ഇടുക്കി: ഇടതു പക്ഷത്തിന് ഹൈറേഞ്ച് സംരക്ഷണസമിതി പരസ്യപിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംഘടനയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസം സമിതിയുടെ പ്രമുഖ നേതാവും വാത്തിക്കുടി കരയോഗം ഭാരവാഹിയുമായി സന്തോഷ് ഉള്‍പ്പെടെയുള്ള അമ്പതോളം പേര് സംഘടനയില്‍ നിന്നും രാജിവച്ച് എന്ഡിഎയ്്ക്കൊപ്പം ചേര്‍ന്നിരുന്നു. സമിതി ക്രൈസ്തവ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത് എന്ന നിലപാടാണ് ഭൂരിപക്ഷ സമുദായത്തിനിടയില്‍ രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ചാണ് സമിതി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് സമിതി മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. സമിതി രക്ഷാധികാരിയും ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന് പ്രസിഡന്റുമായ ആര്.
മണിക്കുട്ടന് പോലും തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല. സമിതിയുടെ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും ചില ക്രൈസ്തവ പുരോഹിതന്മാരും ചേര്‍ന്ന് സ്വന്തം സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്ത്ഥികളാക്കുകയായിരുന്നു. അന്ന് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട സമിതിയംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നീതി ലഭിക്കുമെന്ന് കരുതി അതൃപ്തി ഉള്ളിലൊതുക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇടുക്കി മണ്ഡലം ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് നല്കി. തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയെയും പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ ഫാ. കൊച്ചുപുരയ്ക്കല്‍ ഫ്രാന്‍സീസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഈ സീറ്റ് നല്കി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ പ്രസിഡന്റ് ആര്. മണിക്കുട്ടനെ ഹിന്ദു ഭൂരിപക്ഷമായ ഇടുക്കി മണ്ഡലത്തില്‍ സമിതിയുടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിക്കാന്‍ സഭാനേതൃത്വം തയ്യാറായില്ല.
ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ന്യൂനപക്ഷ പ്രീണനനിലപാട് പുറത്തായതോടെയാണ് വാത്തിക്കുടി പഞ്ചായത്തില്‍ നിന്നും അമ്പതോളം പേര് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാധവനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇടുക്കി മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സമിതിയുടെ പ്രീണന നയത്തിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
സമിതിക്ക് അല്പെങ്കിലും സ്വാധീനമുള്ള മരിയാപുരത്തും ഈ അപ്രീതി ദൃശ്യമാണ്. ഇടുക്കിയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും സിപിഎമ്മിന്റെ വാലായി സമിതിയെ മാറ്റിയതും പ്രതിസന്ധിക്ക് കാരണമാണ്. ഇടുക്കി മണ്ഡലത്തില്‍ സമതിയുടെ നിലപാടുമൂലം ഇടതുപക്ഷത്തിന് മുമ്പുണ്ടായിരുന്ന ശക്തിയും ക്ഷയിച്ചിരിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജുമാധവനും യുഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനും തമ്മിലാണ് ഇടുക്കിയില്‍ പ്രധാന മത്സരം. മണ്ഡലത്തില്‍ ഈഴവ വിഭാഗത്തിന് മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുണ്ട്. ഈ വോട്ട് ബാങ്കാണ് എന്‍ഡിഎയെ വിജയത്തിലേക്ക് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: