പൈശാചികമായി, മധ്യവയസ്കയെയും കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ഇരകളുള്പ്പെടെയുള്ളവര് ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്രയും ക്രൂരമായി മനുഷ്യര്‍ക്ക് എങ്ങനെ പെരുമാറാന്‍ കഴിയുമെന്ന് ജഡ്ജി വി. ഷര്‍സി അത്ഭുതപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ ലോക പ്രശസ്ത നാടകകൃത്തിന്റെ ശൈലി വിധിന്യായത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ കൊണ്ടു കഴുകിയാലും ഈ കൊടും ക്രൂരതയുടെ പാപം നീക്കാനാവില്ല എന്ന എക്കാലത്തെയും ആലോചനാമൃതമായ ശൈലിയാണ് വിധിന്യായത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നതെന്ന് സമൂഹം ഒന്നടങ്കം അഭിപ്രായപ്പെടുകയാണ്. അത്രമാത്രം ജനങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച ഇരട്ടക്കൊലപാതകമാണ് ഒരു വര്‍ഷംമുമ്പ് ആറ്റിങ്ങലിലെ ആലംകോട് നടന്നത്.
ഭര്‍ത്താവും കൊച്ചുമകളുമുള്ള ജോലിക്കാരിയായ വീട്ടമ്മ മറ്റൊരു പുരുഷനുമായി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാമുകീകാമുകന്മാരുടെ സൈ്വരസല്ലാപത്തിന് മകളും ഭര്‍ത്താവും ഭര്‍തൃമാതാവും തടസ്സമാണെന്ന് വന്നതോടെയാണ് സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് കൊലപാതകം നടത്തിയത്. ഭാഗ്യംകൊണ്ട് ഭര്‍ത്താവ് രക്ഷപ്പെട്ടു. ഒരമ്മയുടെ മനസ്സും ശരീരവും കുട്ടികളെ എവ്വിധമാണ് സംരക്ഷിച്ചുപോരുന്നതെന്നതിന് ലോകം മുഴുക്കെ പലതരത്തിലുള്ള സംഭവ വികാസങ്ങള്‍ ഉണ്ടായത് നാമറിഞ്ഞിട്ടുണ്ട്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ മാറോടടക്കി കിടന്നുകൊണ്ട് ഒരമ്മ ജീവന് വെടിഞ്ഞതിന്റെ എക്കാലത്തെയും കോരിത്തരിപ്പിക്കുന്ന സംഭവം ഭൂകമ്പമുണ്ടായപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്മയുടെ ശരീരത്തിനടിയില്‍ ഒരു പോറല്‍ പോലും ഏല്ക്കാതെ കിടന്ന കുട്ടി രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തുകയായിരുന്നു. അമ്മയ്ക്ക് പകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ലെന്ന് ഇങ്ങനെ എത്രയോ സംഭവങ്ങളിലൂടെ സമൂഹം അറിഞ്ഞിട്ടുണ്ട്.
അത്തരം വികാരം ഉണ്ടാവേണ്ട ഒരമ്മയാണ് അനുശാന്തിയുടെ രൂപത്തില്‍ കൊടും ക്രൂരതയ്ക്ക് കൂട്ടുനിന്നത് എന്നറിയുമ്പോള്‍ അവരെ മനുഷ്യഗണത്തില്‍ പോലും പെടുത്താനാവുമോ? നൊന്തുപ്രസവിച്ച മകളെ ഒരു കശ്മലന്റെ ക്രൂരതയ്ക്ക് ഇരയാക്കാന്‍ മാത്രം അവരെ പ്രേരിപ്പിച്ചത് കാമപൂര്ത്തീകരണാര്ത്തിയാണ്. കോടതി ഇക്കാര്യം അടിവരയിട്ടുകൊണ്ട് സൂചിപ്പിച്ചത് അവരെ ഒരമ്മയായി കണക്കാക്കാന്‍ ആവില്ലെന്നാണ്. തൊഴിലിടത്തിലെ സൗഹൃദം പ്രണയത്തിലേക്കും അവിടെ നിന്ന് മറ്റ് പലതിലേക്കുമായി വഴി മാറിയപ്പോള്‍ അത് രണ്ടു കുടുംബങ്ങളുടെയും അവരെ സ്നേഹിക്കുന്നവരുടെയും തീരാക്കണ്ണീരാവുകയായിരുന്നു. ഭര്‍ത്താവിനെ വേണ്ടെങ്കില്‍ അദ്ദേഹത്തെ പിരിയാന്‍ എത്രയൊക്കെയോ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ അതിനീചമായ തരത്തില്‍ പ്രതികള്‍ പെരുമാറുകയായിരുന്നു. ഇതില്‍നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ടെന്നതാണ് വാസ്തവം.
