ന്യൂദല്‍ഹി: കോഹിനൂര്‍ രത്‌നം ഭാരതത്തിന്റെ സ്വത്താണെന്നും അതു തിരികെ എത്തിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. കോഹിനൂര്‍ രത്‌നം ഭാരതത്തിന്റെയാണ്. അതു രാജ്യത്ത് മടക്കിയെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണം, ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. കോഹിനൂര്‍ മടക്കിയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേസിലെ സോളിസിറ്റര്‍ ജനറലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് രത്‌നം തിരികെ വേണമെന്ന നിലപാട് കൂടുതല്‍ ശക്തമായി ഇന്ദ്രേഷ്‌കുമാര്‍ വ്യക്തമാക്കിയത്.
കോഹിനൂര്‍ രത്‌നം ബ്രിട്ടണില്‍ നിന്നും മടക്കിയെത്തിക്കുന്നതു സംബന്ധിച്ച വിശദ നിലപാട് കേന്ദ്രസര്‍ക്കാര്‍ അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് സൂചന. കോഹിനൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രത്‌നം മഹാരാജ ദുലീപ് സിങ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നല്‍കുകയായിരുന്നെന്ന നിലപാടാണ് സോളിസിറ്റര്‍ ജനറല്‍ രന്‍ജിത് കുമാര്‍ കോടതിയെ ധരിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ മ്യൂസിയത്തിലുള്ള ഒരു വസ്തു നാം ആവശ്യപ്പെട്ടാല്‍ മറ്റു രാജ്യങ്ങളും നമ്മുടെ കയ്യിലുള്ള അവരുടെ വസ്തുക്കള്‍ ആവശ്യപ്പെട്ടു തുടങ്ങുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസിലെ കക്ഷിയായ കേന്ദ്രവിദേശകാര്യമന്ത്രാലയം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
1850ല്‍ പഞ്ചാബ് ഗവര്‍ണ്ണരായിരുന്ന ജയിംസ് ആന്‍ഡ്രൂ ഡല്‍ഹൗസി പഞ്ചാബ് മഹാരാജാവ് ദുലീപ് സിങിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിക്‌ടോറിയ രാജ്ഞിക്ക് രത്‌നം സമ്മാനിപ്പിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള നിലപാട് കേസില്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോഹിനൂര്‍ തിരികെ നല്‍കില്ലെന്ന് 2013ല്‍ ബ്രിട്ടണ്‍ നിലപാടെടുത്തിരുന്നതാണ്.
















