ആരോടും പരിഭവമില്ലാതെ’തന്നെയാണ് തന്റെ ഓർമക്കുറിപ്പുകൾ ഒരുക്കിയതെങ്കിലും പൊതുതാൽപ്പര്യത്തിന്റെ പേരിൽ, എം.കെ.കെ.നായർക്ക്, ചില അവസ്ഥകളോട് പരിഭവമില്ലാതിരിക്കാനാവുന്നില്ല. അവയിൽ ഏറ്റവും പ്രധാനം അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ചിരുന്ന തൊഴിലാളി സംഘടനകളുടെ അവകാശങ്ങളോടുള്ള കടുംപിടുത്തവും ചുമതലകളോടുള്ള അവഗണനയും തന്നെയായിരുന്നു. കേരളത്തിന്റെ വ്യവസായവികസനത്തിനുവേണ്ടി ആത്മസമർപ്പണം ചെയ്തവരുടെ ഒരു പട്ടിക എടുത്താൽ (അതൊട്ടും ദീർഘമാവില്ല) അതിൽ കനിഷ്ഠികാധിഷ്ഠിതനായിരിക്കും എം.കെ.കെ.നായർ.
നാടിന്റെ വികസനത്തിനു താൻ ചെയ്തിരുന്ന പ്രവർത്തനങ്ങൾക്ക് ഏറ്റവും പ്രതിബന്ധങ്ങൾ സൃഷ്ടിച്ചത് അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ് പാർട്ടിയുടെയും കീഴിലുള്ള തൊഴിലാളി സംഘടനകളായിരുന്നുവെന്ന് എംകെകെ വേദനയോടെ തുറന്നുപറയുന്നു. എകെജി, ഇഎംഎസ്, ടി.വി.തോമസ്, എ.സി.ജോർജ് തുടങ്ങിയ രാഷ്‌ട്രീയനേതാക്കളോട് ആത്മാർത്ഥമായ മതിപ്പു വെച്ചുപുലർത്തിയ തനിക്ക് അവരുടെ അണികളെക്കുറിച്ച് ഇങ്ങനെയൊരു ഉപദർശനം നടത്തേണ്ടിവരുന്നുവല്ലോ എന്ന ധർമസങ്കടം എംകെകെയുടെ ഓർമക്കുറിപ്പുകളുടെ വരികൾക്കിടയ്‌ക്കുനിന്നു വായിച്ചെടുക്കാം.
അവനവന്റെ നാടിന്റെ വ്യവസായ വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുപോന്ന ഒരാൾക്ക് ആ നാട്ടുകാരിൽത്തന്നെ ചില വിഭാഗങ്ങൾ വിലങ്ങുതടിയായി പ്രവർത്തിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ദുഃഖം ഊഹിക്കാവുന്നതേയുള്ളൂ. മറ്റെന്തു മനുഷ്യസഹജമായ ദൗർബല്യങ്ങൾ ആരോപിച്ചാലും എംകെകെയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കും. അന്നു മധ്യപ്രദേശിലായിരുന്ന ഭിലായിയിലെ ഉരുക്കുൽപ്പാദനശാല കെട്ടിപ്പൊക്കിയ അതികായൻ എന്നുമാത്രം എം.കെ.കെ.നായരെ അറിഞ്ഞിരുന്നാൽ പോര, പിന്നേയോ, ഒരു ലക്ഷത്തിലേറെ മലയാളി യുവാക്കൾക്കു ഒരന്യനാട്ടിൽ ജീവിതം നൽകിയ മഹാപുരുഷൻ എന്നു കൂടിയും വേണം.
ഓർമക്കുറിപ്പിന്റെ രണ്ടാം വാള്യത്തിന്റെ തുടക്കത്തിൽ, ഉപചാരത്തിനുവേണ്ടിപ്പോലും ആരേയും അനർഹമായി പ്രശംസിക്കാത്ത സി.അച്ചുതമേനോൻ, എം.കെ.കെ.നായരെ വിശേഷിപ്പിക്കുന്നത് – ‘-Great in many ways’ എന്നാണ്. ഭിലായ് പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി അറിയിക്കാൻ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവുമായി എംകെകെ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ അവസാനം, നെഹ്‌റു ഒരു കടലാസ് അദ്ദേഹത്തിന്റെ മേശവലിപ്പിൽ നിന്നെടുത്തു എംകെകെയുടെ കയ്യിലേക്കു കൊടുത്തു. അന്നത്തെ മധ്യപ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ഒരു പ്രമേയം, മുഖ്യമന്ത്രി കൈലാസ് നാഥ് കഡ്ജു ശുപാർശ ചെയ്തയച്ച കത്തായിരുന്നു അത്.
എംകെകെ അതു വായിച്ചു: ”കേരളീയനായ ഒരു കഠോര കമ്മ്യൂണിസ്റ്റ് ആണ് ഭിലായിയിലെ ഉരുക്കുശാലയുടെ നിർമാണത്തിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ എം.കെ.കെ.നായർ; ഭിലായിയിലെ റഷ്യൻ സാന്നിദ്ധ്യവും കേരളത്തിലെ പുതിയ മന്ത്രിസഭയും മുതലെടുത്തുകൊണ്ട് ഭിലായ് പ്രദേശം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാക്കി രൂപാന്തരപ്പെടുത്തുവാൻ അയാൾ ശ്രമിക്കുകയാണ്; അക്രമാസക്തമായ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വിളനിലമായ ചേർത്തലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ അയാൾ കൊണ്ടുവരുന്നത്; ഭിലായിയും പരിസരങ്ങളും ഒരു കമ്മ്യൂണിസ്റ്റ് കേന്ദ്രമാക്കി രൂപീകരിക്കുന്നതിനു പ്രത്യേകം നിയുക്തരായവരാണ് അവർ; ഗാന്ധിയൻ തത്വങ്ങളിൽ വിശ്വസിക്കുന്ന മധ്യപ്രദേശ് നിവാസികളെ ഈ വിപത്തിൽനിന്നു രക്ഷിക്കേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്; എം.കെ.കെ.നായരെ ഭിലായിയിൽനിന്ന് പറഞ്ഞയയ്‌ക്കാൻ ഒട്ടും അമാന്തിച്ചുകൂടാ.” എംകെകെ ഈ പ്രമേയം വായിച്ചു, ഒരു പരിഹാസ സമ്മിശ്രമായ ചിരിയോടുകൂടി അതു നെഹ്‌റുവിനു തിരിച്ചുകൊടുത്തു. നെഹ്‌റു കസേരയിൽ നല്ലപോലെ മലർന്നിരുന്നു, പൊട്ടിച്ചിരിച്ചു. ആ കത്തും പ്രമേയവും സ്വന്തം കൈകൊണ്ടു കീറി ചവറ്റുകുട്ടയിലേക്കിട്ടു.
ഈ സംഭവം കാണിക്കുന്നത് എംകെകെയിൽ നെഹ്‌റുവിനുണ്ടായിരുന്ന വിശ്വാസമാണ്. ഇതിന്റെ പശ്ചാത്തലം എംകെകെ വിവരിക്കുന്നതു നോക്കാം:
”കേരളത്തിൽ മന്ത്രിസഭ വന്നതോടുകൂടി മധ്യപ്രദേശിലെ കോൺഗ്രസുകാർ എല്ലാ കേരളീയരെയും സംശയത്തോടെ നോക്കിത്തുടങ്ങി. ആയിരത്തോളം റഷ്യക്കാരുടെ സാന്നിദ്ധ്യവും ഒരു ലക്ഷത്തോളം മലയാളികൾ ഭിലായിയിൽ പണിയെടുക്കുന്നതും കോൺഗ്രസ് വൃന്ദങ്ങൾ ഒരു മഹാവിപത്തായിക്കണ്ടു. ഇതിന്റെയെല്ലാമിടയിൽ സൂത്രധാരനായി പ്രവർത്തിക്കുന്നതു ഞാൻ (എംകെകെ)ആണെന്ന് അവരിൽ ചിലർ പറഞ്ഞുപരത്തി. അവർ കേരളത്തിലേക്കു ഭിലായിയിൽനിന്നു മാസംതോറും എത്ര രൂപ മണിയോർഡറായി പോകുന്നുണ്ടെന്നു പോസ്റ്റോഫീസുകൾ വഴി കണ്ടുപിടിക്കാൻ തുടങ്ങി. ഏറ്റവും കൂടുതൽ പണം മണിഓർഡറായി പോയിക്കൊണ്ടിരുന്നത് ചേർത്തല താലൂക്കിലേക്കായിരുന്നു. ആ വാർത്തയ്‌ക്ക് ഹിന്ദി പത്രങ്ങളിൽ വളരെ പ്രചാരം ലഭിച്ചു.”
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതിന്റെ രണ്ടാം പകുതിയിലാണ് എം.കെ.കെ.നായരുടെ സ്മരണകൾ പുറത്തുവന്നത്. അതിനു മുപ്പതുകൊല്ലം മുമ്പത്തെ (അമ്പതുകളിലെ) ആലപ്പുഴയുടെ ചിത്രം അദ്ദേഹം വരച്ചുകാണിക്കുന്നു.
”മുപ്പതു വർഷം മുമ്പ് ആലപ്പുഴ നഗരം കണ്ടിട്ടുള്ളവർ ഇന്നും (1985) ജീവിച്ചിരിക്കുന്നുണ്ട്. രാജാ കേശവദാസിന്റെ കാലത്ത് തിരുവിതാംകൂറിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ ഉറവിടമായി വിഭാവനം ചെയ്ത ആലപ്പുഴ തുറമുഖവും നഗരവും മുപ്പതുകൊല്ലം (1955) സമ്പദ്‌സമൃദ്ധമായിരുന്നു. അവിടത്തെ തോട്ടരികിലുള്ള റോഡുകളിൽക്കൂടി അന്നു നടന്നുപോകാൻപോലും സാധ്യമല്ലാത്തവിധം തിക്കുംതിരക്കുമായിരുന്നു. ആ തുറമുഖത്തു കപ്പലില്ലാത്ത ദിവസങ്ങളില്ലായിരുന്നു. ലോകപ്രശസ്തമായ ആ തുറമുഖത്തിന് എന്താണ് സംഭവിച്ചത്? കപ്പൽ വ്യവസായ സംഘടനകൾ ചരക്കു കിട്ടുന്ന തുറമുഖങ്ങളിൽ മത്സരിച്ചു പ്രവേശിക്കാൻ എപ്പോഴും തയ്യാറാണ്. ഒരു തുറമുഖത്തേയും അവർ നിസ്സാരമായി കരുതില്ല. പക്ഷേ, ആലപ്പുഴ തുറമുഖം ഇക്കാര്യത്തിലും ഒരു പുതിയ ചരിത്രമുണ്ടാക്കി.
ലോകത്തിൽ, കപ്പൽ വ്യവസായ സംഘടനകൾ ഒത്തുചേർന്ന് ഏതെങ്കിലും ഒരു തുറമുഖം നിരാകരിക്കണം എന്ന ഒരു തീരുമാനം ചരിത്രത്തിലാദ്യമായി എടുത്തത് ആലപ്പുഴ തുറമുഖത്തെപ്പറ്റിയാണ്. അങ്ങനെ ഒരു തുറമുഖത്തെ അയിത്തമേഖലയിലേയ്‌ക്കു തള്ളുന്ന തീരുമാനം അതിനുമുമ്പോ പിമ്പോ അന്താരാഷ്‌ട്ര കപ്പൽ സംഘടനകൾ എടുത്തിട്ടില്ല. ഇത്ര നിഷ്ഠുരമായ ഒരു തീരുമാനം എടുക്കേണ്ടിവന്നതിന്റെ കാരണം എന്തായിരുന്നുവെന്ന് പലരും അന്വേഷിച്ചിട്ടില്ല. ആലപ്പുഴയിലെ തൊഴിലാളി നേതൃത്വത്തിന്റെ, അവരുടെ നേതാക്കളായ മൂപ്പന്മാരുടെ രാജ്യസ്‌നേഹ രഹിതമായ പ്രവർത്തനവും അത്യാർത്തിയും ആയിരുന്നു ഈ ദുരവസ്ഥയുടെ പിന്നിൽ പ്രവർത്തിച്ചത്. ഈ സംഭവം കഴിഞ്ഞ് ഇപ്പോൾ (1985) മൂന്നു ദശകങ്ങളായി. കപ്പൽ വ്യവസായ സംഘടനയുടെ നിരോധനാജ്ഞ പിൻവലിപ്പിക്കാൻ പലരും പരിശ്രമിച്ചു, എങ്കിലും പരാജയപ്പെട്ടു.
ഇന്നു ആലപ്പുഴയുടെ കടൽപ്പാലം കാക്കകളുടെ സങ്കേതമാണ്. നഗരമാകട്ടെ ഒരു ശവപ്പറമ്പിന്റെ പ്രതീതിയാണ് കാണിക്കുന്നത്. വ്യവസായങ്ങൾ സ്ഥാപിക്കാൻ പ്രാപ്തിയുള്ളവർക്ക് ആലപ്പുഴ എന്ന പേരു തന്നെ ഭയജനകമാണ്. അങ്ങനെ ഏതാണ്ടു രണ്ടുനൂറ്റാണ്ടുകാലത്തോളം സമൃദ്ധിയുടെ പര്യായമായിരുന്ന ആലപ്പുഴ നഗരം ഇന്ന് ആർക്കും വേണ്ടാത്ത ഒരു മരുഭൂമിയായിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും മിക്ക ദിവസവും നഗരത്തെ കിടിലം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളോടുകൂടി ജനജീവിതത്തെ വലയ്‌ക്കുന്ന ജാഥകൾ കവാത്തുമുറയിൽ തെരുവുകൾതോറും നടത്തുന്ന അഴിഞ്ഞാട്ടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.
(തുടരും)
