ആധുനിക ജീവിതത്തിലെ താളപ്പിഴകള്‍ കണ്ടെത്താനും അതിന് പരിഹാരം നേടാനും ഒട്ടുവളരെ മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്. പക്ഷേ, അതിനൊക്കെ വേണ്ടത് കുടുംബങ്ങളുടെ ഇഴയടുപ്പവും ശ്രദ്ധയുമാണ്. ധാര്‍മ്മികവും ഉത്തരവാദിത്തപരവുമായ ജീവിതം നിര്‍വഹിക്കണമെന്ന അതിയായ അഭിവാഞ്ഛയുമുണ്ടാവണം. അതിന് സ്നേഹത്തിന്റെ തൈലലേപനം ആവശ്യമാണ്. പലപ്പോഴും ജോലി, അധ്വാനം എന്നിവയില്‍ ചുറ്റിത്തിരിഞ്ഞ് സാധാരണ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ചേക്കേറാന്‍ പലരും സമയം കണ്ടെത്തുന്നില്ല. ധാര്‍മ്മികമായ അടിത്തറ പലപ്പോഴും ഇത്തരം കുടുംബങ്ങളില്‍ അന്യവുമാകുന്നു. അണു കുടുംബങ്ങളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. സാന്ത്വനിപ്പിക്കാനും സ്നേഹിക്കാനും മറ്റാരും ഇല്ലാതെ വരുമ്പോള്‍ മറ്റുവഴികളിലേക്ക് മനസ്സും ശരീരവും തിരിയുന്നു. അതിന്റെ ആത്യന്തിക ഫലം ആത്മഹത്യയിലോ കൊലപാതകത്തിലോ അവസാനിക്കുകയാണ് പതിവ്. ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിന്റെ പിന്നാമ്പുറത്തും ഇതൊക്കെ ഉണ്ടായിരുന്നിരിക്കാം.
കേസിലെ ഒന്നാം പ്രതിയായ നിനോ മാത്യുവിന്റെ പിതാവായ റിട്ട. പ്രൊഫസര്‍ മകനെ ഇക്കാര്യത്തില്‍ ഗുണദോഷിക്കുകയും ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും മകളുമുള്ള മകന് അന്യ സ്ത്രീയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനെ അദ്ദേഹം അങ്ങേയറ്റം എതിര്‍ത്തിരുന്നു. അതിന്റെ പേരില്‍ ഇരുവരും പിണക്കത്തിലുമായിരുന്നുവത്രെ. ഒടുവില്‍ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും അനിവാര്യമായത് സംഭവിക്കുകയും ചെയ്തപ്പോള്‍ മകന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അദ്ദേഹം ഏറെ ഉത്സാഹിച്ചു. അദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായതാണ് പ്രതികള്‍ക്ക് കഠിന ശിക്ഷ കിട്ടാന്‍ വഴി വെച്ചത്. സ്വന്തം ചോരയില്‍ പിറന്ന മകളെ കൊല്ലാന്‍ ഒരമ്മ കാമുകന് ഒത്താശചെയ്തപ്പോള്‍ ശിക്ഷകിട്ടാന്‍ സ്വന്തം മകനെതിരെ അച്ഛന് ഉറച്ചു നിന്നു എന്നതാണ് ഈ കേസിലെ ശ്രദ്ധേയമായ ഒരു വശം.
അനുദിനം സമൂഹം പുരോഗതിയിലേക്ക് കുതിച്ചുപായുമ്പോള്‍ സ്വന്തം സുഖത്തിന്റെ സ്വാര്ഥവഴികളും അതിനൊപ്പമാണ്. ഏതു മാര്ഗ്ഗമുപയോഗിച്ചും പണമുണ്ടാക്കാനും അതുവഴി സുഖസമൃദ്ധമായ ജീവിതം കരുപ്പിടിപ്പിക്കാനും ശ്രമിക്കുകയാണ്. ധാര്‍മ്മികതയും മര്യാദയും അവരില്‍ നിന്ന് അകന്നുപോവുന്നു. സ്വന്തം സുഖത്തിന്റെ ഇരുട്ടറകളിലാണ് ഒടുവില്‍ എത്തിപ്പെടുന്നതെന്ന് അവര്‍ അറിയുന്നില്ല. സമൂഹത്തിലെ ഛിദ്രവാസനകള്‍ക്കും അനാശാസ്യ പ്രവണതകള്‍ക്കുമെതിരെ ബോധപൂര്‍വമായ ധാര്‍മ്മിക മുന്നേറ്റം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ കുടുംബത്തിലൂടെയേ ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയുള്ളു. അതുവഴിയാണ് ക്ഷേമരാഷ്ട്രം രൂപപ്പെടുക. പുഴുക്കുത്തേല്‍ക്കാന്‍ ഒരു കുടുംബത്തിനും ഇടവരരുത് എന്ന താല്‍പ്പര്യത്തോടെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഉണ്ടാവണം. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിന്റെ ഫലശ്രുതി അങ്ങനെയാവണമെന്ന് ആഗ്രഹിച്ചുപോവുകയാണ്. അതോടൊപ്പം പ്രതികള്‍ക്ക് യുക്തമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ അത്യദ്ധ്വാനം ചെയ്ത പോലീസുദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ഞങ്ങള്‍ കലവറയില്ലാതെ അഭിനന്ദിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: