കേപ്ടൗണ്‍: ഈ സീസണിലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് വൈമനസ്യം. സാഹചര്യങ്ങളോട് പരിചയമില്ലാതെ മത്സരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് ടോണി ഐറിഷ് താരങ്ങളുടെ വിമുഖത പരസ്യമായി പ്രകടിപ്പിച്ചു. പരിശീലന മത്സരങ്ങളില്‍ ഒരു പകല്‍-രാത്രി മത്സരമെങ്കിലും നടത്താതെ ടെസ്റ്റിനിറങ്ങുന്നത് ബുദ്ധിമുട്ടാകുമെന്ന് ഐറിഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമായി അഡ്ലെയ്ഡ് ഓവലിലാണ് ആദ്യ പകല്‍-രാത്രി ടെസ്റ്റ് നടന്നത്. പിങ്ക് പന്തുകള്‍ ഉപയോഗിച്ചുള്ള മത്സരം വന്‍ വിജയം. മൂന്നു ദിവസം കൊണ്ട് ഓസ്ട്രേലിയ കളി ജയിച്ചു. പുല്ലുള്ള പിച്ചാണ് മത്സരത്തിനായി ഒരുക്കിയത്. പിങ്ക് പന്തിന് കൂടുതല്‍ ഈട് നല്‍കാനാണ് പുല്ലുള്ള പിച്ചൊരുക്കിയത്. മത്സരത്തിന് ന്യൂസിലന്‍ഡ് താരങ്ങള്‍ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും പ്രൈസ് മണി ജയിക്കുന്നവര്‍ക്കും തോറ്റവര്‍ക്കും 60-40 ക്രമത്തില്‍ വീതം വയ്ക്കാമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട് മത്സരം സാധ്യമാക്കി.
2016-17 സീസണില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമാണ് ടെസ്റ്റ് പരമ്പരയ്ക്കായി ആദ്യം ഓസ്ട്രേലിയയിലെത്തുക. സാധാരണയായി ഗാബയില്‍ തുടങ്ങാറുള്ള ഓസ്ട്രേലിയന്‍ ടെസ്റ്റ് സീസണ് ഈ വര്‍ഷം വാക്കയില്ലാണ് ആരംഭിക്കുക. പെര്‍ത്ത്, ഹൊബാര്‍ട്ട്, അഡ്ലെയ്ഡ് എന്നിവിടങ്ങളില്‍ ദക്ഷിണാഫ്രിക്കയും ബ്രിസ്ബെയ്ന്‍, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളില്‍ പാക്കിസ്ഥാനും ടെസ്റ്റ് കളിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റ്റും പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റുമാണ് പകല്‍-രാത്രിയാക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പദ്ധതിയിടുന്നത്. അതേസമയം, പകല്‍-രാത്രി മത്സരത്തിന് പാക്കിസ്ഥാന് ഇതുവരെ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാത്തത് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന് ഏറെ ആശ്വാസം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: