഞ്ഞെടുപ്പുകളില്‍ വിജയസാധ്യത ഇടതിനും വലതിനും മാത്രമായി പതിച്ചുനല്‍കിയ രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തവണ മൂന്നാംബദലിനും സാധ്യത കല്പ്പിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്മാസ്റ്ററാണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായി മണ്ഡലത്തില്‍ താമരവിരിയിക്കാന്‍ നിയുക്തനായിട്ടുളളത്. കണ്ണൂര്‍ ജില്ലയില്‍ എന്‍ഡിഎ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലവും കൂത്തുപറമ്പ് തന്നെ. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് നേടിയ 22,853 വോട്ടും ബിഡിജെഎസിന്റെ മുന്നണി പ്രവേശവും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 2011ല്‍ പുനര്‍നിര്‍ണ്ണയത്തിലൂടെ പെരിങ്ങളം മണ്ഡലം കൂത്തുപറമ്പായി മാറി. ചില പഞ്ചായത്തുകള്‍ ഒഴിവാക്കിയും മറ്റു ചിലതു കൂട്ടിച്ചേര്‍ത്തും രൂപീകൃതമായ മണ്ഡലം കന്നിമത്സരത്തില്‍ യുഡിഎഫിനൊപ്പം നിന്നു. ജനതാദള്‍(യു)വിലെ കെ.പി.മോഹനന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എ.പുതിയവളപ്പിനെ 3033 വോട്ടിനു പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. എല്‍ഡിഎഫിനൊപ്പം രണ്ടുതവണ പെരിങ്ങളത്തു നിന്നും ജയിച്ച കെപി.മോഹനന് നാലാം വിജയത്തിനായാണ് കച്ചകെട്ടിയിട്ടുളളത്. മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനം വോട്ടാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുളളത് .എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞതും മുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലീംലീഗിലെ ആഭ്യന്തരപ്രശ്നങ്ങളും കെപി.മോഹനന് ഭീഷണിയാണ്. എല്‍ഡിഎഫ് ആകട്ടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇറക്കിയിരിക്കുന്നത് സിപിഎം കേന്ദ്രകമ്മറ്റി അംഗം കെ.കെ.ശൈലജയെയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് പേരാവൂരില്‍ പ്രചരണം ആരംഭിച്ച കെ.കെ.ശൈലജയെ അവസാനലാപ്പില്‍ കൂത്തുപറമ്പില്‍ നിര്‍ത്തിയത്. ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനും ജില്ലാകമ്മറ്റി അംഗം പി.ഹരീന്ദ്രനും തമ്മിലായിരുന്നു സ്ഥാനാര്‍ത്ഥി തര്‍ക്കമുണ്ടായത് .ഇത് എല്‍ഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണത്തിനിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്റര്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. പ്രമുഖരെ നേരില്‍ കണ്ടും കുടുംബയോഗങ്ങളില്‍ സംബന്ധിച്ചും സദാനന്ദന്‍മാസ്റ്റര്‍ മണ്ഡലത്തില്‍ ശ്രദ്ധേയനായി മാറി. മണ്ഡലത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത പ്രവര്‍ത്തനമാണ് സംഘപ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്. ആയിരങ്ങള്‍ പങ്കെടുത്ത എന്‍ഡിഎ കണ്വെന്ഷന് തന്നെ വിജയരഥമേറാനുളള ഒരുക്കത്തിന്റെ സൂചകമായി വിലയിരുത്തപ്പെടുന്നു. വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് സദാനന്ദന്‍മാസ്റ്റര്‍ക്കുമുളളത്. 1994ല്‍ സിപിഎം അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍മാസ്റ്റര്‍ മണ്ഡലത്തില്‍ തരംഗമായി മാറുകയാണ്. സദാനന്ദന്‍മാസ്റ്റര്‍ സിപിഎം അക്രമത്തിന്റെ പ്രതീകമായി മാറുകയാണ്. മട്ടന്നൂര്‍ പഴശ്ശികോളേജില് പ്രീഡിഗ്രി പഠനത്തിനു ശേഷം കൂത്തുപറമ്പില്‍ നിന്നും ബിരുദമെടുത്തു. ആര്‍എസ്എസ് ജില്ലാസഹകാര്യവാഹക് ചുമതല വഹിക്കുമ്പോഴായിരുന്നു സിപിഎം അക്രമത്തിനു വിധേയനായത്. കണ്ണൂര്‍ മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശിയായ സദാനന്ദന്‍മാസ്റ്ററുടെ കന്നിമത്സരമാണിത്. മുന്‍ എസ്എഫ്ഐക്കാരനായിരുന്നു. പിന്നീട് പഠനകാലത്ത് എബിവിപിയിലൂടെ ആര്‍എസ്എസിലേക്ക് എത്തുകയായിരുന്നു. ജന്മഭൂമി സബ് എഡിറ്റര്‍, ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക്ക് പ്രമുഖ്, തൃശൂര്‍ രാഷ്ട്രസേവാസമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂര്‍ ജില്ലാസെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ തൃശൂര്പേരംമംഗലം ഹയര്‍സെക്കണ്ടറി സ്ക്കൂള് അദ്ധ്യാപകനും എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷനുമാണ്. ചേര്‍പ്പ് സിഎന്‍എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള് അദ്ധ്യാപിക പാനൂര്‍ അണിയാരം സ്വദേശിനി വനിതാറാണിയാണ് ഭാര്യ. മകള്‍: യമുനാഭാരതി.
മുന്‍മന്ത്രി പി.ആര്. കുറുപ്പിന്റെ മകനായ കെ.പി.മോഹനന് രാഷ്ട്രീയക്കളരിയില്‍ പതിറ്റാണ്ടുകളായി സജീവമാണ്. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നിന്നും പ്രീഡിഗ്രി പഠനത്തിനു ശേഷം എയറോനോട്ടിക്കല്‍ എഞ്ചിനീയറിംങ് പഠിച്ചു. ഭാര്യ:ഹേമജ. മക്കള്‍:റാം മോഹനന്, റമില മോഹനന്, റജില മോഹനന്.
മട്ടന്നൂര്‍ സ്വദേശിയായ കെ.കെ.ശൈലജ ശിവപുരം ഹൈസ്ക്കൂള് അദ്ധ്യാപികയാണ്. 1996ല്‍ കൂത്തുപറമ്പില്‍ നിന്നും 2006ല്‍ പേരാവൂരില്‍ നിന്നും നിയമസഭയലെത്തി. പഴശി എല്‍പിസ്ക്കൂള്‍ റിട്ട:പ്രധാനദ്ധ്യാപകനും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്ക്കരനാണ് ഭര്‍ത്താവ്. മക്കള്‍: ശോഭിത്ത്, ലസിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: